Monday, September 24, 2007

ജനനവും മരണവും..!

ദൈവം അവരുടെ മുന്നില്‍ പ്രത്യക്ഷ്യപ്പെട്ടു..

"മക്കളെ നിങ്ങള്‍ ആരാകാനാണ് ആഗ്രഹിക്കുന്നത് ?"

ഒന്നാമത്തവന്‍ പറഞ്ഞു, 'ദൈവമേ, ജനങ്ങള്‍ ഭയ ബഹുമാനത്തോടെ ആദരിക്കുന്നവനും, പറയുന്നത്‌ അപ്പാടെ വിശ്വസിപ്പിക്കാന്‍ കഴിവുള്ളവനും, അന്യന്റെ സുഖത്തിലും ദുഖത്തിലും പങ്കുചേരുന്നവെനെന്നു തോന്നിപ്പിക്കുന്നവനും പിന്നെ ധനികനുമായിരിക്കണം'.

രണ്ടാമത്തെവന്‍ പറഞ്ഞു, 'പ്രഭോ മറ്റുള്ളവരെ വാക്കുകൊണ്ടൊ പ്രവൃത്തികൊണ്ടൊ വേദനിപ്പിക്കാത്തവനും, പാവങ്ങളുടെ കണ്ണിരൊപ്പാന്‍ കഴിയുന്നവനും പ്രതിഫലം ഇച്ഛിക്കാതെ പരോപകാരങ്ങള്‍ ചെയ്യുന്നവനും അന്യന്റെ ഉയര്‍ച്ചയില്‍ അസൂയ ഇല്ലാത്തവനുമാകണം'.

ദൈവം ആദ്യത്തയാളെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു എന്നിട്ട്‌ നാരായം കൊണ്ടു അവന്റെ തലയില്‍ കുത്തിവരച്ചു. അങ്ങിനെ ഏഴുതവണ ചാപിള്ളയെ പെറ്റ പാത്തുമ്മ എട്ടാമത്‌ ഒരു സുന്ദരനായ, ചിരിച്ചുകൊണ്ടിരിക്കുന്ന, ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി, അവന്‍ പിന്നീട്‌ കേരളത്തിലെ മന്ത്രിയായി...

പിന്നീട്‌ ദൈവം രണ്ടാമത്തവനെ കെട്ടിപ്പിടിച്ചു എന്നിട്ടു സങ്കടത്തോടെ അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു, എന്നിട്ടു കയ്യിലിരുന്ന നാരായത്തിന്റെ മുന അവന്റെ തലയില്‍ കുത്തിയിറക്കിക്കൊണ്ടു പറഞ്ഞു, 'മോനെ, നിന്നെ കല്ലെറിഞ്ഞും പരിഹസിച്ചും കൊല്ലുന്നതു കാണാനുള്ള മനക്കരുത്ത്‌ എനിക്കില്ല'. അപ്പോള്‍ ദൈവത്തിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു. അങ്ങിനെ മേരി എട്ടാമത്‌ പെറ്റതൊരു ചാപിള്ളയായിരുന്നു.

ജാമ്യം..വായിച്ച ഒരു ചിന്ത വീണ്ടും എന്നാല്‍

Thursday, September 20, 2007

ഒന്നു ശ്രമിക്കൂ... ചിലപ്പോള്‍..?

ചന്ദ്രപുരി രാജ്യത്തെ രാജാവായിരുന്നു അമരസിംഹന്‍. ഒരു ദിവസം പണക്കിഴി കട്ടെടുത്തതിന്റെ പേരില്‍ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ രാജാവ് ശിക്ഷ വിധിച്ചു,

“ആരവിടെ ഇവനെ തുറങ്കിലടക്കൂ“,

രാജകല്‍പനയല്ലെ വേഗം അയാളെ തുറങ്കിലടച്ചു..

ബുദ്ധിമാനും പാവവുമായിരുന്നു രാമന്‍, ചില കുബുദ്ധികളുടെ കുടിലതന്ത്രങ്ങള്‍ മൂലം അങ്ങിനെ രാമന്‍ കരാഗ്രഹത്തിലടക്കപ്പെട്ടു.

നാളുകള്‍ക്കു ശേഷം യുവരാജാവ്‌ രാജ്യഭരണമേറ്റെടുത്തപ്പോള്‍, തടവില്‍ കഴിയുന്നവര്‍ക്ക്‌ തടവില്‍ നിന്നു രക്ഷപ്പെടുവാന്‍ ഒരവസരം കൊടുക്കുവാന്‍ കൗശലക്കാരനായ രാജാവ്‌ തീരുമാനിച്ചു.

