Saturday, December 8, 2007

ഒരു നാട്ടില്‍പ്പോക്ക്...!

അങ്ങിനെ ആ പ്രതീക്ഷിച്ചിരുന്ന ദിവസം വളരെയടുത്തുകൊണ്ടിരിക്കുകയാണ്‌.

പ്രിയ കൂടപ്പിറപ്പുകളെ,

രണ്ടുകൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ഞാന്‍ 60 ദിവസത്തെ അവധിക്ക്‌ നാട്ടില്‍ പോകുകയാണ്‌. പകരക്കാരനായി ഒരു ഗുമസ്ഥന്‍ എന്റെ കൂടെ കൂടിട്ടുള്ളതുകൊണ്ട്‌ ബൂലോകത്ത്‌ കഴിഞ്ഞ കുറെ ദിവസമായി അശേഷം ശ്രദ്ധ കൊടുക്കുവാന്‍ പറ്റാറില്ല.

കഴിഞ്ഞ തവണകളിലെ അവധികളില്‍, ഒരു പ്രവാസിയുടെ എല്ലാവിധ വിചാര വികാരങ്ങളോടെ നാട്ടില്‍ പോയെങ്കിലും പല പല പ്രശ്നങ്ങള്‍ മൂലം അവധി സന്തോഷപ്രദമാക്കാന്‍ പറ്റീട്ടില്ല...

ഒരു പാള വെള്ളം കിണറ്റില്‍ നിന്ന് തലവഴി കോരിയൊഴിക്കുമ്പോഴും
പുഴയില്‍ മുങ്ങി നിവരുമ്പോഴും
അമ്മയുടെ മടിയില്‍ക്കിടന്ന് അമ്മയുടെ ചുക്കിച്ചുളിഞ്ഞ കൈകൊണ്ട്‌ തലയില്‍ തലോടിപ്പിക്കുമ്പോഴും
മനയ്ക്കലെ നല്ല പുളിയന്‍ മോരും
പിന്നെ അമ്മയുടെ കൈപ്പുണ്യമുള്ള സ്നേഹമുള്ള കറികള്‍കൊണ്ട്‌ ചോറുണ്ണുമ്പോഴും,
മോന്റെ കൈപിടിച്ച്‌ പാടവരമ്പത്തുകൂടി നടക്കുമ്പോഴും
അമ്പലത്തിലെ അരയാല്‍ത്തറയിലിരുന്ന് അവന്‌ കുഞ്ഞിക്കഥകള്‍ പറഞ്ഞുകൊടുക്കുമ്പോഴും
ഞാന്‍ ചിലപ്പോള്‍ ബൂലോകത്തെ ഓര്‍ത്തെന്നിരിക്കില്ല.

അപ്പോ ശരി............................

Thursday, November 29, 2007

ഇരിങ്ങലിന്റെ കവിത മാതൃഭൂമിയില്‍...!

ശ്രീ ഇരിങ്ങലിന്റെ പുത്രന്‍ ആരുഷ് മോന്റെ മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ മാതൃഭൂമി ഗള്‍ഫ് എഡിഷനില്‍ വന്ന ‘ ഒരു വിളിയില്‍ ഒതുങ്ങാത്തത് ’ എന്ന കവിത ബൂലോകത്തിനു വേണ്ടി ഞാന്‍ അഭിമാനപൂര്‍വ്വം പുന:പ്രസ്ദ്ധീകരിക്കുന്നു.
വിരഹവും വേദനയും സ്നേഹവും ഒരുമിക്കുന്ന പ്രവാസ ജീവിതത്തിന്റെ ഒരു തനിപ്പകര്‍പ്പാണ് ഈ കവിത.
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍
കടപ്പാട് : മാതൃഭൂമി

Thursday, November 15, 2007

കാലത്തിന്റെ മാറ്റം...!

എണ്‍പതുകള്‍ക്കു മുമ്പ്‌...

ശ്ശ്‌..ശ്ശൂ...
ദേ..നോക്കൂ...
അതേയ്‌..കേള്‍ക്കുന്നുണ്ടൊ...
ഒന്നിങ്ങു വരോ...
അച്ഛാ...
പിള്ളേരുടെ അച്ഛാ...


എണ്‍പതിനു ശേഷം...

മുത്തൂന്റെ അച്ഛാ...
ചേട്ടാ...
ഡാര്‍ലിങ്ങ്‌...
ഡിയര്‍ ഹസ്‌...

രണ്ടായിരത്തി നാലിനു ശേഷം...

കുഞ്ഞാ...
കുന്‍ജ്‌...
ഡാ...


രണ്ടായിരത്തി പത്തിനു ശേഷം...

എടാ കുഞ്ഞാ..........................

Wednesday, October 24, 2007

പ്രസാദം...ദിവ്യം..!

പഴമയുണ്ടെങ്കിലും പെരുമയില്ലാത്ത എന്റെ അമ്മവിട്‌, അതും നാലേക്കര്‍ വളപ്പ്‌. ഇതില്‍ നാലു കിണര്‍, ഒരു കൊക്കരണി, പിന്നെ മൂന്ന് സര്‍പ്പക്കാവ്‌, ഒരു ബ്രഹ്മരക്ഷസ്സ്‌ പിന്നൊരു നമ്പൂരിയച്ചനും..

നമ്പൂരിയച്ചനെ ഇരുത്തിയിരിക്കുന്നത്‌ മൂത്രപ്പുരയുടെ സമീപം (മൂത്രപ്പുരയെന്നു പറയുമ്പോള്‍ അടയ്ക്കാമരത്തിന്റെ പാങ്ങ്‌(പാള) തൂക്കിയിട്ടു മറച്ചത്‌) ആ സ്ഥലത്തുനിന്ന് മാറ്റിയിരുത്താമെന്നു വച്ചാല്‍ അദ്ദേഹത്തിനു ഇഷ്ടമല്ലാന്ന് കാവുണ്ണിയാശാന്‍ കവടി നിരത്തി പല്ലിയുടെ ചിലച്ചില്‍ നോക്കി പറഞ്ഞതുകൊണ്ട്‌ പിന്നീടാരും നമ്പൂരിയച്ചെനെ തൊട്ടിട്ടില്ല. അതുകൂടാതെ നമ്പൂരിയച്ചന്റെ ഭക്ഷണ മെനു ചാരായവും മുട്ട പൊരിച്ചതും, പിന്നെ അരി വറുത്ത്‌ പൊടിച്ചതും കൂടിയുണ്ടെങ്കില്‍ ബഹുത്തിഷ്ടം..!

അന്ന് നമ്പൂരിയച്ചന്റെ കലശം കഴിഞ്ഞപ്പോള്‍, എന്റെ മൂത്ത ചേട്ടന്‍ ഹാജരാകാത്തതിനാല്‍ പ്രസാദ വിതരണത്തിനു ശേഷവും ചാരായം ക്ഷമിക്കണം പ്രസാദം കുറച്ചു കൂടുതല്‍ ബാക്കി വന്നു.

രാത്രി അമ്മയ്ക്ക്‌ കലശലായ വയറുവേദന വന്നപ്പോള്‍, അച്ഛിഛന്‍ പ്രസാദ ചാരായം (ഒരു ഗ്ലാസ്സ്‌) മുഴുവന്‍ മരുന്നായി കൊടുക്കുകയും ക്ഷിപ്ര ഫലം കാണുകയും ചെയ്തു.. ഇത്‌ ചരിത്രം..

കേഴിക്കോട്ടുള്ള രണ്ടാമത്തെ ചേട്ടന്‍ ഓണാവധിക്കു നാട്ടിലേക്കു വരുന്നതിനുമുമ്പ്‌ അമ്മയ്ക്കു കത്തെഴുതി വരുമ്പോള്‍ എന്താണു കൊണ്ടു വരേണ്ടതെന്ന്. അമ്മയുടെ മറുപടി കത്തില്‍ ഹൈലറ്റായി ഉണ്ടായിരുന്നത്‌ ഒരു കുപ്പി മദ്യം...!

അനുസരണയുള്ള മകന്‍ അമ്മക്ക് ഒരു കുപ്പി സ്വയമ്പന്‍ സാധനം അവധിക്കു വന്നപ്പോള്‍ കൊണ്ടു കൊടുത്തു.

അങ്ങിനെ ഇടക്കിടെ വരുന്ന വയറുവേദന അമ്മയെ കാണാനെത്തി. ഇത്തവണ അമ്മ ഒരു വെട്ടുഗ്ലാസ്സിന്റെ മുക്കാല്‍ഭാഗം സ്വയമ്പന്‍ വെള്ളം ചേര്‍ക്കാതെ കൊടുത്താണു സ്വീകരിച്ചത്‌. അതിനു പ്രത്യുപകാരമായി വയറുവേദന വീണ്ടും വരാമെന്നു പറഞ്ഞു മനസ്സില്ലാമനസ്സോടെ പമ്പ കടക്കുകയും ചെയ്തു..പമ്പകടന്നുവെന്നു മനസ്സിലാക്കിയത്‌ അമ്മ ചിരിയോടു ചിരി, ചിരിച്ചു കൊണ്ട്‌ സംസാരിക്കുന്നു, ചിരിച്ചുകൊണ്ട്‌ അടുക്കളപ്പണിയെടുക്കുന്നു..

പിന്നീട്‌, വേദന കൊണ്ടു പുളയുന്ന അമ്മ, കൊടകര പുരാണം വായിച്ചിട്ടു ചിരിക്കുന്നതു പോലെ കാണുമ്പോള്‍ എനിക്കു മനസ്സിലാകും അമ്മ വെട്ടു ഗ്ലാസ്സെടുത്തുവെന്ന്.. പക്ഷെ അപ്പോഴൊക്കെ എന്റെ മൂന്നാമത്തെ ചേട്ടന്റെ ചുണ്ടില്‍ ഒരു കുഞ്ഞിച്ചിരി വിരിയുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു.

ഒരു ദിവസം കൊച്ചച്ഛന്‍ വീട്ടില്‍ വന്നു. അന്ന് അമ്മയൊടു കൊച്ചച്ഛന്‍ കാശ്‌ ചോദിച്ചു, അത്‌ എന്തിനാണെന്നു മനസ്സിലായ അമ്മ അഞ്ചെട്ടു മാസം മുമ്പു ചേട്ടന്‍ കൊണ്ടുവന്ന മദ്യം കുപ്പിയോടു കൂടി കൊച്ചച്ഛനു കൊടുത്തു. എലിക്ക്‌ പുന്നെല്ല് കിട്ടിയതുപോലെയായിരുന്നു കൊച്ചച്ഛന്റെ സന്തോഷമപ്പോള്‍!!. ബൂലോകത്തെ സാന്റോസിനോട്‌ കിടപിടിക്കുന്ന കൊച്ചച്ഛന്‍ ഒരു ലാര്‍ജ്ജ്‌ എടുത്ത്‌ വായിലേക്കൊഴിച്ചതും ഫൂ ...ന്നും പറഞ്ഞു ഒറ്റത്തുപ്പല്‍...!!! എന്നിട്ട്‌ അമ്മയുടെ നേരെ നോക്കി, എന്റെ ചേച്ചി എന്നോടു വേണമായിരുന്നൊ എന്നൊരു ചോദ്യവും..!??

വാല്‍ക്കഷണം:

ആദ്യത്തെ പ്രാവിശ്യം മാത്രമെ അമ്മക്കു ഒര്‍ജിനല്‍ മദ്യം കഴിക്കാന്‍ പറ്റിയിരുന്നുള്ളൂ, കാരണം ആദ്യ ദിനങ്ങളില്‍ത്തന്നെ എന്റെ മൂന്നാമത്തെ ചേട്ടന്‍ അമ്മയറിയാതെ അമ്മയുടെ അരിപ്പെട്ടിയില്‍ നിന്ന് ആരുമറിയാതെ മദ്യം സേവിക്കുകയും പകരം പിടിക്കപ്പെടാതിരിക്കാന്‍ കട്ടന്‍ച്ചായ ഒഴിച്ചു വയ്ക്കുകയും ചെയ്തിരുന്നു. ഈ മുക്കാല്‍ ഭാഗ കട്ടന്‍ച്ചായ മദ്യമാണു അമ്മ അഞ്ചെട്ടു മാസമായി വയറുവേദനവന്നപ്പോഴൊക്കെ കഴിച്ചിരുന്നത്‌.. മദ്യം കഴിച്ചാല്‍ വേദന പോകുമെന്നുള്ള അനുഭവവും അതു കഴിഞ്ഞാല്‍ ചിരിവരുമെന്നുമുള്ള പാമ്പന്‍ പാലത്തിന്റെ വിശ്വാസമുള്ളതു കൊണ്ടും പാവം അമ്മ കട്ടന്‍ച്ചായ മദ്യത്തെ അവിശ്വസിച്ചില്ല, അല്ലെങ്കില്‍ത്തന്നെ എങ്ങിനെ അവിശ്വസിക്കും..?? മദ്യം കഴിച്ചു പരിചയമില്ലല്ലൊ, പക്ഷെ കൊച്ചച്ഛന്‍ അങ്ങിനെയല്ലല്ലൊ, സാന്റോസല്ല്ലേ തനി സാന്റോസ്‌..!

ഓ.ടോ.. ഒരു മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഞാനെടുത്തു വച്ചിട്ടുണ്ട്.. :)

Sunday, October 21, 2007

ഇന്ന് എന്റെ മോന്‍ അറിവിന്റെ ലോകത്തേയ്ക്ക്


എന്റെ മോന്‍ ആദിത്യ ഇന്ന് വിദ്യാരംഭം കുറിച്ചു... എല്ലാ ബൂലോക കൂടപ്പിറപ്പുകളുടെയും അനുഗ്രഹങ്ങള്‍ എന്റെ മോനുണ്ടാവട്ടെയെന്നു ആഗ്രഹിച്ചുകൊണ്ട്...
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍

Tuesday, October 9, 2007

താന്‍ കുഴിച്ച കുഴിയില്‍...!

രംഗം ഒന്ന് : നമ്മുടെ കഥാനായകന്‍ ബസ്സില്‍ യാത്രചെയ്യുന്നു.

ബസ്സ്‌ കാലടി പാലം കഴിഞ്ഞപ്പോഴേയ്ക്കും, അയ്യോ എന്നെ പാമ്പു കടിച്ചേ.... എന്നുള്ള അലര്‍ച്ച കേട്ടു. ബസ്സില്‍ പാമ്പൊ..? യാത്രക്കാരെല്ലാം പരിഭ്രാന്തരായി. പാമ്പു കടിച്ചുവെന്നു നിലവിളിക്കുന്ന അയാളോട്‌ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അയാള്‍ ഒരു സഞ്ചി ചൂണ്ടിക്കാണിക്കുകയും അതില്‍ പാമ്പുണ്ടെന്നു പറയുകയും ചെയ്തു. യാത്രക്കാരിലൊരാള്‍ ധൈര്യപൂര്‍വ്വം സഞ്ചിപരിശോധിച്ചപ്പോള്‍ അതില്‍ പാമ്പുണ്ടെന്നു ബോദ്ധ്യമായി. പക്ഷെ കടിയേറ്റ അയാളോട്‌ കാര്യങ്ങള്‍ ചോദിച്ചപ്പോല്‍ കൂടുതലൊന്നും അയാള്‍ പറഞ്ഞില്ല.

സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഡ്രൈവര്‍, ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി വേഗം ബസ്സ്‌ തിരിച്ച്‌ അങ്കമാലി എല്‍ എഫ്‌ ആശുപത്രിയിലേയ്ക്കു കത്തിച്ചു വിട്ടു.

രംഗം രണ്ട്‌ : എല്‍ എഫ്‌ ആശുപത്രി.

അങ്കമാലി എല്‍ എഫ്‌ ആശുപത്രി കണ്ണിനും വിഷ ചികത്സക്കും വളരെ പ്രസിദ്ധമാണ്‌. വേഗം അയാളെ വിഷവിഭാഗത്തിലേയ്ക്കു കൊണ്ടുപോയി. ഏതുതരം പാമ്പാണു കടിച്ചതെന്നു ഡോക്ടര്‍ ചോദിച്ചപ്പോള്‍ അയാളുടെ സഞ്ചി കാണിച്ചുകൊടുത്തു. സഞ്ചിയിലുള്ള പാമ്പിനെ കണ്ടപ്പോള്‍ ഡോക്ടറിന്റെ മുഖത്ത്‌ ഭയങ്കര ആശ്ചര്യമായി. ഡോക്ടര്‍ അയാളോട്‌ ചോദിച്ചു,

"സത്യം പറയൂ, ഈ സഞ്ചി നിങ്ങള്‍ക്കെവിടെ നിന്നും കിട്ടി..?"

"സാറേ, എനിക്കൊരബദ്ധം പറ്റിയതാണ്‌, അത്‌ ഞാനിവിടെ നിന്നും മോഷ്ടിച്ചതാണ്‌, എന്നെ രക്ഷിക്കണം... ഇല്ലെങ്കില്‍ ഞാന്‍ ചത്തുപോകും....!!"

അവസാന രംഗം : സംഭവതന്തു.

ആരയൊ പാമ്പുകടിയേറ്റ്‌ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ കൂടെ കടിച്ച പാമ്പിനെയും ജീവനോടെ പിടിച്ചുകൊണ്ടു വന്നിരിന്നു. ഏതു പാമ്പാണു കടിച്ചതെന്നറിഞ്ഞാല്‍ ചികത്സ എളുപ്പമാകും. അതിനാല്‍ ഭംഗിയുള്ള ഒരു കവറില്‍ പാമ്പിനെ പൊതിഞ്ഞാണു കൊണ്ടു വന്നത്‌. ഡോക്ടറെ കാണിച്ച ശേഷം പാമ്പിന്റെ സഞ്ചി വരാന്തയില്‍ വച്ചിരുന്നു. അതാണു നമ്മുടെ കഥാനായകനായ മോഷ്ടാവ്‌ ഇന്നത്തെ കാര്യം കുശാലായല്ലൊയെന്ന ചിന്തയില്‍ അടിച്ചു മാറ്റിയത്‌.

സഞ്ചിയെടുത്ത്‌ വേഗം സ്ഥലം സ്കൂട്ട്‌ ചെയ്യന്‍ വേണ്ടി പുറത്തേയ്ക്കു വന്ന കഥാനായകന്‍ അപ്പോള്‍ സ്റ്റോപ്പിലുണ്ടായിരുന്ന ബസ്സില്‍ കയറി. ബസ്സിലെ തിരക്കു കാരണം സഞ്ചി പരിശോധിക്കാന്‍ അയാള്‍ക്കു പറ്റിയില്ല. കാലടിയില്‍ ആളുകളെറങ്ങിയപ്പോള്‍ സീറ്റുകിട്ടുകയും, ഇന്നത്തെ കോളെന്താണെന്ന് അറിയാന്‍ ആകാംക്ഷയോടെ സഞ്ചിയില്‍ കയ്യിട്ടപ്പോള്‍, കുറെ നേരമായി അടച്ച സഞ്ചിയില്‍ വീര്‍പ്പുമുട്ടി ശൗര്യത്തോടെയിരുന്ന മൂര്‍ഖന്‍ ചേട്ടന്‍ തന്റെ ദേഷ്യം മുഴുവന്‍ തീര്‍ത്തത്‌ അയാളുടെ കൈയ്യിലും!!!!

വാല്‍ക്കക്ഷണം :

ഇളയമ്മക്കസുഖമായി ആശുപത്രയി ചേര്‍ത്തപ്പോള്‍ ഈയുള്ളവനായിരുന്നു ആശുപത്രിയില്‍ കൂട്ടിനിരുന്നത്‌. കുറച്ചു ബോറടിച്ചപ്പോള്‍ ആശുപത്രിയില്‍ക്കൂടി ചില ഉദ്ദേശത്തോടെ കറങ്ങി നടക്കുന്നതിനിടയിലാണ്‌ ഈ സംഭവത്തിനു ദൃക്‌സാക്ഷിയായത്‌. രസകരമായ വസ്തുത ആദ്യം പാമ്പു കടിയേറ്റ ആള്‍ ജീവിതത്തിലേക്കു തിരിച്ചുവരുകയും, മോഷ്ടാവായ നമ്മുടെ കഥാനായകന്‍ പരലോകത്തേയ്ക്കു പോകുകയും ചെയ്തു.

Wednesday, October 3, 2007

ശാപ ജന്മങ്ങള്‍..!

"അവന്‍ ചത്തത്‌ നന്നായി......"

ഈ ഡയലോഗ്‌ വന്നത്‌ ഈയുള്ളവന്റെ വായില്‍നിന്ന്. മരിച്ചു കിടക്കുന്നവനെപ്പറ്റി അങ്ങിനെ പറയാമൊ..?

ഒരു ദിവസം ഞാന്‍ കോളേജില്‍ നിന്ന് ബസ്സിറങ്ങി വീട്ടിലേക്കു നടന്നപ്പോള്‍, ഗോപാലകൃഷ്ണേട്ടന്‍ വിളിച്ചു പറഞ്ഞു, "ഡാ, ബള്‍ബണ്ണന്‍ നിന്റെ അയല്‍വക്കത്തെ സോണിയയെ ആക്രാന്തിച്ചു...". ‘ചേട്ടാ, എന്താണുണ്ടായതെന്ന് വിശദമായി പറ..’

( ഗോപാലകൃഷ്ണന്‍ ബസ്സ്‌സ്റ്റോപ്പില്‍ ഒരു ചെറിയ പച്ചക്കറിക്കട നടത്തുന്നയാളാണ്‌.കൂടാതെ നാട്ടില്‍ നടക്കുന്ന എല്ലാ ചൂടന്‍ വാര്‍ത്തകളും കളക്റ്റു ചെയ്യുകയും അതു അപ്പോള്‍ത്തന്നെ എഡിറ്റു ചെയ്തു വിപുലീകരിച്ച്‌ നാട്ടുകാര്‍ക്കു ഫ്രീയായി ബ്രോഡ്‌കാസ്റ്റ്‌ ചെയ്യുന്നയാളാണ്‌. അതിന്റെ യാതൊരു അഹങ്കാരവും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് എടുത്തു പറയേണ്ട കാര്യമാണ്‌)

ഇനി സംഭവത്തിലേക്കു വരാം. ബള്‍ബണ്ണനെന്നു ചെല്ലപ്പേരുള്ള മനോജ്‌, സിസിലി ചേച്ചിയുടെ രണ്ടര വയസ്സുള്ള സോണിയയെ മടിയിലിരുത്തി ആക്രാന്തിച്ചു. അതുകൊണ്ട്‌ സോണിയക്കുട്ടിയ്ക്ക്‌ മൂത്രമൊഴിക്കുന്ന സ്ഥലത്ത്‌ നീരുവരുകയും മൂത്രമൊഴിക്കാനാവത്ത അവസ്ഥയുമായി ആ കുഞ്ഞു വേദനകൊണ്ട്‌ നിലവിളിക്കുന്നു, ആശുപത്രിയില്‍ കൊണ്ടുപോകാന്‍വേണ്ടി ഓട്ടൊറിക്ഷക്കുവേണ്ടി വെയിറ്റുചെയ്യുകയാണ്‌. കുട്ടിയെ മനോജ്‌ മടിയിലിരുത്തി കളിപ്പിക്കുന്നത്‌ കുഞ്ഞന്നചേച്ചി കണ്ടിരുന്നു. ഇത്രയും കാര്യങ്ങള്‍ ഗോപാലകൃഷ്ണേട്ടന്‍ ഒറ്റ ശ്വാസത്തില്‍ എന്നൊടു പറഞ്ഞു. ഈ സംഭവം നടന്നിട്ട്‌ അപ്പോളൊരു 15 മിനിറ്റായിട്ടുണ്ടായിരുന്നുള്ളൂ (ഇപ്പോള്‍ ഗോ.കൃഷ്ണന്റെ റേഞ്ച്‌ മനസ്സിലാക്കിയിരിക്കുമല്ലൊ) ഇതെല്ലാം കേട്ട്‌ വളരെയധികം രോഷത്തോടെ ഞാന്‍ വീട്ടിലെയ്ക്കു നടന്നു. തെങ്ങിന്‍തോപ്പിലൂടെ എളുപ്പവഴിയില്‍ നടന്ന ഞാന്‍, ഒരു തെങ്ങില്‍ ചാരിയിരുന്നു ബീഡി വലിക്കുന്ന മനോജിനെ കണ്ടു. ജീവിതത്തില്‍ എന്റെ ചേട്ടന്മാരുടെ അടുത്തും പിന്നെ പെങ്ങളുമായും മാത്രം അടിപിടി കൂടിയിട്ടുള്ള ഈ ഞാന്‍ അന്ന് മനോജിനെ നാലഞ്ച്‌ ചവിട്ടു കൊടുത്തു (ഒരു മൂന്നുകൊണ്ട്‌ ഹരിച്ചോ) എന്തുകൊണ്ടൊ അവന്‍ തിരിച്ചു പ്രതികരിച്ചില്ല. വീട്ടില്‍ പോയി ബുക്കൊക്കെ വച്ചിട്ട്‌ തിരിച്ചു വരുമ്പോള്‍ മനോജ്‌ അവിടെയുണ്ടായിരുന്നില്ല. സോണിയയുടെ വീട്ടില്‍ ചെന്നപ്പോള്‍, കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയിരിക്കുകയായിരുന്നു. അപ്പോള്‍ അവിടെ അടുത്തുള്ള കുറച്ചാളുകള്‍ കൂടി നില്‍പ്പുണ്ടായിരുന്നു. അവരുടെ പലപല അഭിപ്രായങ്ങള്‍ അവിടെ അലയടിച്ചുകൊണ്ടിരുന്നു. പക്ഷെ എന്നെ അതിശയിപ്പിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു, സോണിയയുടെ വീട്ടുകാരുടെ മുഖങ്ങളില്‍ ഒരുതരം നിര്‍വ്വികാരിതയാണു കാണാന്‍ കഴിഞ്ഞത്‌. ഒരു പക്ഷെ, സോണിയ ഒരു കുഞ്ഞു പെണ്‍കുട്ടിയല്ലെ, ഈ സംഭവം കൂടുതലാളുകള്‍ അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്തതുകാരണമായിരിക്കും!

ഫാരീസ്‌, പിണറായിയുടെ വെടിയുണ്ട, തന്ത്രി കണ്ടരര്‌ തുടങ്ങിയ കാര്യങ്ങള്‍ മറക്കുന്ന നാട്ടുകാര്‍ ഈ സംഭവം എപ്പെഴേ മറന്നു...അങ്ങിനെ മനോജ്‌ വീണ്ടും തലയുയര്‍ത്തി നാട്ടില്‍ക്കൂടി നടക്കാന്‍ തുടങ്ങി...

കഴിഞ്ഞ അവധിക്കു ഞാന്‍ നാട്ടിലായിരുന്ന ഒരു ദിവസം, ആളുകള്‍ ഓടുന്നതു കണ്ടു, കാരണം അന്വേഷിച്ചപ്പോള്‍, മനോജ്‌ വിഷം കഴിച്ച്‌ കനാലില്‍ 'സമാധിയായി' കിടക്കുന്നുവെന്ന്. ഞാനും ഓടി, അവിടെചെന്നപ്പോഴാണ്‌ ബള്‍ബണ്ണന്‍ ആത്മഹത്യചെയ്യുവാനുള്ള കാരണം മനസ്സിലായത്‌.

അവന്റെ വീടിന്റെ എതിര്‍വശത്തെ വീട്ടിലെ പുലയന്‍ അയ്യപ്പങ്കുട്ടിയുടെ രണ്ടുവയസ്സായ ആതിര കുട്ടിയെ അവന്‍, ദുഷ്ടന്‍ മനോജ്‌ ആക്രാന്തിച്ചു, കുട്ടിയെ ആശുപത്രയിലാക്കിയിരിക്കുകയാണ്‌. ഒരുപക്ഷെ നല്ലയിടയന്മാരോടു കളിക്കുന്നതുപോലെയാകില്ല അയ്യങ്കാളി വര്‍ഗ്ഗത്തോടു കളിച്ചാലെന്നു മനോജ്‌ മനസ്സിലാക്കിയിരിക്കണം!!.

പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ മനോജിന്റെ മൃതദേഹം വീട്ടില്‍ ദഹിപ്പിക്കുന്നതിനുള്ള നടപടികള്‍ നടക്കുകയാണ്‌, അപ്പോള്‍ അവിടെ കൂടിയിരുന്ന ചിലരുടെ സംഭാഷണങ്ങള്‍;

ശ്ശൊ, എന്തിനിവന്‍ ഈ കടുംകൈ ചെയ്തു?

ആത്മഹത്യ ഒരു പരിഹാരമാണൊ?

എന്നിങ്ങനെയുള്ള പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ അവിടെ കേള്‍ക്കാമായിരുന്നു. പക്ഷെ അതിലൊരു അഭിപ്രായം എനിക്കെന്റെ കണ്ട്രോള്‍ നഷ്ടപ്പെടുത്തി,

ശ്ശൊ എന്നാലും അവന്‍ ആത്മഹത്യ ചെയ്തതെന്തിനാ..അവനു വേറെ എവിടേയ്ക്കെങ്കിലും പോയി രക്ഷപ്പെടാമായിരുന്നില്ലെ...

അപ്പോഴാണു മേല്‍പറഞ്ഞ എന്റെ വാക്കുകള്‍, "അവന്‍ ചത്തത്‌ നന്നായി, പേ പിടിച്ച ഇവനെ തല്ലിക്കൊല്ലണം, ഇവന്‍ വേറൊരു നാട്ടില്‍ ചെന്നാല്‍ അവിടെയും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലാന്നു പറയാന്‍ പറ്റുമൊ?"

'ഗള്‍ഫുകാരനായ' എന്റെ അഭിപ്രായങ്ങള്‍ക്ക്‌ കണ്ണടച്ചു ഏറാന്‍മൂളാന്‍ ഒത്തിരിപ്പേരുണ്ടായിരുന്നു..!

വാല്‍ക്കഷണം:

അതിശയകരമായ മറ്റൊരുകാര്യം ഈ ഏറാന്മൂളികള്‍ മനോജിന്റെ പതിനാറടിയന്തിരത്തിനു മൂക്കുമുട്ടെ മൃഷ്ടാന്ന ഭോജനം കഴിച്ച്‌ ഏമ്പക്കം വിട്ടുകൊണ്ട്‌, മനോജിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും, ഞാന്‍ അവര്‍ക്ക്‌ വെറുക്കപ്പെട്ടവനുമായി! കാരണം എനിക്കു ഗള്‍ഫിലേക്കു മടങ്ങേണ്ട സമയമായെന്ന് അവര്‍ക്കറിയാം, ആ സമയത്തു ഗള്‍ഫുകാരന്‍ 'കടം പറയലും മേടിക്കലും' ചെയ്യുകയാണല്ലൊ പതിവ്‌..!

Monday, October 1, 2007

എന്തുകൊണ്ടു പങ്കെടുക്കുന്നില്ല..?

കഴിഞ്ഞ ദിവസം മനോരമ പേപ്പര്‍ നോക്കിയപ്പോള്‍, കുറെ കല്യാണ ഫോട്ടൊകള്‍ കണ്ടു. അതില്‍ ചിലതില്‍ അഭിവന്ദ്യ തിരുമേനിമാര്‍ കൂടെനിന്നുള്ള ദമ്പതിമാരുടെ പടങ്ങളുമുണ്ടായിരുന്നു. ഇതു കണ്ടപ്പോള്‍ എന്റെ പണ്ടുമുതലുള്ള സംശയം തലപൊക്കി. എന്റെ അടുത്തിരുന്ന് റെനിയോട്‌ ഇതിനെപ്പറ്റി ചോദിച്ചു; അതിങ്ങനെയാണ്‌,

‘മാഷെ‘, “എന്തുകൊണ്ടാണു സമൂഹത്തിലെ ഏറ്റവും വിലപിടിച്ച ആളുകളുടെ വീട്ടിലെ കല്യാണത്തിനുമാത്രം തിരുമേനിമാര്‍ പങ്കെടുക്കുന്നത്‌?“

‘റെനി‘, “പണക്കാരുടെ കല്യാണത്തിനു മാത്രമല്ല പാവപ്പെട്ടവരുടെ കല്യാണത്തിനും തിരുമേനിമാര്‍ പോകാറുണ്ട്‌,പിന്നെ തിരുമേനിമാരെ കൊണ്ടുവരികയെന്നത്‌ വളരെ ചിലവുള്ള കാര്യമാണ്‌“.

‘മാഷെ‘, “ചിലവെന്നു പറയുമ്പോള്‍ പത്തിരുപതിനായിരത്തില്‍ കൂടുതല്‍ വരുമൊ?“

‘റെനി‘, “ചിലവ്‌ അത്രെക്കൊന്നും വരുകില്ല, പക്ഷെ തിരുമേനിമാര്‍ വരുമ്പോള്‍ ചില മാമൂലുകള്‍ ഒരുക്കേണ്ടതുണ്ട്‌ അതിനു ചിലവേറെയാണ്‌. പിന്നെ സാധാരണക്കാര്‍ തിരുമേനിമാരെ ക്ഷണിക്കാറില്ല, ക്ഷണിച്ചാല്‍, അവര്‍ക്കു അസൗകര്യമില്ലെങ്കില്‍ തീര്‍ച്ചയായും വരും!“

‘മാഷെ‘, “എന്തുകൊണ്ട്‌ സാധാരണ ജനങ്ങള്‍ തിരുമേനിമാരെ ക്ഷണിക്കുന്നില്ല? എല്ലാവര്‍ക്കും ആഗ്രഹം കാണില്ലെ തങ്ങളുടെ മക്കളുടെ കല്യാണത്തിനു വല്യതിരുമേനിയുടെ കാര്‍മ്മികത്വമൊ അല്ലെങ്കില്‍ സാന്നിദ്ധ്യമൊ ഉണ്ടാകണമെന്ന്?“

‘റെനി‘, “സാധാരണ തിരുമേനിമാരെ ക്ഷണിക്കുകയെന്നത്‌ വലിയ പങ്കപ്പാടുള്ള കാര്യമാണ്‌. അരമനയില്‍ പോകുക, തിരിമേനിമാരുടെ സൗകര്യപ്രദമായ സമയം കിട്ടുക, പിന്നെ ചിലവുകള്‍ ഇതൊന്നും സാധാരണക്കാരനു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്‌“.