ആയതിനാല്‍, രാജാവ്‌ പ്രത്യേക രീതിയിലൊരു കരാഗ്രഹം നിര്‍മ്മിച്ചു. പ്രത്യേകതെയെന്തെന്നാല്‍ കാരഗ്രഹത്തില്‍ പാറാവു നില്‍ക്കുന്ന രണ്ടു പേരില്‍ ഒരാള്‍ സത്യം മാത്രം പറയുന്നവനും, മറ്റെയാളാണെങ്കില്‍ നുണ മാത്രം പറയുന്നവനുമാണ്‌. ഇവര്‍ രണ്ടു പേരും കരാഗ്രഹത്തിന്റെ പുറത്തേയ്ക്കുള്ള രണ്ടു വഴിയിലാണു പാറാവു നിന്നിരുന്നത്‌. ഇതില്‍ ഒരു വഴി ശരിക്കുള്ളതാണ്‌. അതിലെ പോയാല്‍ രക്ഷപ്പെടാം മറ്റെവഴിയാണെങ്കില്‍ തെറ്റായിട്ടുള്ളതും പിന്നെ അതിലെ പോയാല്‍ സിംഹം പിടിച്ചു തിന്നുകയും ചെയ്യും.

രാജാവ്‌ എല്ലാതടവുകാരേയും ഈത്തടവറയിലേക്കു മാറ്റി. എന്നിട്ടു അവരോടു പറഞ്ഞു നിങ്ങള്‍ക്കു രക്ഷപ്പെടുവാന്‍ ഞാനൊരവസരം തരുന്നു, പക്ഷെ ഒരു ഉപാധി, നിങ്ങള്‍ക്കൊരു ചോദ്യം ഈ നില്‍ക്കുന്ന പാറാവുകാരിലൊരാളോടു ചോദിക്കാം. ഇവരില്‍ ഒരാള്‍ സത്യം മാത്രമെ പറയൂ മറ്റേയാള്‍ നുണ മാത്രം പറയുകയുള്ളു. ഇവരില്‍ ഒരാള്‍ പറയുന്ന ആ ഒറ്റ ഉത്തരത്തിലുള്ള വഴിയില്‍ക്കൂടി നിങ്ങള്‍ക്കു വിധിയുണ്ടെങ്കില്‍ രക്ഷപ്പെടാം.. രാജാവ് വഴികളുടെ പ്രത്യേകതകള്‍ അവരോട് വിവരിച്ചു..

ബുദ്ധിമാനായ രാമന്‍ ഒരു ചോദ്യം ചോദിക്കുകയും ശരിയായ വഴിയിലൂടെ രക്ഷപ്പെടുകയും ചെയ്തു.

ഇനി പറയു കൂട്ടരെ, എന്തു ചോദ്യം ചോദിച്ചാല്‍ രക്ഷപ്പെടാന്‍ പറ്റും?

ഒന്നു ശ്രമിച്ചു നോക്കു. പ്രത്യേകം ശ്രദ്ധിക്കുക പാറാവുകാരില്‍ ഒരാള്‍ സത്യം മാത്രമെ പറയു, മറ്റെയാള്‍ നുണമാത്രം പറയുന്നവനും, പിന്നെ ഒറ്റ ചോദ്യം ഒറ്റ ഉത്തരം....

Tuesday, September 18, 2007

യൂണിയന്‍ കീ ജയ്

പൂക്കള്‍ പൂമ്പാറ്റയോടു ചൊല്ലി
ഇല്ല,ഞങ്ങളിനി തേന്‍ തരില്ല.
കാറ്റ്‌ പൂക്കളോടു മൂളി
ഇല്ല, ഞാനിനി സൗരഭ്യം പരത്തുകയില്ല.
മരങ്ങള്‍ പക്ഷികളോടു ചില്ലകളിളക്കി പറഞ്ഞു
ഇല്ല, ഞങ്ങളിനി കൂട്‌ കാക്കുകയില്ല.
മല മേഘങ്ങളോടു ഗര്‍ജ്ജിച്ചു
ഇല്ല, ഞാനിനി നിങ്ങളെ തടുത്തു നിര്‍ത്തുകയില്ല.
തിര തീരത്തോടു അലച്ചുപറഞ്ഞു
ഇല്ല, ഞാനിനി നിങ്ങളെചുംബിക്കുകയില്ല.
കുയില്‍ കാകനോടു കൂവി മൊഴിഞ്ഞു
ഇല്ല, ഞാനിനി നിനക്കായി മധുരഗാനം പാടുകയില്ല.
പൂവങ്കോഴി ചിറകടിച്ചു കൊക്കികൂകി
ഇല്ല, ഞാനിനി ദിനവും സൂര്യനെയുണര്‍ത്തുകയില്ല.
ദിനകരന്‍ ഭൂമിദേവിയെ നോക്കി കണ്ണു ചിമ്മി പറഞ്ഞു
ഇല്ല, ഞാനിനി ദിനരാത്രങ്ങള്‍ പൊഴിക്കുകയില്ല.
അരുവികള്‍ പുഴകള്‍ ആരവത്തോടെ മന്ത്രിച്ചു
ഇല്ല, ഞങ്ങളിനി കളകളാരവമുയര്‍ത്തുകയില്ല.
ക്ഷെ, അമ്മമാര്‍ മാത്രം പറഞ്ഞില്ല
ഇല്ല, തരില്ല എന്നുണ്ണിയ്ക്കമ്മിഞ്ഞപ്പാല്‍....!

എന്റെ വേറിട്ടൊരു പൂതി....

(ഇല്ല, ഞാനിനി കുഞ്ഞിക്കവിത എഴുതുകയില്ല)