എനിക്കു റെനിയുമായി സംസാരിച്ചതില്‍ നിന്നുമനസ്സിലായത്‌,

തിരുമേനിമാര്‍ തങ്ങളുടെ സൗകര്യമനുസരിച്ച്‌ പാവപ്പെട്ടവനെന്നൊ പണക്കാരനെന്നൊ നോക്കാതെ ആരുവിളിച്ചാലും മടി കൂടാതെ പോകും, പക്ഷെ സാധാരണക്കര്‍ ക്ഷണിക്കാറില്ല, ക്ഷണിക്കാതെ എങ്ങിനെ പോകും. എന്തുകൊണ്ട്‌ ക്ഷണിക്കുന്നില്ലയെന്നതിനു സാമ്പത്തികം ഒരു മുഖ്യ ഘടകമാണെന്നും മനസ്സിലായി.

എന്നിട്ടും എന്റെ സംശയങ്ങള്‍ തീര്‍ന്നിട്ടില്ല, ഒരു പക്ഷെ നിങ്ങള്‍ക്കതു മാറ്റുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

1) തിരുമേനിമാരുടെ ചിലവുകള്‍ വഹിക്കുവാന്‍ സാധരണക്കാര്‍ക്കു പറ്റില്ലെ?(കല്യാണത്തിനു എല്ലാം ചിലവുകളാണ്‌,അപ്പോള്‍ ഈ ചെറിയ ചിലവ്‌ ഒരു ചിലവാണൊ)

2)വലിയ പണക്കാരുടെ കല്യാണാത്തിനല്ലാതെ സാധാരണക്കരുടെ കല്യാണത്തിനു തിരുമേനിമാര്‍ പങ്കെടുത്തിട്ടുണ്ടൊ?(എന്റെ ഇടവകയില്‍ അത്യാവിശ്യം പണമുള്ള ആളുകള്‍ ഉണ്ട്‌, പക്ഷെ ഞാനിതുവരെ ഒരു വല്യതിരുമേനിയുടെ സാന്നിദ്ധ്യം കണ്ടിട്ടില്ല)

3)എന്തുകൊണ്ട്‌ സാധാരണക്കാര്‍ അഭിവന്ദ്യന്മാരായ തിരുമേനിമാരെ ക്ഷണിക്കുന്നില്ല?

4) എന്താണ്‌ തിരുമേനിമാരെ ക്ഷണിക്കുന്നതിനുള്ള മാനദണ്ഡം?

5) സാധാരണക്കരുടെ ആഘോഷങ്ങള്‍ക്കല്ലെ തിരുമേനിമാര്‍ പ്രാമുഖ്യം കൊടുക്കേണ്ടത്‌?(സാമ്പത്തിക ചിലവ്‌ അരമന തന്നെ വഹിക്കാന്‍ സാധിക്കില്ലെ)

രാഷ്ട്രീയത്തിലുമുണ്ട് ഇതുപോലുള്ള അവസ്ഥ, മന്ത്രിമാര്‍ പ്രമുഖരുടെ ആഘോഷങ്ങള്‍ക്ക് അസൌകര്യങ്ങള്‍ ഒരു തടസ്സമായിക്കാണാറില്ല.

എല്ലാമതങ്ങളിലുമുണ്ട് ഇത്തരം കാര്യങ്ങള്‍, അതുകൊണ്ട് ദയവുചെയ്ത് വേറൊരു വീക്ഷണത്തീലൂടെ എന്റെ ഈ പോസ്റ്റിനെ കാണരുത്!

Monday, September 24, 2007

ജനനവും മരണവും..!

ദൈവം അവരുടെ മുന്നില്‍ പ്രത്യക്ഷ്യപ്പെട്ടു..

"മക്കളെ നിങ്ങള്‍ ആരാകാനാണ് ആഗ്രഹിക്കുന്നത് ?"

ഒന്നാമത്തവന്‍ പറഞ്ഞു, 'ദൈവമേ, ജനങ്ങള്‍ ഭയ ബഹുമാനത്തോടെ ആദരിക്കുന്നവനും, പറയുന്നത്‌ അപ്പാടെ വിശ്വസിപ്പിക്കാന്‍ കഴിവുള്ളവനും, അന്യന്റെ സുഖത്തിലും ദുഖത്തിലും പങ്കുചേരുന്നവെനെന്നു തോന്നിപ്പിക്കുന്നവനും പിന്നെ ധനികനുമായിരിക്കണം'.

രണ്ടാമത്തെവന്‍ പറഞ്ഞു, 'പ്രഭോ മറ്റുള്ളവരെ വാക്കുകൊണ്ടൊ പ്രവൃത്തികൊണ്ടൊ വേദനിപ്പിക്കാത്തവനും, പാവങ്ങളുടെ കണ്ണിരൊപ്പാന്‍ കഴിയുന്നവനും പ്രതിഫലം ഇച്ഛിക്കാതെ പരോപകാരങ്ങള്‍ ചെയ്യുന്നവനും അന്യന്റെ ഉയര്‍ച്ചയില്‍ അസൂയ ഇല്ലാത്തവനുമാകണം'.

ദൈവം ആദ്യത്തയാളെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു എന്നിട്ട്‌ നാരായം കൊണ്ടു അവന്റെ തലയില്‍ കുത്തിവരച്ചു. അങ്ങിനെ ഏഴുതവണ ചാപിള്ളയെ പെറ്റ പാത്തുമ്മ എട്ടാമത്‌ ഒരു സുന്ദരനായ, ചിരിച്ചുകൊണ്ടിരിക്കുന്ന, ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി, അവന്‍ പിന്നീട്‌ കേരളത്തിലെ മന്ത്രിയായി...

പിന്നീട്‌ ദൈവം രണ്ടാമത്തവനെ കെട്ടിപ്പിടിച്ചു എന്നിട്ടു സങ്കടത്തോടെ അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു, എന്നിട്ടു കയ്യിലിരുന്ന നാരായത്തിന്റെ മുന അവന്റെ തലയില്‍ കുത്തിയിറക്കിക്കൊണ്ടു പറഞ്ഞു, 'മോനെ, നിന്നെ കല്ലെറിഞ്ഞും പരിഹസിച്ചും കൊല്ലുന്നതു കാണാനുള്ള മനക്കരുത്ത്‌ എനിക്കില്ല'. അപ്പോള്‍ ദൈവത്തിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു. അങ്ങിനെ മേരി എട്ടാമത്‌ പെറ്റതൊരു ചാപിള്ളയായിരുന്നു.

ജാമ്യം..വായിച്ച ഒരു ചിന്ത വീണ്ടും എന്നാല്‍

Thursday, September 20, 2007

ഒന്നു ശ്രമിക്കൂ... ചിലപ്പോള്‍..?

ചന്ദ്രപുരി രാജ്യത്തെ രാജാവായിരുന്നു അമരസിംഹന്‍. ഒരു ദിവസം പണക്കിഴി കട്ടെടുത്തതിന്റെ പേരില്‍ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ രാജാവ് ശിക്ഷ വിധിച്ചു,

“ആരവിടെ ഇവനെ തുറങ്കിലടക്കൂ“,

രാജകല്‍പനയല്ലെ വേഗം അയാളെ തുറങ്കിലടച്ചു..

ബുദ്ധിമാനും പാവവുമായിരുന്നു രാമന്‍, ചില കുബുദ്ധികളുടെ കുടിലതന്ത്രങ്ങള്‍ മൂലം അങ്ങിനെ രാമന്‍ കരാഗ്രഹത്തിലടക്കപ്പെട്ടു.

നാളുകള്‍ക്കു ശേഷം യുവരാജാവ്‌ രാജ്യഭരണമേറ്റെടുത്തപ്പോള്‍, തടവില്‍ കഴിയുന്നവര്‍ക്ക്‌ തടവില്‍ നിന്നു രക്ഷപ്പെടുവാന്‍ ഒരവസരം കൊടുക്കുവാന്‍ കൗശലക്കാരനായ രാജാവ്‌ തീരുമാനിച്ചു.

ആയതിനാല്‍, രാജാവ്‌ പ്രത്യേക രീതിയിലൊരു കരാഗ്രഹം നിര്‍മ്മിച്ചു. പ്രത്യേകതെയെന്തെന്നാല്‍ കാരഗ്രഹത്തില്‍ പാറാവു നില്‍ക്കുന്ന രണ്ടു പേരില്‍ ഒരാള്‍ സത്യം മാത്രം പറയുന്നവനും, മറ്റെയാളാണെങ്കില്‍ നുണ മാത്രം പറയുന്നവനുമാണ്‌. ഇവര്‍ രണ്ടു പേരും കരാഗ്രഹത്തിന്റെ പുറത്തേയ്ക്കുള്ള രണ്ടു വഴിയിലാണു പാറാവു നിന്നിരുന്നത്‌. ഇതില്‍ ഒരു വഴി ശരിക്കുള്ളതാണ്‌. അതിലെ പോയാല്‍ രക്ഷപ്പെടാം മറ്റെവഴിയാണെങ്കില്‍ തെറ്റായിട്ടുള്ളതും പിന്നെ അതിലെ പോയാല്‍ സിംഹം പിടിച്ചു തിന്നുകയും ചെയ്യും.

രാജാവ്‌ എല്ലാതടവുകാരേയും ഈത്തടവറയിലേക്കു മാറ്റി. എന്നിട്ടു അവരോടു പറഞ്ഞു നിങ്ങള്‍ക്കു രക്ഷപ്പെടുവാന്‍ ഞാനൊരവസരം തരുന്നു, പക്ഷെ ഒരു ഉപാധി, നിങ്ങള്‍ക്കൊരു ചോദ്യം ഈ നില്‍ക്കുന്ന പാറാവുകാരിലൊരാളോടു ചോദിക്കാം. ഇവരില്‍ ഒരാള്‍ സത്യം മാത്രമെ പറയൂ മറ്റേയാള്‍ നുണ മാത്രം പറയുകയുള്ളു. ഇവരില്‍ ഒരാള്‍ പറയുന്ന ആ ഒറ്റ ഉത്തരത്തിലുള്ള വഴിയില്‍ക്കൂടി നിങ്ങള്‍ക്കു വിധിയുണ്ടെങ്കില്‍ രക്ഷപ്പെടാം.. രാജാവ് വഴികളുടെ പ്രത്യേകതകള്‍ അവരോട് വിവരിച്ചു..

ബുദ്ധിമാനായ രാമന്‍ ഒരു ചോദ്യം ചോദിക്കുകയും ശരിയായ വഴിയിലൂടെ രക്ഷപ്പെടുകയും ചെയ്തു.

ഇനി പറയു കൂട്ടരെ, എന്തു ചോദ്യം ചോദിച്ചാല്‍ രക്ഷപ്പെടാന്‍ പറ്റും?

ഒന്നു ശ്രമിച്ചു നോക്കു. പ്രത്യേകം ശ്രദ്ധിക്കുക പാറാവുകാരില്‍ ഒരാള്‍ സത്യം മാത്രമെ പറയു, മറ്റെയാള്‍ നുണമാത്രം പറയുന്നവനും, പിന്നെ ഒറ്റ ചോദ്യം ഒറ്റ ഉത്തരം....

Tuesday, September 18, 2007

യൂണിയന്‍ കീ ജയ്

പൂക്കള്‍ പൂമ്പാറ്റയോടു ചൊല്ലി
ഇല്ല,ഞങ്ങളിനി തേന്‍ തരില്ല.
കാറ്റ്‌ പൂക്കളോടു മൂളി
ഇല്ല, ഞാനിനി സൗരഭ്യം പരത്തുകയില്ല.
മരങ്ങള്‍ പക്ഷികളോടു ചില്ലകളിളക്കി പറഞ്ഞു
ഇല്ല, ഞങ്ങളിനി കൂട്‌ കാക്കുകയില്ല.
മല മേഘങ്ങളോടു ഗര്‍ജ്ജിച്ചു
ഇല്ല, ഞാനിനി നിങ്ങളെ തടുത്തു നിര്‍ത്തുകയില്ല.
തിര തീരത്തോടു അലച്ചുപറഞ്ഞു
ഇല്ല, ഞാനിനി നിങ്ങളെചുംബിക്കുകയില്ല.
കുയില്‍ കാകനോടു കൂവി മൊഴിഞ്ഞു
ഇല്ല, ഞാനിനി നിനക്കായി മധുരഗാനം പാടുകയില്ല.
പൂവങ്കോഴി ചിറകടിച്ചു കൊക്കികൂകി
ഇല്ല, ഞാനിനി ദിനവും സൂര്യനെയുണര്‍ത്തുകയില്ല.
ദിനകരന്‍ ഭൂമിദേവിയെ നോക്കി കണ്ണു ചിമ്മി പറഞ്ഞു
ഇല്ല, ഞാനിനി ദിനരാത്രങ്ങള്‍ പൊഴിക്കുകയില്ല.
അരുവികള്‍ പുഴകള്‍ ആരവത്തോടെ മന്ത്രിച്ചു
ഇല്ല, ഞങ്ങളിനി കളകളാരവമുയര്‍ത്തുകയില്ല.
ക്ഷെ, അമ്മമാര്‍ മാത്രം പറഞ്ഞില്ല
ഇല്ല, തരില്ല എന്നുണ്ണിയ്ക്കമ്മിഞ്ഞപ്പാല്‍....!

എന്റെ വേറിട്ടൊരു പൂതി....

(ഇല്ല, ഞാനിനി കുഞ്ഞിക്കവിത എഴുതുകയില്ല)

Monday, August 27, 2007

കൂടപ്പിറപ്പുകള്‍ക്കു കുഞ്ഞന്‍ വക ആശംസ...



എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണദിനാശംസകള്‍

സ്നേഹപൂര്‍വ്വം

കുഞ്ഞന്‍

Sunday, August 26, 2007

കുഞ്ഞന്‍ വക - ബഹറിന്‍ ബൂലോക സംഗമ കാഴ്ച..

ബഹറിന്‍ ബൂലോക കുടുംബ സംഗമം സന്തോഷത്തിന്റെയും പൊട്ടിച്ചിരികളുടേയും വേദിയായി...

ഹൃദ്യമായൊരു അനുഭവമായിരുന്നു എനിക്കീ ബൂലോക മീറ്റ് . ഈ ബൂലോക കുടും‌മ്പ സംഗമം യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രവര്‍ത്തിച്ച ശ്രീ ഇരിങ്ങലിനും,ബാജി ഓടം വേലിക്കും പിന്നെ മറ്റു ബ്ലോഗാക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ആദ്യം സ്വയം പരിചയപ്പെടുത്തലായിരുന്നു. പേര്, ബ്ലോഗ് പേര്, ജോലി, സ്വന്തം ഭാര്യയെയും കുട്ടികളുടെയും(ഉള്ളവര്‍) പേര് എന്നിങ്ങനെയുള്ള സ്ഥിതിവിവര കണക്കുകളാണ് പറഞ്ഞത്.

പിന്നീട് തീപ്പൊരി പ്രസംഗമായിരുന്നു ഇരിങ്ങലിന്റേത്.. ബൂലോക ചരിത്രം, കൂട്ടായ്മയുടെ ആവിശ്യകത എന്നിവയെപ്പറ്റി വിശദമായി ശ്രീ രാജു ഇരിങ്ങല്‍ സംസാരിച്ചു. സംസാരത്തില്‍ ദേവസേനക്കെതിരെയുള്ള കല്ലെറിയല്‍ പരാമര്‍ശവും വന്നു. ബൂലോകത്ത് ബന്യാമനുമായുള്ള ആശയ സംവാദത്തെപ്പറ്റി പറഞ്ഞതു വേദിയാകെ ചിരിയുടെ തിരമാലകളുണ്ടാക്കി. (ബന്യാമനും ശ്രീവിദ്യയും പിന്നെ ഇരിങ്ങിലും) ബന്യാമന്റെ വാമ ഭാഗം പോലും അനോണിയായി ബന്യാമനെതെരെ കമന്റിയെന്ന സത്യം അപ്പോഴാണു ബന്യാമന്‍ പോലും അറിഞ്ഞത്!.(വീട്ടില്‍ ചെല്ലുമ്പോള്‍ ബന്യാമനും നല്ല പാതിയുമായി കുടും‌മ്പ വഴക്കുണ്ടാകാതിരുന്നാല്‍ മതിയായിരുന്നു! ) അജ്ഞലി ലിപിയുടെ സൃഷ്ടികര്‍ത്താവ് കെവിന്‍&സിജിയെയും, അവരുടെ അസാന്യദ്ധ്യവും പരാമര്‍ശിക്കപ്പെട്ടു.

പിന്നീട് ശ്രീ ബന്യാമന്‍ ബ്ലോഗെഴുത്തിനെപ്പറ്റിയും അതിന്റെ എത്തിക്സിനെ പറ്റിയും വളരെ വിശദമായി സംസാരിച്ചു. അദ്ദേഹം ഇന്ത്യോ അറബ് കള്‍ച്ചറില്‍ സംസാരിക്കാന്‍ ദുബായിയില്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവച്ചു. ദുബായി ബ്ലോഗ്ഗാക്കളെ പറ്റി പറഞ്ഞപ്പോള്‍, ബന്യാമന്റെ മുഖത്ത് പ്രിയപ്പെട്ടവരെപ്പറ്റി പറയുമ്പോഴുള്ളതുപോലെ, ഒരു തരം സന്തോഷം തെളിഞ്ഞുകാണാമായിരുന്നു. ആര്‍ക്കെങ്കിലും ബ്ലോഗിനെ പറ്റി ചോദിക്കാമെന്നു പറഞ്ഞപ്പോള്‍, ബാച്ചിയായ ഒരു ബ്ലോഗന്‍ ശ്ലീലത്തെയും അശ്ലീലത്തെയും പറ്റി ചോദിച്ചു. അത്രയും നേരം ബന്യാമന്റെ പ്രസംഗം ശ്രദ്ധിക്കാതിരുന്നവര്‍പോലും(പ്രത്യേകിച്ച് ബാച്ചികള്‍) ആ ചോദ്യത്തിനുത്തരം കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചു. പക്ഷെ, ബന്യാമന്‍ ബാച്ചികളെയും (വിവാഹിതരെയും) നിരാശരാക്കി. അശ്ലീലത്തെ പറ്റി പ്രേരണയുടെ സുനീശ് കുമാറും പിന്നെ mk നബ്യാരും പറഞ്ഞപ്പോഴും പ്രതീക്ഷച്ചതുപോലെ ബിറ്റൊന്നും വരാത്തത്തതില്‍ ബാച്ചികള്‍ രഹസ്യമായി നെടുവീര്‍പ്പിടുന്നതു കാണാമായിരുന്നു!!!. മുഖ്യ ധാര എഴുത്തുകാര്‍ എന്തുകൊണ്ടാണു ബൂലോകത്തേയ്ക്കു കടന്നുവരാത്തെതെന്നു ഈയുള്ളവന്‍ തല ചൊറിഞ്ഞുകൊണ്ടു ചോദിച്ചതിനു മറുപടിയായി ബന്യാമന്‍ ചുള്ളിക്കാടിനെയും(ബാലചന്ദ്രന്‍) വിശാല മനസ്കനെയും പറ്റി പറഞ്ഞു. അപ്പോള്‍ നചികേതസ്സ്, സാഹിത്യം മാത്രമായി ബ്ലോഗെഴുത്തില്‍ ഒതുക്കരുത് ശാസ്ത്ര സാഹിത്യം കൂടിയെഴുതുന്നതിന്റെ ആവിശ്യകതെയെപ്പറ്റി ശക്തമായും വ്യക്തമായും പറഞ്ഞു.

ഇങ്ങനെ സംവദിച്ചു കൊണ്ടിരുന്നപ്പോള്‍ അപ്പുറത്തിരിക്കുന്ന ചിക്കന്‍ ലോലിപോപ്പിനെയും ഫ്രൈഡു റൈസിനെയും മറന്നു പോകരുതെന്ന് ഇരിങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു (ശ്ശൊ,, ഇങ്ങിനെയുണ്ടൊ കൊതിയന്‍!).

അപ്പോള്‍ ബാജി വിളിച്ചു പറഞ്ഞു ശാപ്പാടു കഴിച്ചിട്ടു ബാക്കി.... കേള്‍ക്കേണ്ട താമസം ഞാന്‍ ഇരിങ്ങിലിനെയും മറികടന്ന് ശാപ്പാട് യുദ്ധം അനൌപചാരികമായി, ഞാന്‍ ഫസ്റ്റേന്നു പറഞ്ഞുത്ഘാടനം ചെയ്തു..(ഹൊ ഇവിയെങ്കിലും എനിക്കൊന്നാമനാകാന്‍ കഴിഞ്ഞു!)

എന്താ... ടേസ്റ്റ്!!!... പിന്നെല്ലാവരും ഒരു തീറ്റമത്സരമായിരുന്നു. പക്ഷെ അവിടെയും ഇരിങ്ങള്‍ കത്തിക്കയറി!!!

വീണ്ടും അടുത്തുതന്നെ ഒത്തുചേരാമെന്ന തീര്‍ച്ചപ്പെടുത്തലോടെ എല്ലാവരും പിരിഞ്ഞു. എല്ലാവരുടെയും ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു...

‘എല്ലാ ബൂലോകവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍’

സ്നേഹപൂര്‍വ്വം
കുഞ്ഞന്‍

Thursday, August 16, 2007

വിവാഹ പരസ്യങ്ങള്‍..

ഭാവിയില്‍ ബ്ലോഗില്‍ വരാവുന്ന വിവാഹ പരസ്യങ്ങള്‍..

ബ്ലോഗണിയെ ആവിശ്യമുണ്ട്‌

രണ്ടു വര്‍ഷമായി ബ്ലോഗിലുള്ളതും അടുത്തുതന്നെ ബൂലോക കൂട്ടായ്മയില്‍ നിന്നും വരുന്നതുമായ 30 പോസ്റ്റിട്ട സുന്ദരനായ ബ്ലോത്തന്‍ ബ്ലോഗാവിനു ഒറ്റപോസ്റ്റിടാതെ കമന്റിടല്‍ മാത്രം ചെയ്യുന്ന ബ്ലോഗണികളില്‍ നിന്നും ബ്ലോഗാഹാലോചനകള്‍ ക്ഷണിക്കുന്നു.(അനോണിമണികള്‍ക്കു മുന്‍ഗണന)

ബ്ലോഗാവിനെ ആവിശ്യമുണ്ട്‌

സുന്ദരിയും സുശീലയുമായ 25 പോസ്റ്റിട്ട ബ്ലോഗിണിയായ യുവതിയ്ക്ക്‌, ആഴ്ചയില്‍ 8 പോസ്റ്റെങ്കിലും ഇടുന്നവനും, എല്ലാപോസ്റ്റിലും കമന്റിടുന്നവനുമായ പ്രായം തികയാത്ത ബ്ലോഗാവന്മാരില്‍ നിന്നും ബ്ലോഗാഹാലോചനകള്‍ ക്ഷണിക്കുന്നു. (ബ്ലോഗാഹത്തിനുശേഷം ബ്ലോഗാവിനെ ബൂലോക കൂട്ടയ്മയിലേക്കു കൊണ്ടുപോകുന്നതാണ്‌)

ബ്ലോഗനെ ആവിശ്യമുണ്ട്‌

തന്റേതായ കാരണത്താല്‍ ബ്ലോഗൊഴിഞ്ഞു കൊടുക്കേണ്ടി വന്ന 2 പോസ്റ്റിട്ട കമന്റൊന്നുമില്ലാത്ത ബ്ലോഗണി യുവതിയ്ക്ക്‌ മൂന്നും നാലും ബ്ലോഗുള്ളവരില്‍ നിന്നും ബ്ലോഗാഹം ആലോചിക്കുന്നു. (കമന്റുകള്‍ മാത്രം ഇടുന്ന ബ്ലോഗന്മാറെയും പരിഗണിക്കും)

ഒരു ബ്ലോഗാഹ പത്രിക

പ്രിയ ബ്ലോഗാവെ,

എന്റെ മകള്‍ അനോണമിയും പിന്മൊഴി വീട്ടില്‍ ശ്രീമാന്‍ ശ്രീമതി ബ്ലോഗപ്പന്‍ ദമ്പതിമാരുടെ മകന്‍ ശ്രീ ഓഫ്‌ ടോക്കും തമ്മിലുള്ള ബ്ലോഗാഹം ഈ വരുന്ന ഞായറാഴ്ച ബൂലോക കൂട്ടായ്മയില്‍ വച്ചു തേങ്ങയുടച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. താങ്കള്‍ പോസ്റ്റുകള്‍ സഹിതം ഈ മംഗളകര്‍മ്മത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അന്നേ ദിവസം വൈകിട്ട്‌ ബ്ലോഗിളപ്പന്റെ വീട്ടില്‍വച്ച്‌ ബ്ലോഗണി വരമൊഴിയുടെ അക്ഷരഭ്യാസ നൃത്തവും ലിങ്കുകുട്ടന്റെ സംവാദ വെടിക്കെട്ടുമുണ്ടായിരിക്കുന്നതാണ്‌.

N.B ദയവു ചെയ്ത്‌ കമന്റുകള്‍ കൊണ്ടുവരരുത്‌.

Tuesday, August 14, 2007

ഒരു ബൂലോക കാഴ്ചപ്പാട്‌...

മുഖമായി പറയട്ടേ ശരാശരി നിലവാരമൊ അതില്‍ത്താഴയൊയുള്ള എന്റെ ബൂലോകത്തെപ്പറ്റിയുള്ള ഒരുകാഴ്ചപ്പാടാണീപോസ്റ്റ്‌.

ഒരാള്‍ ഒരു പോസ്റ്റിട്ടാല്‍ അതുവായിക്കുന്നതു അയാള്‍ ആരായിരുന്നുവൊ എന്തായിരുന്നുവെന്നൊ നോക്കിയല്ല, നേരെ മറിച്ചു ആവിഷയത്തില്‍ ഒരു ശരിയുണ്ട്‌,ആശയമുണ്ട്‌ അല്ലെങ്കില്‍ ഒരു വായന സുഖം നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌.ബൂലോകത്തെഴുതുന്ന പോസ്റ്റിനു ഒരു നിശ്ചിത സ്റ്റാന്റേര്‍ഡ്‌ വേണമെന്നൊക്കെ വാദിക്കുന്നതു ഒരു ബാലിശമായ കാര്യമാണെന്നാണെനിക്കു തോന്നുന്നത്‌.

ബൂലോകത്തെഴുതുന്നവര്‍, 90% പേരും എഴുത്തിനെ ഒരു മുഖ്യധാരയായി കാണുന്നവരല്ല. ഒരു സാമ്പത്തികനേട്ടത്തിനു വേണ്ടിയിട്ടൊ അല്ല ബ്ലോഗെഴുതുന്നത്‌. ജീവിതമാര്‍ഗ്ഗത്തിനു വേണ്ടി പല പല ജോലിയില്‍ ഏര്‍പ്പെട്ടവര്‍ ജോലിയില്‍ നിന്നല്‍പം ആശ്വാസം കിട്ടുവാനൊ,അല്ലെങ്കില്‍ ബോറടിമാറ്റനൊ അതിനുമപ്പുറം അവന്റെ അല്ലെങ്കില്‍ അവുളുടെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗ്ഗവാസന പ്രകടിപ്പിക്കുവാനൊരു വേദിയെന്നതിലാണ്‌ ഒരു പോസ്ട്ടിടുന്നെതെന്നെനിക്കു തോന്നുന്നത്‌. ആയതിനാല്‍ ആ സൃഷ്ടി ഉന്നത നിലവാരം പുലര്‍ത്തണമെന്നില്ല കാരണം ജേര്‍ണ്ണലിസം പഠിച്ചവരൊ അല്ലെങ്കില്‍ എഴുത്തു ഒരു മുഖ്യ ജീവനോപാധിയാക്കിയവരൊ അല്ല മുഴുവന്‍ ബ്ലോഗെഴുത്തുകാര്‍. അതുകൊണ്ട്‌ ഒരു നിശ്ചിത നിലവാരം പുലര്‍ത്തണമെന്നൊക്കെ വാദിക്കുന്നതു അല്‍പം ബുദ്ധിമുണ്ടാക്കുന്നകാര്യമാണ്‌.

രചനകളില്‍ തന്റെ സാഹിത്യ പാടവം കാണിക്കാന്‍വേണ്ടി കടിച്ചാല്‍ പൊട്ടാത്ത വാചകങ്ങള്‍ എഴുതുന്നവരുണ്ട്‌. കമന്റു പെട്ടിയില്‍ ആശയകുഴപ്പമുണ്ടാക്കുന്ന രീതില്‍ അപാര സാഹിത്യ വിജ്ഞാനം വിളമ്പുന്നവരുമുണ്ട്‌. ഇത്തരക്കാര്‍ സ്വയം അപഹാസ്യന്മാരാകുന്നത്‌ അറിയുന്നില്ലെന്നു തോന്നുന്നു.

സാധാരണക്കാരന്റെ ഭാഷയില്‍ അവനു മനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയില്‍ വളരെ ഭംഗിയായി എഴുതിയതുകൊണ്ടാണു ശ്രീ വിശാലമനസ്കനെയും കുറുമാനെയും മറ്റുള്ളവരെയുമെല്ലാം ജനപ്രിയരാക്കിത്തീര്‍ത്തത്‌.

അദ്ധ്യാപകരുടെ കൂട്ടയ്മ കൊണ്ടൊ ഡോക്ടേഴ്സിന്റെ കൂട്ടായ്മ കൊണ്ടുള്ള ബൂലോക സൃഷ്ടിയേക്കാള്‍ നല്ലത്‌ അവരുടെ സര്‍ഗ്ഗപരമായാ സൃഷ്ടികളാണു ബൂലോകത്തുനു വേണ്ടത്‌. കാരണം ഇന്നു ഏതു വിഷയത്തെപ്പറ്റി സംശയമുണ്ടെങ്കില്‍ ചുമ്മാ ഗൂഗിളിലൊ യാഹുവിലൊ ഒന്നു സേര്‍ച്ചു ചെയ്താല്‍ മതി ആവിഷയത്തെപ്പറ്റി അറിവുപകരുന്ന അനവധി സൈറ്റുകള്‍ നിമിഷങ്ങള്‍ക്കകം നമുക്ക്‌ ലഭ്യമാകും.

ബൂലോകത്തു വരുന്ന സൃഷ്ടികളില്‍ ഇഷ്ടമുള്ളത്‌ എഴുതട്ടേ, അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ. ഒരു കല്യാണ സദ്യക്കു പലതരത്തിലുള്ള കൂട്ടാന്‍ വിളമ്പാറുണ്ട്‌ അതെല്ലാം നമ്മള്‍ കഴിക്കാറുണ്ടൊ? ഉപ്പുകഴിക്കാത്തവരുണ്ടാകും,എണ്ണമയമുള്ളതു കഴിക്കാത്തവരുണ്ടാകാം അല്ലെങ്കില്‍ മധുരം ഇഷ്ടമല്ലാത്തവരൊ കഴിക്കാന്‍ പറ്റാത്തവരൊ ഉണ്ടാകാം. അപ്പോള്‍ എല്ലാം കഴിക്കണമെന്നു നിഷ്കര്‍ച്ചാല്‍ എന്തു ചെയ്യും? പക്ഷെ എല്ലാവരും മുഖ്യ വിഭവമായ ചോറുകഴിക്കുന്നു. ഇതുപോലെയാണ്‌ ബൂലോകവായനയും എഴുത്തും.അവനവനിഷ്ടപ്പെടുന്ന രീതിയില്‍ രചനകള്‍ രചിക്കട്ടേ! പക്ഷെ അതു സഭ്യതക്കു നിരക്കുന്നതായിരിക്കണം.

ഒരു സൃഷ്ടി അതു അച്ചടി മാദ്ധ്യമത്തിലേയ്ക്കയച്ചാല്‍ അതു പ്രസദ്ധീകരിച്ചു വരുവാന്‍ ഒരു പാടു കടമ്പകള്‍ കടക്കണം. അതുപോലെ അതു പ്രസദ്ധീകരിച്ചാല്‍ത്തന്നെ ആ സൃഷ്ടിയെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ ഉടനടി ലഭിക്കുകയില്ല. പക്ഷെ ബൂലോകത്തിലാണെങ്കില്‍ ഉടനെ പ്രതികരണങ്ങള്‍ (നല്ലതായലായാലും ചീത്തയായാലും)ലഭിക്കും. അതുകൊണ്ട്‌ ബൂലോകത്തേക്കു വരുന്നവരെ അവരുടെ രചനകളിലെ നന്മയും തെറ്റും ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ അതു അവര്‍ക്കു നല്‍കുന്ന പ്രോത്സാഹനമായിരിക്കും. അല്ലാതെ ഞാനെന്നഹങ്കരിക്കുന്നവര്‍ ആ രചന വായിച്ചിട്ടു ഒരു അഭിപ്രായവും പ്രകടിപ്പിക്കാതെ പോകുന്നത്‌ വളരെ കഷ്ടമാണ്‌. കല്യാണത്തിനു പോയിട്ടു കല്യാണം കാണാതെ സദ്യ മാത്രമുണ്ടെട്ടുവരുന്നതുപോലെയാണ്‌.

ശ്രീ സാല്‍ജൊ,ബാജി ഓടം വേലി,സുനീഷ്‌ തോമസിനെപ്പൊലുള്ളവര്‍ ചെയ്യുന്ന പ്രതികരണങ്ങല്‍ അഭിനന്ദനീയമാണ്‌. എന്തുകൊണ്ടെന്നാല്‍ വലിപ്പ ചെറുപ്പം നോക്കാതെ ഏതൊരു രചന ഭൂലോകത്തേയ്ക്കു വന്നാലും അതില്‍ അവരുടെ ഒരു ചെറു പുഞ്ചിരിയെങ്കിലും പ്രകടിപ്പിക്കാറുണ്ട്‌. അത്‌ നവാഗതരായ എന്നേപ്പോലുള്ളവര്‍ക്കു വലിയ ആശ്വാസമാണ്‌. എവിടെയാണു തെറ്റുപറ്റിയത്‌ അല്ലെങ്കില്‍ എങ്ങിനെയതിനെ കൂടുതല്‍ കലാപരമായി നന്നാക്കമെന്നു കൂടി ആദരണിയരായ സഹ ബ്ലോഗന്മാര്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍, അതൊരുപക്ഷെ ഞങ്ങള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട രചനകള്‍ സൃഷ്ടിക്കുവാന്‍ സാധിക്കും.

ബൂലോക കൂട്ടായ്മ എപ്പോഴും നല്ലതു തന്നെ. അതിന്റെ നല്ലവശങ്ങള്‍ മാത്രം കാണാന്‍ ശ്രമിച്ചാല്‍, അതില്‍ക്കൂടി നമുക്ക്‌ വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയില്ലെങ്കിലും സാമൂഹിക നന്മക്കുവേണ്ടി ഒരു ചെറുതിരിയെങ്കിലും കൊളുത്തിവയ്ക്കാന്‍ പറ്റും. ഒന്നുംചെയ്യുവാന്‍ കഴിവില്ലാത്തവരെന്നു സ്വയം വിശ്വസിക്കുന്നവര്‍ക്കു ബൂലോക കൂട്ടായ്മകൊണ്ട്‌ ആത്മവിശ്വാസം നേടുവാന്‍ സാധിക്കും അതില്‍ക്കൂടി സമൂഹത്തിന്റെ ക്രിയാത്മക ഭാഗമാകുവാന്‍ കഴിയും.

ഒരു ചെറിയപേക്ഷ.. മലായാള പദങ്ങളെകുറിച്ചുള്ള ബ്ലോഗുണ്ടെങ്കില്‍ ദവായി ആ ബ്ലോഗഡ്രസ്സ്‌ പറഞ്ഞുതരുക. (ഉദാ: ഉദ്ദേശം - ഉദ്ദേശ്ശം - ഉദ്ദ്യേശ്ശം - ഉദ്ദേശ്ശ്യം ഇതില്‍ ഏതാണു ശരിയായ പദം)

ബഹറനില്‍ ഒരു ബൂലോക കൂട്ടയ്മ ഉണ്ടാക്കുവാന്‍ ഉദ്ദേശ്ശിക്കുന്നു. ആയതിനാല്‍ നിങ്ങളുടെ നിര്‍ദ്ദേശ്ശങ്ങള്‍ എഴുതുകയാണെങ്കില്‍ അതു ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടായിരിക്കും.


"എല്ലാ ബൂ(ഭൂ)ലോകവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍"

നന്മകള്‍ നേര്‍ന്നുകൊണ്ട്‌,

സസ്നേഹം കുഞ്ഞന്‍.

Saturday, August 11, 2007

"ബഹറൈന്‍ ബൂലോക മീറ്റ്‌"

പ്രിയപ്പെട്ട സഹൃദയരേ..

ന്നു ബൂലോകം അതിശക്തമായ മാദ്ധ്യമമായി വളര്‍ന്നുകൊണ്ടിരിക്കുകയാണല്ലൊ.

ഇടപെടലുകളുടെയും കൂട്ടായ്മകളുടെയും സ്വതസിദ്ധമായ പാത വെട്ടിത്തെളിയിക്കുന്ന ബൂലോകത്തു എനിയ്ക്ക്‌ എത്തിപ്പെടുവാന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്‌.ബൂലോകത്ത്‌ എത്തിപ്പെടുകയെന്നു പറയുമ്പോള്‍,സമൂഹത്തിന്റെ ക്രിയാത്മകമായ ഭാഗമാകുക എന്നതാണു ഞാന്‍ അര്‍ത്ഥമാക്കുന്നത്‌.

ആയതിനാല്‍, ബഹറൈനില്‍ ഒരു ബൂലോക കൂട്ടായ്മയുണ്ടാവുകയാണെങ്കില്‍, അതെന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കും.

കൂട്ടായ്മയിലൂടെ നമുക്ക്‌ പലതും ചെയ്യുവാനും നേടാനും കഴിയും.ബഹറൈനിലുള്ള ബൂലോകരെപ്പറ്റി പരസ്പരം അറിയുവാനും, സംവേദിക്കാനുമുള്ള ഒരു വേദിയുണ്ടാകേണ്ടത്‌ അത്യാവിശ്യമായി എനിക്കു തോന്നുന്നു.

എനിക്കു മനസ്സിലാക്കാന്‍ സാധിച്ചത്‌ കഴിഞ്ഞ 2 വര്‍ഷം മുമ്പുവരെ കെവിയെന്ന 'കെവിന്റെ ഒറ്റയാള്‍ ബൂലോക ബ്ലോഗ്‌ പട്ടാളം മാത്രമെ ബഹറൈനില്‍ ഉണ്ടായിരുന്നൊള്ളൂ. എന്നാല്‍ ഇന്നാസ്ഥാനത്ത്‌ പത്തൊ അതിലധികമൊ ആയ ബ്ലോഗേഴ്സായി മാറിയിട്ടുണ്ടെന്നാണ്‌.

ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം ശ്രീ ഇരിങ്ങള്‍ മുന്‍കൈയ്യെടുത്ത്‌ ബഹറൈനില്‍ ഒരു ബൂലോക കൂട്ടായ്മയുണ്ടാക്കുന്നതില്‍ അദ്ദേഹം ഇപ്പോഴും വ്യാപൃതനാണെന്നാണ്‌. അതിലിപ്പോള്‍ ബാജി ഓടംവേലി,ബന്യാമന്‍,മോഹന്‍ പുത്തന്‍ച്ചിറ,സജീവ്‌,പ്രശന്ത്‌ കോഴഞ്ചേരി അതുപോലെ സംഘടനായി വളര്‍ന്ന് ബ്ലോഗിലേയ്ക്കു എത്തിയ 'പ്രേരണ'യുടെയും സജീവ സാന്നിദ്ധ്യം ബൂലോക കൂട്ടായ്മക്ക്‌ ശക്തിപകരുമെന്ന് നിസ്സംശയം പറയാം..

എഴുതാനറിയുന്ന,വായിക്കാനറിയുന്ന എല്ലാ സഹൃദരേയും കൂട്ടിയോജിപ്പിച്ചുകൊണ്ട്‌,ബഹറനിലെ മുഴുവന്‍ ബ്ലോഗേഴ്സിന്റെയും (കൈപ്പള്ളിയുടെ ഭാഷയില്‍ "ബ്ലാഗ്ഗാവിന്റെയും") നേതൃത്വത്തില്‍, ഒരു ബൂലോക കൂട്ടായ്മയുടെ പ്രാരംഭഘട്ടമെന്നനിലയില്‍ ഈ ആഗസ്റ്റ്‌ 22ന്‌ എല്ലാവരും ഒത്തുചേരുവാന്‍ തീരുമാനിച്ച വിവരം അറിയിക്കാന്‍ കഴിയുന്നതില്‍ എനിക്കു അതിയായ സന്തോഷമുണ്ട്‌.

ഒരു തുടക്കക്കാരനെന്ന നിലയ്ക്ക്‌, ബ്ലോഗിലെ ചിട്ടവട്ടങ്ങളൊന്നും എനിക്കു വലിയ പിടിപാടൊന്നുമില്ല. ഒരു പക്ഷെ നിങ്ങള്‍ക്കും അങ്ങിനെതന്നെയാണെങ്കില്‍, സൗദിയിലേയും u.a.e ലേയും ബ്ലോഗേഴ്സ്‌ പങ്കെടുക്കാമെന്നറിയിച്ചപ്പോള്‍, ബ്ലോഗിനെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ സാധിക്കുന്ന സുവര്‍ണ്ണാവസരമായി നമുക്കിതിനെ കാണാം. അതുകൊണ്ടു നമുക്കിതൊരു വന്‍വിജയമാക്കിത്തീര്‍ക്കുവാന്‍ എല്ലാവരുടെയും സജീവ സാന്നിദ്ധ്യവും നിര്‍ദ്ദേശങ്ങളും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

ഈ കൂട്ടായ്മയി പങ്കെടുക്കണമെന്നാഗ്രഹമുള്ളവര്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

ശ്രീ രാജു ഇരിങ്ങല്‍ : 36360845

ശ്രീ ബാജി ഓടംവേലി : 39258308

നമുക്കൊത്തൊരുമിച്ചു ഉണര്‍ന്നു പ്രവര്‍ത്തിക്കാം...

എല്ലാവരേയും ഒന്നായി കാണാനുള്ള ബൂലോക കൂട്ടയ്മയില്‍ ഭാഗമാകു.....

Tuesday, August 7, 2007

ആര്‍ക്കെങ്കിലും എന്റെയീയജ്ഞത മാറ്റിത്തരാമോ??

ആര്‍ക്കെങ്കിലും എന്റെയീയജ്ഞത മാറ്റിത്തരാമോ??

ഇവിടെത്തെ(ഗള്‍ഫ്‌) മലയാളം റേഡിയൊ പരിപാടികളില്‍ ശ്രോതാക്കളോട്‌ sms അയക്കാന്‍ പറയാറുണ്ട്‌. ചില നിസ്സാര ചോദ്യങ്ങള്‍ക്കുത്തരമയക്കാന്‍ പറഞ്ഞാണ്‌.

അതില്‍ ചില ചോദ്യങ്ങള്‍

1) മലയാള സിനിമയില്‍ ഭരത്‌ അവാര്‍ഡു കിട്ടിയ നടന്‍ ആര്‌? ക്ലൂ മാമുക്കോയ,മമ്മൂട്ടി

2) മിമിക്രിയില്‍ കൂടി മലയാള സിനിമയിലെത്തിയ നടന്‍? ക്ലൂ ഇന്ദ്രജിത്ത്‌, ജയറാം

3) കേരളത്തിലെ ഒരു മുഖ്യമന്ത്രി? ക്ലൂ കരുണാനിധി, കരുണാകരന്

‍എന്തുകൊണ്ടാണ്‌ റേഡിയോ മാദ്ധ്യമങ്ങള്‍ ഇത്തരം ബാലിശമായ ചോദ്യങ്ങള്‍ ചോദിക്കുന്നത്‌?

ഇതിന്റെ പിന്നില്‍ എന്തെങ്കിലും ചതിക്കുഴികള്‍ ഉണ്ടോ?

അതോ ആളുകളെ ആകര്‍ഷിക്കുവാനുള്ള ഒരു തന്ത്രമാണോ?

എന്തിനു വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്‌?

ദയവു ചെയ്തു ആരെങ്കിലുമെന്റെ സംശയത്തിനുത്തരം നല്‍കാമോ......

Monday, August 6, 2007

ഞങ്ങളു പിടിച്ച പുലിവാല്‍!!

ന്നൊരു വീക്കെന്റായിരുന്നതിനാല്‍, ബാച്ചിയായ ഞാന്‍ അമ്മയെ ബുദ്ധിമുട്ടിക്കാതെ എന്റെ തുണികളെല്ലാം കഴുകുവാനായി സോപ്പുവെള്ളത്തിലിട്ടപ്പോഴാണ്‌ പുറത്ത്‌ സാബൂന്റെ വിളികേട്ടത്‌.

'അളിയാ' "മ്മടെ പിച്ചന്റെ ഓട്ടൊറിക്ഷ പാലക്കാട്ടുവച്ച്‌ ആക്സിഡന്റായീന്ന്"'

'എന്നിട്ടവനെന്തിങ്കിലും പറ്റിയൊ'??

'അതൊന്നുമെനിയ്ക്കറിയില്ല.. മ്മടെ ജോസൂട്ടി വിളിച്ചു പറഞ്ഞതാണ്‌!!


'പിച്ചന്റെ വീട്ടിലറീച്ചോ'??


'ഇല്ലാന്നാതോന്നണെ'!!


'എന്നാ നമ്മുക്കവിടെവരെയൊന്നു പോയാലൊ'?


'എവിടെ പിച്ചന്റെ വീട്ടിലൊ? അതൊ പാലക്കാട്ടേയ്ക്കോ'?


'ശരി നീയൊരഞ്ചുമിനിറ്റിരിയ്ക്ക്‌ ഞാനീ തുണികള്‍ കഴുകീട്ടട്ടിപ്പവരാം'


ഡ്രസ്സെല്ലാം ഒരുവിധം കഴുകിയിട്ടിട്ട്‌, പിച്ചന്റെ കാര്യത്തിനായി പുറത്തേക്കിറങ്ങാന്‍വേണ്ടി ഡ്രസ്സ്‌ തപ്പിയപ്പോഴാണു അടിയിലിടാനും മുകളിലിടാനും ഒന്നുമില്ലെന്ന്!. എല്ലാം നനച്ചിട്ടിരിയ്ക്കുകയാണ്‌. വേഗം ചേട്ടന്റെ ഒരു ഷര്‍ട്ടും അമ്മയുടെ അലക്കിത്തേച്ചു വച്ച ഒരുസെറ്റുമുണ്ടുമെടുത്തിട്ട്‌ വിത്തവൗട്ടായി, സ്റ്റൈലനായി പുറത്തേക്കിറങ്ങി.


ഇറങ്ങാന്‍നേരമമ്മയെ വിളിച്ചുപറഞ്ഞു "അമ്മേ ഞാനൊന്നുപുറത്തേയ്ക്കു പോകാണ്‌"


'അതിപ്പൊ നിന്റെ വേഷംകണ്ടാലറിയില്ലേ'!!


'ഈയമ്മേടൊരു തമാശ'!!


'ഞാനിത്തിരിവൈകും വരാന്‍... അതുകൊണ്ടു കുറ്റിയിട്ടുകിടന്നോ'


അല്‌പം ഫ്ലാഷ്ബാക്ക്‌,

ഞാന്‍ ജോലികഴിഞ്ഞുവന്നാല്‍, ഒട്ടും സമയംകളയാതെ കലുങ്കിലേയ്ക്കുപോകും അപ്പോഴവിടെ ഒട്ടുമിക്ക്യ തലതെറിച്ചവന്മാരും ഹാജരായിട്ടുണ്ടാവും. പിന്നെ ലോക കാര്യങ്ങളും പര(പാര)ദൂഷണങ്ങളും കഴിഞ്ഞു കുടുമ്മത്തേക്കെഴുന്നള്ളുമ്പോഴേയ്ക്കും അയല്‍വക്കത്തെ മരത്തിലിരിക്കുന്ന പാതിരാക്കോഴി സുമാര്‍ രണ്ടുവട്ടമെങ്കിലും കൂവീട്ടുണ്ടാകും.അമ്മയുടെ ഉറക്കച്ചുവയോടുള്ള ചീത്തയും കേട്ട്‌ വാതില്‍തുറന്നുതരുന്ന അമ്മയെനോക്കി ഒരിളിഭ്യച്ചിരിയും പാസ്സാക്കി, ആക്രാന്തത്തോടെ, അവിടെ മേശയില്‍ അടച്ചുവച്ചിരിയ്ക്കുന്ന ചോറും കറികളും കഴിച്ചു കിടന്നുറങ്ങുകയായിരുന്നു പതിവ്‌.


ഈ രാത്രികയറിവരുന്നത്‌ അമ്മയ്ക്കൊരു ശല്യമായിത്തീര്‍ന്നപ്പോള്‍, ഞാനമ്മയോടു പറഞ്ഞു അമ്മയിനി ഞാന്‍ പുറത്തുപോകുമ്പോള്‍ വാതിലിന്റെ കുറ്റിയിടണ്ടാ.. ഹൊ അമ്മയ്ക്കും ആശ്വാസം എനിയ്കുമതിലേറേ ആശ്വാസം കാരണം രാത്രിയില്‍ വാതില്‍ തുറന്നു തരുമ്പോഴുള്ള പ്രാക്ക്‌ കേള്‍ക്കേണ്ടല്ലൊ....


ഒരു ദിവസം പാതിരക്കോഴി മൂന്നുനാലുവട്ടം കൂവിക്കഴിഞ്ഞതിനുശേഷമാണു ലോക'സേവ'യൊക്കെക്കഴിഞ്ഞു ഞാന്‍ വീട്ടിലെത്തിയത്‌. നോക്കിപ്പൊ വാതില്‍ തുറന്നു കിടക്കുന്നു. ശെടാ, ഇതാരപ്പാ വതിലുതുറന്നിട്ടെതെന്നു കലങ്കുഷിതമായും, തലപുകഞ്ഞും ആലോച്ചിട്ടുമകത്തേയ്ക്കു കയറി. എന്നിട്ടാര്‍ത്തിപൂണ്ട്‌ വാരിവലിച്ച്‌ ചോറുണ്ണാന്‍ വേണ്ടി ഊണുമേശയില്‍ച്ചെന്നപ്പോള്‍ അവിടെയൊന്നുമിരിപ്പില്ലാ!!.


എന്താണെനിയ്ക്കു ചോറുവയ്ക്കാത്തതെന്നു ഉറങ്ങുന്ന അമ്മയെവിളിച്ചു ചോദിയ്ക്കണമെന്ന് ദേഷ്യത്തോടും സങ്കടത്തോടും വിശപ്പോടും കൂടി വിചാരിച്ചു പിന്നെ വേണ്ടന്നുവച്ചു കാരണം ഇപ്പോള്‍ അമ്മയെ വിളിച്ചുചോദിച്ചാല്‍,അമ്മയുടെ വായിലിരിയ്ക്കുന്ന സകല......കേള്‍ക്കേണ്ടിവരും അതുകൊണ്ടു രാവിലെ ചോദിയ്ക്കാമെന്നു നിരീച്ചു.


വെളുപ്പിനെ അമ്മയുടെ പരിഭ്രാന്തിനിറഞ്ഞ വിളികേട്ടിട്ടാണു ഞാനെഴുന്നേറ്റത്‌.


ഡാ നമ്മുടെ TV കാണാനില്ലാ!!. കള്ളന്‍ കൊണ്ടുപോയെന്നാണുതോന്നുന്നത്‌??.


അപ്പോഴാണു ഞാന്‍ തലേന്നത്തെ കര്യമോര്‍ത്തത്‌. വാതിലു തുറന്നിട്ടതും, ചോറുവയ്ക്കാതിരുന്നതും!.


ഞാനാക്കാര്യമമ്മയോട്‌ പറഞ്ഞു.


അപ്പോള്‍ അമ്മ ചോദിച്ചു,അപ്പോള്‍ നീയല്ലേടാ ഇന്നലെ ചോറു കഴിച്ചു പാത്രം മോറിവച്ചത്‌?


ഞാനൊ?!!


അപ്പോഴാണെനിയ്ക്കു കര്യങ്ങള്‍ പിടികിട്ടിയത്‌.


രാത്രിയിലാരൊ വാതില്‍തുറക്കുന്ന ശബ്ദംകേട്ടപ്പോള്‍ അമ്മവിചാരിച്ചു അതു ഞാനായിരിയ്ക്കുമെന്ന്. അതുകൊണ്ടു കിടന്നയിടത്തുനിന്നു അമ്മവിളിച്ചുപറഞ്ഞു " എന്റെ പുന്നാരമോന്‍ പാതിരാവരെ ഊരുതെണ്ടി നടന്ന് വീട്ടിലേക്കു സമ്പാദിയ്ക്കാന്‍ പോയി 'ക്ഷീണിച്ചു' വന്നതല്ലേ.. ന്റെ മോന്‍ വേഗം ആഹാരം കഴിക്കൂ,,,


ഇതുകേട്ട്‌ കള്ളന്‍ ഞെട്ടിയിട്ടുണ്ടാവും ഒപ്പം സന്തോഷിക്കുകയും ചെയ്തിട്ടുണ്ടാകും!!!


ദുഷ്ടന്‍ കള്ളന്‍, അവന്‍ (അവളായിരിയ്ക്കില്ലാ) എനിയ്ക്കുവേണ്ടി രാധച്ചിറ്റകൊടുത്ത പോത്തെറച്ചി വരട്ടിയതും കൂട്ടി സമൃദ്ധിയായി അത്താഴവും കഴിച്ച്‌, സൊസൈറ്റീന്ന് ലോണെടുത്തു വാങ്ങിച്ച TVയും അടിച്ചോണ്ടല്ലേ പോയത്‌!!.


അതീപ്പിന്നെ പാതിരാത്രിയ്ക്കുമുമ്പ്‌ ഞാന്‍ വീട്ടില്‍ ചേക്കേറിയിരുന്നു.


ഇനി സംഭവത്തിലേയ്ക്കു തിരിച്ചുവരാം..


പിച്ചനെന്നു ഞങ്ങള്‍ വിളിക്കുന്ന പൗലോസ്‌, അങ്കമാലീയില്‍ അവന്റെ സ്വന്തം ഓട്ടോ ഓടിയ്ക്കലാണ്‌. പാലക്കാട്ടേയ്ക്കൊരോട്ടം പോയപ്പോള്‍ അവിടെവച്ചവന്റെ ഓട്ടൊ ഒരാക്സിഡന്റില്‍പ്പെട്ടു. അതാണു സാബു വന്ന് പറഞ്ഞത്‌.

അങ്ങിനെ ഞങ്ങളുടെ ഗ്യാംങ്ങിലെയെല്ലാവരെയും വിളിച്ചു കാര്യം പറഞ്ഞു. എല്ലാവരുടേയും തീരുമാനപ്രകാരം പാലക്കാട്ടേയ്ക്കു പോവാന്‍ തീരുമാനിച്ചു.


ഞാന്‍,സാബു,ഹരി,നൗഷാദ്‌,ബാബു എന്നിവരടങ്ങുന്ന വല്യോരു പടയും, പിച്ചന്റെ കൂടെ സ്റ്റാന്റിലോടുന്ന, പിച്ചന്റെയും ഞങ്ങളുറ്റെയും സുഹൃത്തായ ജോസൂട്ടിയുടെ ഓട്ടൊയില്‍ അത്യധികം ഉല്‍ക്കണ്ടരായി വൈകീട്ട്‌ 3 മണിക്ക്‌ പാലക്കാട്ടേയ്ക്ക്‌ തിരിച്ചു.


ഞാനും ജോസൂട്ടീം മുമ്പിലും, ബാക്കി വഹകള്‍ പിന്നിലുമാണിരുന്നത്‌..


"അല്ലെങ്കിലും അവനിത്തിരി ഓവര്‍സ്പ്പീഡാണ്‌, വല്ല പെണ്ണുങ്ങളുടെ വായില്‍നോക്കി വണ്ടിയോടിച്ചിട്ടുണ്ടാവും, ചിലപ്പോള്‍ വല്ലഭ്യാസവും കാണിച്ചിരിയ്ക്കും" എന്നിങ്ങനെയുള്ള കമന്റുകള്‍ നിര്‍ലോഭവും ചിലവില്ലാതെയും ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.


ഓട്ടൊയിലങ്ങനെ തിങ്ങിഞ്ഞെരുങ്ങി, ഇരുട്ടുവീണുതുടങ്ങിയപ്പോഴേയ്ക്കും ഒരുകണക്കിന്‌ പാലക്കാട്ടെത്തിച്ചേര്‍ന്നു.


'കൊച്ചീപോവാന്‍ പറഞ്ഞു കൊച്ചീല്‍പ്പോയി' യെന്നുപറയുമ്പോലെയായി ഞങ്ങളുടെ അവസ്ഥ!. കാരണം അപകടം നടന്ന സ്ഥലം കൃത്യമായി ആര്‍ക്കുമറിയില്ലാ!. കഞ്ചിക്കോട്ടുവച്ചാണു സംഭവംനടെന്നെതെന്നുമാത്രമറിയാം.


അങ്ങിനെ കുറെനേരംതപ്പിനടന്ന് അവസാനം പിച്ചനെ കണ്ടുപിടിച്ചു. അവനെകണ്ടപ്പോള്‍ ആദ്യമാശ്വാസവും പിന്നെ കലശലായ ദേഷ്യവും സങ്കടവുമാണെല്ലാവര്‍ക്കുമുണ്ടായത്‌!.ചുള്ളന്‍ യാതൊരു കുഴപ്പവുമില്ലാതെ cool coolആയി പാന്‍ പരാഗും ചവച്ചുകൊണ്ടുനില്‍ക്കുന്നു!!.


ഹൊ ദൈവമെ! ഇതുകാണാന്‍വേണ്ടിയാണൊ ഇത്ര കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ഇവിടെവരെ വന്നത്‌?


പക്ഷെ അവന്റെ ശകുടത്തിന്‌ കാര്യമായ പരിക്ക്‌ പറ്റിയിരുന്നു.


ഏതായലും ഇവിടെവരെവന്നു എന്നാപ്പിന്നെ നമ്മുക്ക്‌ ഒരു "നാരങ്ങ്യ വെള്ളം" കാച്ചിട്ടുപോയാലൊ? സാബുവാണതെടുത്തിട്ടത്‌.


MLAമാരുടെ ശമ്പളവര്‍ദ്ധനയെപ്പറ്റി നിയമസഭയില്‍ പ്രമേയമവതിപ്പിക്കുമ്പോള്‍ ഭരണ പ്രതിപക്ഷ ഭേദമന്യെ പ്രമേയത്തെ ഐക്യകണ്ടേന അനുകൂലിക്കുന്നതുപോലെ, ഞങ്ങളെല്ലാവരും ശക്തിയുക്തം അതിനെ സുസ്വാഗതം ചെയ്തു.

പിച്ചന്‍, അവന്റെ ഓട്ടൊ നന്നാക്കിയിട്ടെ വരുന്നോള്ളൂന്ന് പറഞ്ഞു.

അങ്ങിനെ നാരങ്ങ്യവെള്ളമൊക്കെ 'കാച്ചി' ഒരു പരുവമായെല്ലാവരും!!.

അപ്പോഴേക്കും നേരം നട്ടപ്പാതിരയായിക്കഴിഞ്ഞിരുന്നു.ജോസൂട്ടിയാണെങ്കില്‍ 'ഇര്‍ളപറ്റും കള്ളിമുണ്ടും' പിന്നെ മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവിന്റെ 'വാളും' കയ്യില്‍പ്പിടിച്ചു നില്‍ക്കുന്നു!!.ഈയവസ്ഥയില്‍ എങ്ങിനെ ഓട്ടൊയോടിച്ചു തിരിച്ചു പോകും??.

അധികം നാരങ്ങ വെള്ളം കുടിക്കാത്ത ഞാന്‍ ഓട്ടൊയോടിക്കാമെന്നു പറഞ്ഞു.ബൈക്കോടിച്ചുമാത്രം പരിചയമുള്ള ഞാന്‍ സധൈര്യം ആ സാഹസത്തിനു തയ്യാറായി.

അപ്പോഴാണ്‌ ബാബുവിനു 'ജറതാ പാന്‍ കഴിക്കണം! അതുകേട്ടപ്പോള്‍ എല്ലാവര്‍ക്കും പാന്‍ കഴിക്കണമെന്നയി..

കുറെ തപ്പിനടന്നട്ടവസാനം, ട്രാന്‍സ്പ്പോര്‍ട്ടു ബസ്റ്റാന്റിന്റെ മുന്‍പില്‍ പാന്‍ വില്‌പന നടത്തുന്ന ഒരിന്ത്യാക്കാരന്റെ കയ്യില്‍നിന്നു ജറതാ, ചാര്‍ സൗ ബീസ്‌ എന്നീ വായികൊള്ളാത്ത പേരുകളുള്ള മുറുക്കാനും മേടിച്ചു വീട്ടിലേക്കു തിരിച്ചുയാത്രയായി.

സധൈര്യം ഓട്ടൊയോടിച്ച എനിക്കു നഗരം കഴിഞ്ഞ്‌ ഹൈവേലേക്കു കയറിയപ്പോള്‍ കുറേശ്ശെ പേടി വന്നു തുടങ്ങി. കാരണം ഹൈവേ ട്രാഫിക്‍പോലീസ്‌!.

കൂടെവന്ന എല്ലാ ശവികളും( നൗഷാദൊഴിച്ചു) നല്ല നല്ല രാജാക്കന്മാരുടെ 'വാളും' വച്ച്‌ ഓട്ടൊയാകെ നാശകൂശമാക്കിയിരുന്നു.

ആലത്തൂര്‍ കഴിഞ്ഞപ്പോള്‍, ദൂരെ കാണാറായി പോലീസ്‌ ചെക്കിങ്‌!

ദൈവമേ! കുടുങ്ങിയതുതന്നെ!

വേഗം ഓട്ടൊ ഇടതുവശത്തുകണ്ട ഒരുള്‍വഴിയിലേക്കു തിരിച്ചുവിട്ടു. അതില്‍ കൂടി അഞ്ചാറു കിലോമീറ്റര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു തോടിന്റരുകില്‍ റോഡവസാനിച്ചു.ഇനിയിപ്പോയെന്തു ചെയ്യും??.

സംഗതിയാകെ ഗുലുമാലായീന്ന് മനസ്സിലായി. എല്ലാവരും പുറത്തേക്കിറങ്ങി.

നല്ല നിലാവുള്ള രാത്രിയായിരുന്നുവന്ന്.

ഓട്ടൊയിലാണെങ്കില്‍ 'വാളിന്റെ" സുഗന്ധം!. എന്നാപ്പിന്നെ ഓട്ടൊയൊന്നു കഴുകിയേക്കാമെന്നു വിചരിച്ചു. അങ്ങിനെ ഞാന്‍ ഓട്ടൊ കഴുകാനായി തോട്ടിലെറങ്ങിയപ്പോള്‍, എല്ലവര്‍ക്കും തോട്ടില്‍ നീരാടണം!.

എല്ലാവരും കുളിക്കാനായി തുണിയെല്ലാമഴിച്ചു ജട്ടിമാത്രമായി നില്‍ക്കുമ്പോള്‍ (അടിയിലൊന്നുമിടാത്ത കാരണം ഞാന്‍ കുളിക്കണില്ലാന്നു വച്ചു) അക്കരെ എന്തൊക്കെയൊ ഒച്ചപ്പാടും ബഹളവും കേട്ടു.

ഞങ്ങളങ്ങിനെ അന്തിച്ചുനില്‍ക്കുമ്പോള്‍, അക്കരെന്ന് തോടുകടന്ന്, ജട്ടി മാത്രമിട്ട്‌ ശരീരമാസകലം കരിയൊയിലും പൂശി മൂന്നാള്‍ക്കാര്‍ കയറിവന്നു. അവരുടെ കയ്യില്‍ ഒരു സഞ്ചിയുമുണ്ടായിരുന്നു.

ഞങ്ങളെ കണ്ടതും അവര്‍ ചെറുതായി ഒന്നു ഞെട്ടി!! ഞങ്ങള്‍ അതിലുമപ്പുറം ഞെട്ടി!!!.

അപ്പോള്‍ അതിലൊരാളു ചോദിച്ചു, 'നിങ്ങള്‍ ഏതു ഭാഗത്തു കയറനാണു പോകുന്നത്‌'?

'ഇന്നിനി അക്കരെക്കു പോകേണ്ടാ.. അവിടെ ആളുകളേല്ലാം വടിയും പത്തലൊക്കയുമായി ഞങ്ങളെത്തപ്പി നടക്കുകയാണ്‌'. ഇതും പറഞ്ഞവരു പോയി.

ആ നട്ടപ്പാതിരാത്രിയില്‍ ഞങ്ങളുടെ ജട്ടിയിട്ടുട്ടുള്ള നില്‌പും, മുഖലക്ഷണവും കണ്ടപ്പോള്‍ ഞങ്ങളും അവരെപ്പോലെ മോഷ്ടിക്കാന്‍ വേണ്ടി വന്നവരാണെന്നു അവര്‍ ധരിച്ചിരിയ്ക്കും!!. അവരുടെ ആ ധാരണ തിരുത്തുവാനും ഞങ്ങള്‍ മുതിര്‍ന്നില്ല.

വര്‍ഗ്ഗബോധമുള്ള കള്ളന്മാര്‍! നല്ലവര്‍!!

അപ്പോള്‍, അക്കരെ പാടത്തുകൂടി ആളുകള്‍ ടോര്‍ച്ചുമടിച്ചുകൊണ്ടുവരുന്നതു കണ്ടു.

അവരുടെ കയ്യിലെങ്ങാനും പെട്ടുപോയാല്‍? പിന്നെ പെട്ടിക്കടയില്‍ പഴക്കുല തൂക്കിയിട്ടതുപോലെയാകും!!.

ഇനിയവിടെ നിന്നാല്‍ സംഗതി പന്തികേടാവുമെന്നു തോന്നിയപ്പോള്‍ " തോമസുകുട്ടീ വിട്ടോടാ" യെന്നു ഇന്‍ ഹരിഹര്‍നഗറില്‍ പറയുന്നതു പോലെ ഞങ്ങള്‍ അവിടെ നിന്നും സ്കൂട്ടായി.

അപ്പോഴേക്കും എല്ലാവരുടെയും കെട്ടെറെങ്ങിയിരുന്നു. അതിനാല്‍ ജോസൂട്ടിയാണു ഓട്ടൊയോടിച്ചത്‌.

ഏതൊക്കെയൊ വഴിയിലൂടെ സഞ്ചരിച്ചു ഞങ്ങള്‍ തിരിച്ചു ഹൈവയില്‍ കയറി. ചെന്നു കയറിയതൊ ഹൈവേ പോലീസിന്റെ മുന്‍പില്‍!!!.

എവിടെ പോയതാടാ ??

സാര്‍, ഞങ്ങള്‍ പാലക്കാട്ടുപോയിവരികയാണ്‌!

ഈ വഴിയാണോടാ പാലക്കാട്ടുനിന്നും വരുന്നത്‌? മര്യാദക്കു സത്യം പറഞ്ഞൊ, ഇല്ലെങ്കില്‍....

സര്‍, നിങ്ങളെ കണ്ടു പേടിച്ചിട്ടാണ്‌!!!

അതെന്തെടാ ഞങ്ങള്‍ ഭൂതങ്ങളാണൊ?

അതേന്നു പറയണമെന്നുണ്ടായിരുന്നു പക്ഷെ നാവു പൊന്തിയില്ല.

ഞങ്ങള്‍ നടന്ന സംഭവം മുഴുവന്‍ പറഞ്ഞു. പക്ഷെ ഞാന്‍ ഓട്ടൊയോടിച്ച കാര്യം മാത്രം പറഞ്ഞില്ല!.

അവരതൊന്നും വിശ്വസിച്ചില്ല. ഞങ്ങള്‍ മോഷ്ടിക്കാന്‍ വന്നവരാണെന്നു പറഞ്ഞു ജീപ്പില്‍ കയറ്റി.

സ്റ്റേഷനില്‍ ചെന്നാല്‍ ഇടിയുടെ പൂരമാവും, പിന്നെ തെളിയാതെ കിടക്കുന്ന സകല കേസുകളെല്ലാം ഞങ്ങളാണ്‌ ചെയ്തതെന്നു വരുത്തിത്തീര്‍ക്കും!!. (അങ്ങിനെയാണല്ലൊ അതിന്റെയൊരു രീതി)

അതിനേക്കാളുമപ്പുറം, സ്റ്റേഷനില്‍ എത്തിയാല്‍ എല്ലാവരുടെയും ഷര്‍ട്ടും മുണ്ടും ഊരിയെടുത്ത്‌ വെറും അണ്ടെര്‍വെയര്‍ മാത്രമിടീച്ചു നിര്‍ത്തുന്നത്‌ സിനിമയിലും മറ്റും കണ്ടിട്ടുണ്ട്‌. അങ്ങിനെയൊരവസ്ഥ വന്നാല്‍ ഈയുള്ളവന്റെ സ്ഥിതി വളരെ പരിതാപകരമാകും ക്യോംകി, ഞാന്‍ വിത്തൗട്ടാനാകുന്നു!!!!.

ഹൊ ദൈവമേ ! അങ്ങിനെയെങ്ങാന്‍ എന്നെ നിര്‍ത്തിയാല്‍, നാട്ടിലെങ്ങിനെ തലയുയര്‍ത്തി നടക്കും? ലലനാമണികള്‍ എന്തു വിചാരിക്കും??.

ഇത്യാദി ചിന്തകള്‍കൊണ്ടെന്റെ നെറ്റി വിയര്‍ത്തു തല വിയര്‍ത്തു പിന്നെ കണ്ണും നിറഞ്ഞു.

സാബും ജോസൂട്ടിയും കരച്ചിലോടു കരച്ചില്‍!!.

സര്‍, ഞാന്‍ .....സ്റ്റേഷനിലെ ...ഇന്ന പോലീസുകാരന്റെ അടുത്ത ബന്ധുവാണ്‌. സഖാവ്‌ ശര്‍മ്മയുടെ വേണ്ടപ്പെട്ടവനാണ്‌.. എന്നൊക്കെ പറഞ്ഞുനോക്കി. നൊ രക്ഷ...

അവസാനം A.S.I യ്ക്ക്‌ എന്തോ ദയതോന്നി, എല്ലാവരുടെയും വീട്ടഡ്രസ്സും ജോസൂട്ടിയുടെ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ വാങ്ങിവച്ചിട്ടുപറഞ്ഞു, നാളെ അങ്കമാലി പോലീസ്‌ സ്റ്റേഷനില്‍ നിന്നും ഒരു കത്തും വാങ്ങി വായോ അപ്പോള്‍ ഈ ലൈസന്‍സ്‌ തിരിച്ചുതരാം എന്നും പറഞ്ഞു ഞങ്ങളെ ജീപ്പിന്ന് ഇറക്കിവിട്ടു. അതോടൊപ്പം ഒരു രസീതു തന്നിട്ടു പറഞ്ഞു ഇനിയും വഴിയില്‍ പൊലീസ്‌ ചെക്കിംഗ്‌ ഉണ്ടാകും അപ്പോള്‍ ഈ രസീത്‌ കാണിച്ചാല്‍ മതി. (നൂറുരൂപ കൊടുത്തിട്ടു അമ്പതു രൂപയുടെ രസീത്‌!! ബാക്കി...?)

അങ്ങിനെ ജീവനും മാനവും തിരിച്ചു കിട്ടിയ സന്തോഷത്തോടെ ഞങ്ങള്‍ അവിടെനിന്നും രക്ഷപ്പെട്ടു. പിന്നീട്‌ വഴിക്കൊന്നും ചെക്കിംഗ്‌ ഉണ്ടായിരുന്നില്ലാ.

വാല്‍ കക്ഷണം:

പിറ്റേദിവസം അങ്കമാലി പോലീസ്‌സ്റ്റേഷനില്‍ നിന്നും ആളു കുഴപ്പക്കാരനല്ലന്നുള്ള കത്തും വാങ്ങി പാലക്കാട്ടു പോലീസ്‌ സ്റ്റേഷനിലെത്തിയ ജോസൂട്ടിയുടെ പേരില്‍ മദ്യപിച്ചു വണ്ടിയോടിച്ചതിനും ഓവര്‍ലോഡ്‌ പാസഞ്ചറന്മാരെ കയറ്റിയതിനും പെറ്റിക്കേസു ചാര്‍ജ്ജുചെയ്യുകയും അവന്റെ ലൈസന്‍സ്‌ തിരിച്ചു നല്‍കുകയും ചെയ്തു.

അതിനു ശേഷം ഒരു നാലഞ്ചുവട്ടമെങ്കിലും ജോസൂട്ടി പാലക്കാട്‌ കോടതി കയറിയിറങ്ങിട്ടുണ്ടെന്നാണു ഈയുള്ളവന്റോര്‍മ്മ...

Tuesday, July 31, 2007

രവിയുടെ കഥകള്‍

'ഡാ രവ്യേ'...പടിഞ്ഞാറെമൂലെലെ ഇരുമ്പന്റെ കടയില്‍നിന്നു 100 ചായപ്പൊടി ഒറ്റയോട്ടത്തിനുപ്പോയി വാങ്ങിക്കൊണ്ടുവാ..

ങാ, പിന്നെ ആ തങ്കമ്മായിടെ വീട്ടീന്ന് ഉലക്കയും വാങ്ങികൊണ്ടുപോരെ.. ട്ടൊ......

കളിച്ചുകൊണ്ടിരുന്ന രവി മനസ്സില്ലമനസ്സോടെ, ദേഷ്യത്തോടെ, അമ്മ പറഞ്ഞ സാധനങ്ങള്‍ മേടിയ്ക്കാന്‍ പാഞ്ഞൂ...

പോണപോക്കിനു തങ്കമ്മായിടെ വീട്ടീന്ന് ഉലക്കയും വാങ്ങി അതുംപിടിച്ചോണ്ടാണു കടയിലേയ്ക്കോടിയത്‌..

എന്തൊ ആവിശ്യത്തിനുവേണ്ടി കടയുടെ പുറത്തേയ്ക്കുവന്ന ഇരുമ്പന്‍ ജോണി, ഒരുലക്കയുമായി ഓടിവരുന്ന രവിയെയാണു കണ്ടത്‌!!!!

(ആ വരവുകണ്ട ജോണി കടയില്‍നിന്നും പേടിച്ചിറങ്ങിയോടിയെന്ന് പിന്നമ്പുറ ടോക്കിസ്‌)

കൂട്ടരെ ഇനി പറയൂ, രവി ചെയ്തത്‌ ശരിയൊ തെറ്റൊ ? അതൊ മണ്ടത്തരമൊ?

Monday, July 30, 2007

വീമാനയാത്രപുരാണം

ള്ളിനിക്കറിട്ടു നടക്കുന്ന പ്രായത്തില്‍ CID മൂസ,CID മഹേഷ്‌, ഫാന്റം, മായാവി ഇത്യാദി ചിത്രകഥകള്‍ വായിച്ച്‌ അതിലെ CID മഹേഷിനെക്കൂട്ട്‌ പറക്കാന്‍ പറ്റിയാല്‍,, അയ്യടാ!! സത്യമ്മേടെ വളപ്പില്‍നിന്നും ടൈഗറിന്റെ കടികൊള്ളാതെ മാങ്ങ,കശുനണ്ടി എന്നിവ യഥേഷ്ടം പറിക്കാം,മരത്തില്‍ തങ്ങിയിരിയ്ക്കുന്ന പട്ടങ്ങല്‍ സ്വന്തമാക്കാം അതിലുമപ്പുറം യാതൊരു ബന്ധനമില്ലാതെ എവിടെയും പോകാം. അങ്ങിനെ അങ്ങിനെ ഒരുപാടു കാര്യങ്ങല്‍ ചെയ്യാം.... പക്ഷെ എന്തുചെയ്യാം!!!!

ഇത്യാദി ദുരാഗ്രഹങ്ങള്‍ മനസ്സിലൊളിപ്പിച്ച്‌, ബോര്‍ഡു വയ്ക്കാത്ത ലൈന്‍ബസ്സിനെപ്പോലെ ജോലിയും കൂലിയുമില്ലാതെ വായില്‍നോട്ടവും പരദൂഷണവും പറഞ്ഞു കൂട്ടുകാരൊത്ത്‌ കലുങ്കില്‍ ഇരിക്കുന്ന സമയത്തിങ്കല്‍, ആദ്യം ഹൃദ്ദ്യമായ പരിമളത്തിന്റെ അകമ്പടിയോടെ കയ്യില്‍ ജിമ്മിപട്ടിയുടെ തുടലുപോലത്തെ ചെയിനും കെട്ടി ടി-ഷര്‍ട്ടിന്റെ ബട്ടന്‍സിടാതെ ഇമ്മണി വല്യ മാലയൊക്കെയിട്ടു നല്ല ചുവന്ന 'തുടു'വിനെപ്പോലെയുള്ള സുന്ദരന്മാരായ ഗള്‍ഫ്‌ യുവകോമളന്മാര്‍ പോക്കറ്റില്‍ 555 സിഗരട്ട്‌ പാക്കറ്റുമായി ഞങ്ങള്‍ക്കസൂയണ്ടാക്കാനായി ഒരുജാതി ജാഡ സ്റ്റയിലില്‌ "എന്തെരെടൈയപ്പീ നിനക്കു ജ്വാലിയും കൂല്യൊന്നുല്ലെടൈ" യെന്നുംപറഞ്ഞ്‌ cool cool ആയി ഗാന്ധിത്തലയുള്ള നോട്ടുകള്‍ വീശിയെറിഞ്ഞ്‌ കമ്പനികൂടാന്‍ വരാറുണ്ട്‌.

അപ്പോഴായിരിയ്ക്കാം ഈയുള്ളവനു ഗല്‍ഫില്‍പോണമെന്നുള്ള ഒടുക്കത്തെ ആഗ്രഹമുണ്ടായെതെന്നുതോന്നുന്നത്‌!.

ഏതു പോലിസുകാരനും ഒരീസമുണ്ടകുമെന്ന് ഉഗാണ്ടയിലുള്ള ആരൊരാള്‍ പറഞ്ഞിട്ടുണ്ട്‌. അതുപോലെ എനിയ്ക്കും ഗള്‍ഫില്‍ പോകാനൊരുവസരം വന്നു.

നാടോടിക്കാറ്റില്‍ ശ്രീനിവാസനും മോഹന്‍ലാലും കൂടി ഗള്‍ഫിലേയ്ക്കുള്ള ലോഞ്ചില്‍ 'കരകാണ കടലലമേലെ' എന്ന പാട്ടില്‍ കാണുന്ന സ്വപ്നം പോലെ ഞാനും കളര്‍ സ്വപ്നങ്ങള്‍ യാതൊരു മുതല്‍മടക്കമില്ല്ലാതെയും ബ്രെയ്ക്കില്ലാതെയും കണ്ടു. അതിലുമപ്പുറം വീമാനത്തില്‍ കയറി പറക്കാമെന്നയാഗ്രഹം നടക്കാന്‍ പോകുന്നതിന്റെ ത്രില്ലില്‍ ആയിരുന്നു.

അങ്ങിനെ പരിശോധനകളെല്ലാം കഴിഞ്ഞു നെടുമ്പാശ്ശേരിയില്‍നിന്നും വീമാനത്തില്‍ കയറി. വാതിക്കല്‍വച്ച്‌ ഒരു സുന്ദരി എന്നൊടുയെന്തോ ചോദിച്ചു. അതിനു മറുപടിയായി ഭാഷയറിയാത്തതിനാല്‍ 'ya ya' എന്നുപറഞ്ഞു തലയാട്ടികൊണ്ടു ആദ്യം കണ്ട സീറ്റിലിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വീപ്പക്കുറ്റിയില്‍ വാള്‍പ്പോസ്റ്റര്‍ ഒട്ടിച്ചതുപോലെ പട്ടണികിടന്നുതടിച്ചുകൊഴുത്ത സാരിയുടുത്ത ഒരു മോഹനാംഗി എന്റെയടുത്തുവന്നിട്ട്‌ പറയ്യാ 'ഇതവരുടെ സീറ്റാണെന്നും അതുകൊണ്ടവിടെന്നെഴുന്നേറ്റുമാറിക്കൊടുക്കണൊന്ന്'. അതുകേട്ടപ്പോള്‍ ഞാന്‍ പുറകിലെത്തെ സൈഡ്‌ സീറ്റിലേക്കുമാറിയിരുന്നു. അപ്പോള്‍ വീണ്ടുമൊരു സായിപ്പു എന്റെടുത്തുവന്നിട്ടുപറഞ്ഞു അവിടെന്നെഴുന്നെറ്റുമാറണമെന്ന് ഇതു പുള്ളീക്കാരന്റെ സീറ്റാണെന്ന്. ഒന്നുംമിണ്ടാതെ ഞാനെഴുന്നെറ്റുമാറിക്കൊടുത്തു, ബിക്കോസ്‌ എനിയ്ക്കിഗ്ലീഷില്‍ നല്ലപരിജ്ഞാനമുള്ളതുകൊണ്ട്‌ സായിപ്പിനോട്‌ തര്‍ക്കിക്കാന്‍ നിന്നില്ല.

ടക ടക അപ്പോള്‍ ഇങ്ങനെയായിരിക്കും വീമാനത്തില്‍ സീറ്റുപിടിയ്ക്കുന്നതെന്നെനിക്കു മനസ്സിലായി. അങ്ങിനെ പറഞ്ഞാല്‍ എനിയ്കും സ്വസ്ഥമായിരിയ്ക്കാന്‍ ഒരു സീറ്റുകിട്ടുമെന്നുകരുതി അടുത്ത സീറ്റിലിരുന്ന ഒരുചേട്ടനോട്‌ ഇതെന്റെ സീറ്റാണെന്നുപറഞ്ഞു. ഇവന്‍ ഏതു കോത്താഴത്തുകാരനെന്നരീതിയില്‍ അയാള്‍ എന്നോടു ബോര്‍ഡിംഗ്‌ പാസ്സ്‌ ചോദിച്ചു. അതെന്തൊരു പാസ്സെന്ന് ചിന്തിച്ചിട്ട്‌ എന്റെ കൈയ്യിലിരുന്ന പാസ്പോര്‍ട്ടും ടിക്കറ്റും അദ്ദേഹത്തിനുനേരെ നീട്ടി. അതുവാങ്ങി നോക്കിയിട്ടയാള്‍ എന്റെ സീറ്റ്‌ കാണിച്ചുതന്നു.

അപ്പോള്‍ വീണ്ടും പ്രശ്നം എനിയ്ക്കു സൈഡു സീന്‍ കാണാന്‍ പറ്റില്ലാ. കാരണം എന്റെ സീറ്റ്‌ നടുക്കായിട്ടാണ്‌. താഴെ കാഴ്ചകാണുവാന്‍ ഒരു രക്ഷയുമില്ലല്ലൊ ഭഗവാനെയെന്നു വിചരിച്ചിരിയ്ക്കുമ്പോള്‍ അടുത്തിരുന്ന ചേട്ടനെന്നൊടുരു ചോദ്യം 'നീ കള്ളുകുടിക്കുമൊയെന്ന്'. അത്തരം നല്ല ശീലങ്ങള്‍ എനിയ്കില്ലാത്തതിനാല്‍ ഇല്ല്ലായെന്നുപറഞ്ഞു. എങ്കില്‍ ഒരുപകാരംചെയ്യൂ നിന്റെ ക്വോട്ടയില്‍ എനിയ്ക്കു ജായ്ക്ക്‌ ഡാനിയല്‍ വാങ്ങിത്തരുമോയെന്ന്. അതാരപ്പാ ഈ ജായ്ക്‌ ഡാനിയല്‍?? പിന്നെ മനസ്സിലായി അതൊരു 'ലവനാണെന്ന്'. അപ്പോള്‍ എന്റെ തലയിലൊരു ബള്‍ബുമിന്നി, ഞാന്‍ സാധനം വാങ്ങിത്തരാം പക്ഷെങ്കി എനിയ്ക്കാസൈഡുസീറ്റൊഴിഞ്ഞു തരണമെന്നു ഞാന്‍ മാക്കാന്‍തവളയെപ്പോലെ ഏറുപിടിച്ചു പറഞ്ഞു. അതുകേള്‍ക്കേണ്ട താമസം അതിയായ സന്തോഷത്തോടെ അയാളുടെ സീറ്റെനിയ്ക്കൊഴിഞ്ഞുതന്നു.

TVയില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണാനിരിന്നിട്ട്‌ മധുമോഹന്‍ന്റെ സീരിയല്‍ കണ്ടതുപോലെയായി എന്റെവസ്ഥ!!! കാരണം വല്യകാര്യത്തില്‍ പുറത്തേയ്ക്കുനോക്കിയപ്പോഴാണ്‌ മനസ്സിലായത്‌ പുറത്ത്‌ കൂരിരിട്ടാണെന്ന്!! ഒന്നും കാണാന്‍പറ്റാത്തവസ്ഥ. രാത്രിയിലായിരുന്നു ഫ്ലൈറ്റ്‌.

ഗള്‍ഫുയാത്രയ്ക്കു മുന്നോടിയായി പലരും പല പല ഉപദേശങ്ങള്‍ കാശൊന്നുംകൊടുക്കാതെ പറഞ്ഞുതന്നിരിന്നു.വീമാനത്തില്‍ കയറിയാല്‍ കമ്പിയില്‍ മുറുകെപ്പിഡിച്ചിരിയ്ക്കണം, ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ ബെല്ലടിച്ച്‌ ഇറക്കിവിടുമെന്നും മറ്റും.

അങ്ങിനെ നാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും വീമാനം ഏതൊ താവളത്തില്‍ എത്തി. എല്ലാവരും ഇറങ്ങുന്നതുകണ്ടപ്പോള്‍ ഞാനും എന്റെ ചെറിയ ബാഗുമെടുത്ത്‌ പുറത്തേയ്ക്കുനടന്നു. അങ്ങിനെ ഞാന്‍ അമ്പമ്പട രാവണാ എന്നന്തിച്ചു പുറത്തേയ്ക്കുനടക്കുമ്പോള്‍,മൈക്കില്‍ക്കൂടി എന്റെ പേരു വിളിച്ചുപറയുന്നതുകേട്ടു.

ശ്ശൊ ഞാനിവിടെയും പ്രശസ്തനാണൊ???

എന്താണു കാര്യമെന്നറിയാന്‍ മുന്‍പില്‍ നടന്ന ഒരു മലയാളിയോടു എന്താണെന്റെ പേരുവിളിച്ചുപറയുന്നതെന്നു ചോദിച്ചു.

ആ മാന്യന്‍ എന്നോടു ചോദിച്ചു

മോനെവിടെയ്ക്കാണു പോകേണ്ടത്‌?

ബഹറിന്‍!

എന്റെ മോനെ ഇതു ഖത്തറാണ്‌!! വേഗം തിരിച്ചു വീമാനത്തില്‍ കയറൂ.....

ഞാന്‍ പരിഭ്രമിച്ച്‌ വന്നവഴി തിരിച്ചുനടന്നപ്പോള്‍ എന്നെയന്വേഷിച്ചു നടന്ന രണ്ടു ജീവനക്കാര്‍ എന്നെ കണ്ടുമുട്ടി. അവരുടെയൊപ്പം തിരിച്ചു രാജകീയമായി വീമാനത്തില്‍ കയറി. വീമാനത്തിലുണ്ടായിരുന്ന എല്ലാവരും എന്നെ 'മാതൃഭൂമിയെകണ്ട ദേശഭിമാനിയെപ്പോലെ' നോക്കുന്നുണ്ടായിരുന്നു.

സീറ്റുകളെല്ലാം ഒരുവിധം കാലിയായിരുന്നു. വീണ്ടുമെന്തെക്കെയൊ പ്രശ്നങ്ങളുണ്ടെന്നുതോന്നി. എയര്‍ഹോസ്റ്റസ്സുകള്‍ വന്ന് എല്ലവരുടെയും തലയെണ്ണിനോക്കുന്നു എന്തൊക്കയൊ വിളിച്ചുചോദിയ്ക്കുന്നുണ്ട്‌. എന്താണു കാര്യമെന്ന് രണ്ടു സീറ്റു പുറകിലിരുന്ന ആളോടു ഞാന്‍ ചോദിച്ചു. ഖത്തറില്‍ ഇറങ്ങേണ്ട ഒരു യാത്രക്കരന്‍ ഖത്തറില്‍ ഇറങ്ങിയിട്ടില്ലെന്നുപറഞ്ഞു. വീണ്ടും എന്റെ സീറ്റില്‍ തിരിച്ചു വന്നിരുന്നപ്പോഴാണു സീറ്റിന്റെടിയില്‍ ആരൊ കിടക്കുന്നത്‌ കണ്ടത്‌. ഞാന്‍ വേഗം എഴുന്നേറ്റ്‌ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു 'a man a man down down'....

ആരൊക്കെയൊ വന്ന് അയാളെ ദേഷ്യത്തോടെ വലിച്ചെഴ്‌ന്നേല്‍പ്പിച്ചു അപ്പോഴാണു ഞാന്‍ അയാളെ ശ്രദ്ധിച്ചത്‌ അത്‌ എന്റെടുത്തിരുന്ന, എന്റെ പേരില്‍ 'ക്വോട്ട' അടിച്ച്‌ പിമ്പിരിയായ മാളക്കാരന്‍ മണിയപ്പനായിരുന്നു. എപ്പോഴാണവൊ അയാള്‍ താഴെവീണതെന്നു ചിന്തിച്ചു ഞാനവിടെയിരുന്നു.

ഭും.... ബെര്‍ളിതോമസ്‌ ബ്ലോഗെഴുതെന്ന സ്പീഡുപോലെ എന്റെ വീമാനം (സ്വാറി എന്റെയല്ല എയറിന്ത്യയുടെ) അടുത്ത താവളത്തില്‍ ലാന്‍ഡുചെയ്തു. ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പിന്നെ ഗ്രീന്‍വെള്ളംകണ്ടാലും പേടിയ്ക്കുമെന്നാണല്ലൊ വയ്പ്‌. ഇറങ്ങുന്നതിന്റെമുന്‍പ്‌ ഞാന്‍ ഒന്നുംകൂടി ഉറപ്പുവരുത്തി അതു ബഹ്‌റിന്‍ത്തന്നെയെന്ന്!.

അങ്ങിനെ ഏതെക്കൊയൊ പരിശോധനയ്ക്കു വേണ്ടി 'Q' നില്‌ക്കുമ്പോള്‍, അടുത്തുനിന്ന ഒരുചേട്ടനെന്നോടൊരു ചോദ്യം

എനിയ്ക്കൊരു കുപ്പി മേടിച്ചുതരുമൊയെന്ന്?

എന്തു കുപ്പി?

അപ്പോളയാള്‍ വിശദമായി പറഞ്ഞു ഡൂട്ടി ഫ്രീ ഷോപ്പില്‍ നിന്നുമയാള്‍ക്കു മദ്യം വാങ്ങിക്കൊടുക്കണമെന്ന്!!.

ശെടാ, ഞനെന്തിനു വാങ്ങിത്തരണം??? താങ്കള്‍ക്കു മേടിയ്ക്കാന്‍മേലെ?

അങ്ങേരു എന്നൊടുപറയ്യാണ്‌ ഡൂട്ടി ഫ്രീ ഷോപ്പില്‍നിന്നും പെര്‍ ഹെഡ്ഡിനു ഒരുലിറ്റര്‍ വീര്യംമാത്രമെ അനുവദീയമെന്ന്, ആയതിനാല്‍ എന്റെ ക്വോട്ടയില്‍ ഞാന്‍ സാധനം വാങ്ങിക്കൊടുക്കണമെന്ന്.

എന്തായാലും നന്ദികിട്ടുന്ന പരോപകാരമല്ലൊയെന്നുകരുതി വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞു. അതിന്‍പ്രകാരം അയാള്‍ എനിയ്ക്കു 'തുട്ട്‌' തന്നിട്ടുപറഞ്ഞു വീമാനത്താവളത്തിന്റെ പുറത്തുവച്ചയാള്‍ കുപ്പിയെന്റെകൈയ്യില്‍നിന്നും വാങ്ങിക്കോളാമെന്ന്.

അങ്ങിനെ ഏതൊക്കെയൊ പരിശോധനകള്‍ക്കുശേഷം ഞാന്‍ ഡൂട്ടി ഫ്രീഷോപ്പില്‍പോയി കുപ്പിയും വാങ്ങി പുറത്തേയ്ക്കു നടന്നു.

പുറത്തേയ്ക്കുപോകുന്ന എല്ലാവരും ഓരൊ ട്രോളിയുമെടുത്ത്‌ അവരുടെ പെട്ടിയും പ്രമാണങ്ങളും അതില്‍ വച്ചു തള്ളിക്കൊണ്ടുപോകുന്നതു ഞാന്‍ശ്രദ്ധിച്ചു.

അങ്ങിനെ ഞാനുമൊരു ഉന്തുവണ്ടിയുമെടുത്ത്‌ അതില്‍ എന്റെ ചെറിയ ബാഗും കുപ്പിയുമായി പുറത്തേയ്ക്കുനടന്നു.

(ബാഗില്‍ ആകെ 3 ഷര്‍ട്ട്‌,2 പാന്റ്‌,4 ജട്ടി, ഒരു ടൂത്ത്ബ്രഷ്‌,ഒരു ചെറിയ ഡയറി പിന്നെ എങ്ങിനെ 2 മാസത്തിനുള്ളില്‍ ഇംഗ്ലീഷ്‌ സംസാരിയ്ക്കാമെന്നുപഠിപ്പിയ്ക്കുന്ന ഒരു ബുക്കും കൂടാതെ അഛ്ന്റെയുമമ്മയുടെയും ഒരു ഫോട്ടൊ, ഇത്രയും സാധനങ്ങള്‍ക്കെല്ലാംകൂടി മൂന്നൊ നാലൊ കിലോയിലധികംവരില്ലാ)

എന്റെയീപോക്കുകണ്ടിട്ട്‌ എല്ലാവരും എന്നെ 'ഒരിത്‌' വച്ചുനോക്കുന്നുണ്ടായിരുന്നു.

പുറത്തീയ്ക്കുള്ള വാതിക്കല്‌ കുട്ടേട്ടന്‍ കാത്തുനില്‌പ്പുണ്ടായിരുന്നു.

വിശേഷങ്ങള്‍ ചോദിയ്ക്കുന്നതിന്റെമുന്‍പുതന്നെ ആ ഡൂട്ടി ഫ്രീഷോപ്പിന്റെ കവര്‍ അതിയായ സന്തോഷത്തോടെ കൈയ്യിലിടുത്തുപരിശോധിച്ചിട്ട്‌ കുട്ടേട്ടനെന്നോട്‌ 'നിനക്കു നല്ലതുവരട്ടെയെന്നുപറഞ്ഞനുഗ്രഹിച്ചു' എന്നിട്ടെന്നോടു പറഞ്ഞു

നിനക്കു നാണമില്ലെ... ഇത്ര ചെറിയ ഹാന്‍ഡ്ബാഗ്‌ ഒരുട്രോളിയില്‍വച്ചുതള്ളിക്കൊണ്ടുവരുവാന്‍????

തുടരും....

Thursday, July 26, 2007

അനുഗ്രഹിയ്ക്കൂ...

പ്രിയ ബൂലോകരെ,

എനിയ്ക്ക്‌ ഈ ബൂലോകത്തിലേയ്ക്കു എത്തി വലിഞ്ഞു നോക്കാന്‍ പറ്റിയതു വീയെമ്മിന്റെ കൊടകര പുരാണ പുസ്തകപ്രകാശനത്തെപ്പറ്റി ഏഷ്യാനെറ്റ്‌ റേഡിയൊയില്‍ക്കൂടി പറയുന്നതു കേട്ടിട്ടാണ്‌.

എനിയ്ക്കുണ്ടായ ചില അബദ്ധങ്ങളും ചമ്മലുകളും ഇവിടെ കോറിയിടുകയാണ്‌. ഇതു വായിക്കുമ്പോള്‍ നിങ്ങള്‍ക്കും ഇതു വായിച്ചതു അബദ്ധമായല്ലൊയെന്നു തോന്നിയാല്‍ സദയം ക്ഷമീര്‌..

അഭിനവ ഏകലവ്യനായ്‌ വിയെമ്മിനു പ്രണാമം ചെയ്തുകൊണ്ടു ഞാന്‍ രംഗപ്രവേശനം ചെയ്യുന്നു.(ഇല്ലാ ഇല്ലാ എന്‍ തള്ളവിരല്‍ മുറിച്ചു നല്‌കീടില്ലാാ)

സ്വര്‍ഗ്ഗപരമായ യാതൊരു കഴിവുമില്ലെനിയ്ക്കു നിര്‍ണ്ണയം

കല്ലെറിയരുത്‌.... പ്ലീസ്‌...അനുഗ്രഹിയ്ക്കൂ...

Wednesday, July 11, 2007

ഒരു ബൈക്കു ചമ്മല്‍

ണ്ടു ഞാന്‍ എറണാകുളത്ത്‌ ജോലി ജോലി ഉണ്ടായിരുന്നപ്പോള്‍, ബൈക്കിലായിരുന്നു സ്ഥിരം യാത്ര.ബൈക്ക്‌ ഓടീക്കുമ്പോള്‍ എതിരെ വരുന്നതും പിന്നെ പോകുന്ന വണ്ടികളും ശ്രദ്ധിക്കാറുണ്ട്‌,അങ്ങിനെ പോകുബോള്‍ ചില വണ്ടികള്‍ ഡോര്‍ ശരിക്കു അടക്കാതെയൊ ഇന്‍ഡിക്കേറ്റര്‍,ഹെഡ്‌ ലൈറ്റ്‌ എന്നിവ ഓഫാക്കാന്‍ മറന്നുതുകൊണ്ടൊ പോകുന്നതു ഞാന്‍ കണ്ടാല്‍, അവര്‍ എന്തൊ വലിയ അബദ്ധം ചെയ്തതുപോലെ ഞാന്‍ അവരുടെ ഒപ്പമെത്തി കൈയ്യുകൊണ്ടു ആഗ്യം കാണിച്ചു അവരെ ഓര്‍മ്മപ്പെടുത്തും, അപ്പോല്‍ അവര്‍ നന്ദിയോടെ എന്നെ നോക്കി ഒരു ചെറു ചിരിയൊ,അല്ലെങ്കില്‍ ഒരു വല്യ കാര്യമാണുചെയ്തതെന്ന രീതിയില്‍ കയ്യൊ തലയൊ കുലുക്കി കാണിക്കും.അതു കാണുമ്പോള്‍ എനിക്കു കുട്ടിക്കാലത്ത്‌ ഉത്സവപ്പറമ്പില്‍ നിന്നും ആരെങ്കിലും ഇന്നാ പിടിച്ചോന്നു പറഞ്ഞു ബലൂണോ, പീപ്പി വാങ്ങിത്തരുബോള്‍ ഉണ്ടാകുന്ന സന്തോഷം പോലെയാണ്‌.



ങ്ങിനെ ഒരു ദിവസം വീട്ടിലേയ്കു വരുന്ന വഴി ഒരു സ്കൂട്ടറുകാരന്‍ സൈഡ്‌ സ്റ്റാന്‍ഡും ഇട്ടുകൊണ്ടു ചീറി പാഞ്ഞു പോകുന്നതുകണ്ടപ്പോള്‍,എന്റെയുള്ളില്‍നിന്നും ആരൊ പറയുന്നതുപോലെതൊന്നി "ഡാ നിനക്കു നാലഞ്ചു പീപ്പിയും ബലൂണും കിട്ടാനുള്ള അവസരമാണ്‌"



ന്റെ കാളവണ്ടിയുടെ മാക്സിമം സ്പീഡായ 50-60 ല്‍ സ്കൂട്ടറുകാരന്റെ പുറകെ കുതിച്ചു പാഞ്ഞു, അങ്ങിനെ സിനിമയില്‍ മാമുക്കോയ ഭീമന്‍ രഘുവിന്റെ കയ്യില്‍ നിന്നും തൊടുപുഴ വാസന്തിയെ രക്ഷിക്കാന്‍ വേണ്ടി ചെയ്‌സു ചെയ്യുമ്പോലെ, അതി സാഹസികമായി ചെങ്ങമനാട്‌ കവലയില്‍ ബസ്സ്‌ സ്റ്റോപ്പിന്റെ അടുത്തുവച്ചു അയാളുടെ സ്കൂട്ടര്‍ സ്റ്റോപ്പിക്കാന്‍ പറ്റി.



ന്നിട്ടു ഞാന്‍ വളരെ സ്നേഹത്തോടെ അയാളോടു പറഞ്ഞു "ന്റെ ചേട്ടാ എത്ര നേരമായി ചേട്ടന്റെ ഒപ്പ്പ്പമെത്താന്‍ ഞാന്‍ പെടാപാട്‌ പെട്ടത്‌, “ദേ സൈഡ്‌ സ്റ്റാന്റിട്ടുകൊണ്ടാണു സ്കൂട്ടര്‍ ഓടിച്ചത്‌"



തു കേട്ടപ്പോള്‍ ആ ചേട്ടന്‍ എനിക്കൊരു വല്യ താങ്കിസു പറഞ്ഞു. ഹൊ ഒരു ബലൂണ്‍കട മുഴുവനും ഓസിനു കിട്ടുമ്പോഴുള്ള സന്തോഷമ്പോലെയുണ്ടായിരുന്നു ആ താങ്കീസിന്‌, കാരണം, അപ്പോള്‍ ആ ബസ്സ്‌ സ്റ്റോപ്പില്‍ നിറച്ചും കോളേജു ലലനാമണികള്‍ ബസ്സുകാത്തു നില്‌ക്കുന്നുണ്ടായിരുന്നു.



ഞാനങ്ങിനെ സായൂജ്യമടഞ്ഞങ്ങു നില്‍ക്കുമ്പോള്‍ പുറകില്‍ നിന്നും ഒരു ആക്രോശം കേട്ടു, തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ബൈക്കില്‍ എന്റെ അടുത്ത കൂട്ടുകാരന്‍ രതുവാണ്‌,

ഡാ പൊട്ടാ എത്ര നേരമായി നിന്നെ വിളിക്കുന്നു നിന്റെ ബൈക്കിന്റെ സൈഡ്‌ സ്റ്റാന്റ്‌ മടക്കിവച്ചിട്ടില്ല്ലാ" എന്നുപറഞ്ഞു എന്നെ ചീത്ത പറയുകയാണ്‌!!!




പ്പോഴാണ്‌ ഞാന്‍ എന്റെ ബൈക്കിന്റെ സ്റ്റാന്റിലേക്കു നോക്കി ആ സത്യം മനസ്സിലാക്കിയത്‌. ഞാനാകെ ചമ്മിപ്പേ്പ്പായി എന്നിട്ടു പതുക്കെ ചുറ്റും ഒന്നു നോക്കി ആരെങ്കിലും ഈ സംഭവം കണ്ടോന്ന്‌,അപ്പേ്പ്പാഴാണു വീണ്ടും ചമ്മിപ്പോയത്‌ ബസ്സു കാത്ത്‌ നിന്ന എല്ല്ലാവരും വിയെമ്മിന്റെ കൊടകര പുരാണം വായിച്ചിട്ടു ചിരിക്കുന്നതുപോലെ തലതല്ലി ചിരിയ്ക്കുന്നതാണ്‌ കണ്ടത്‌