Monday, November 25, 2013

ഉറക്കം..!

ഉറക്കം എന്നത് എനിക്ക് ഏറ്റവും ദിവ്യമായ അനുഭൂതി നൽകുന്ന ഒന്നാണ്. ഉറക്കം വേണോ കാശ് വേണോന്ന് എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും ഉറക്കം മതിയെന്ന്..

ഓർമ്മ വച്ച കാലം മുതൽ ഇളയ കുട്ടിയായ ഞാൻ അമ്മയോടൊപ്പമായിരുന്നു ഉറക്കം. അമ്മയും ഞാനും കട്ടിലിലും പെങ്ങൾ കട്ടിന്റെ അടിയിലും. അച്ഛനും ചേട്ടന്മാരും അപ്രത്തെ മുറിയിൽ. അമ്മയും ഞാനും ഒരുമിച്ച് കിടന്നുറങ്ങുന്നത് ഡിഗ്രി പഠന കാലം വരെ തുടർന്നിരുന്നു. ഇടക്ക് പ്രീഡിഗ്രി കാലഘട്ടത്തിൽ ഞാനൊരു ഒത്ത യുവാവായി മാറിയെന്ന തോന്നലുണ്ടാകുകയും അമ്മയിൽ നിന്നും മാറി കിടക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷെ എന്തോ കുറെ നാൾ കഴിഞ്ഞപ്പോൾ വീണ്ടും അമ്മയ്ക്കരികിൽ വന്ന് കിടപ്പു തുടങ്ങി. അമ്മയ്ക്ക് കിടന്നുറങ്ങുമ്പോൾ ശരീരത്തിൽ തൊടുന്നത് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് അനങ്ങാതെ ഒരേ പോസിൽ കിടന്നുറങ്ങി ശീലമായതിനാൽ ഇപ്പോഴും ഉറക്കം നീണ്ടു നിവർന്നാണ് ഉറങ്ങുന്നത്. അതുപോലെ അമ്മയുടെ ശീലം എനിക്കും പകർന്നുകിട്ടിയിട്ടുണ്ട് എന്റെ ശരീരത്തിലും ഉറക്കത്തിൽ ആരെങ്കിലും തൊടുന്നത് ഇഷ്ടമല്ല.

സ്കൂളിൽ പഠിക്കുമ്പോൾ പഠിക്കാൻ പറഞ്ഞ് ചേട്ടന്മാരൊ അച്ഛനൊ ഒച്ചവച്ചാൽ ബുക്ക് തുറക്കുമ്പോൾ തന്നെ ഉറക്കം ഓടിവരും, സത്യമായിട്ടും ഞാൻ പഠിക്കണമെന്ന് വിചാരിച്ചാലും ഉറക്കം എന്ന അതിനു അനുവദിക്കില്ല..

സ്കൂൾ കാലഘട്ടത്തിൽ നേരത്തെ കിടക്കുകയും വൈകി എണീക്കുകയുമായിരുന്നു രീതി, എങ്കിലും, ശനി ഞായർ ദിവസങ്ങളിൽ റേഡിയോ സ്റ്റേഷൻ തുറക്കുന്ന ആ ശ്രവ്യ സുന്ദരമായ ട്യൂണിങ്ങിന്റെയൊപ്പം ഞാനും എഴുന്നേൽക്കും. ഇനിയിപ്പൊ റേഡിയൊ ഇല്ലെങ്കിലും സൂര്യോദയമൊക്കെ ഉണ്ടെന്നറിയുന്നത് ശനി ഞായർ ദിവസങ്ങളിലും കശുമാവും മാവും പൂത്തുലഞ്ഞ് അതിന്റെ പഴങ്ങൾ പഴുത്ത് വീഴാറാകുമ്പോഴുമാണ്.

ബാലരമയും പൂമ്പാറ്റയും വായിച്ച് ഉറങ്ങുന്നതും ഒരു ഹരമായിരുന്നു.

മഴക്കാലത്ത് ഇടിവെട്ടും ജനലിലൂടെ ഊത്തലും അടിക്കുമ്പോൾ അത് ഏതു സമയമാണെങ്കിലും കിടന്നുറങ്ങാൻ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഇന്നും അങ്ങിനെ അവസരമുണ്ടെങ്കിൽ ഞാൻ മഴയുടെ ഊത്തൽ(മഴവെള്ളത്തിന്റെ സ്പ്രേ) ആസ്വദിച്ചുകൊണ്ട് ജനലിലൂടെ വെളിയിലേക്ക് നോക്ക് മഴയുടെ സംഗീതം ആസ്വദിച്ച് അങ്ങിനെ കിടന്നുറങ്ങും.

കോളേജ് കാലഘട്ടങ്ങളിൽ ഉറക്കം കുറവായിരുന്നു. എന്നിരുന്നാലും പരീക്ഷാ സമയങ്ങളിൽ പുലർച്ചെ പഠിക്കാനായി എഴുന്നേൽക്കുമ്പോൾ ഉറക്കത്തെ ഓടിക്കാനായി തണുത്ത വെള്ളത്തിൽ കാല് വച്ചിരിക്കാറുണ്ടായിരുന്നു. എന്നാൽ കട്ടൻ കാപ്പി ഉറക്കത്തിനു മുന്നിൽ സുല്ലിടുമായിരുന്നു.

ജോലി കിട്ടിയത് മാർക്കറ്റിങ് രംഗത്തായതിനാൽ, ഉച്ചയൂണ് കഴിഞ്ഞാൽ ആ ഏരിയയിൽ ഏതെങ്കിലും ബന്ധു ജനത്തിന്റെയൊ കൂട്ടുകാരന്റെ വീടുണ്ടെങ്കിൽ കുറച്ചു നേരം ഉറങ്ങാനായി പത്തൊ പതിനഞ്ചൊ കിലോമീറ്റർ ദൂരം താണ്ടാൻ യാതൊരു മടിയുമില്ലായിരുന്നു. ചിലപ്പോൾ ഈ അവസരം ഉണ്ടായില്ലെങ്കിൽ മനോരമയിലൊ മാതൃഭൂമിയിലൊ കിടന്നുറങ്ങും..!

ഇവിടെ ബഹ്‌റൈനിൽ എത്തിയപ്പോൾ ഉച്ച ഇടവേള ധാരാളമുള്ളതിനാൽ ഊണു കഴിഞ്ഞ് പത്തുമിനിറ്റിനു ശേഷം ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങും. ഇങ്ങനെ ഉറങ്ങുമ്പോൾ ചെറിയ ശബ്ദം പോലും എന്നെ അലോസരപ്പെടുത്തും. ആയതിനാൽ എത്ര തണുപ്പുണ്ടെങ്കിലും ഏസി ഓൺ ചെയ്തിടും എന്തുകൊണ്ടെന്നാൽ ഏസിയുടെ മുരൾച്ചയാൽ കുട്ടികൾ ഒച്ചയെടുക്കുന്നതിന്റെയൊ താഴെ വണ്ടികൾ പോകുന്നതിന്റെയൊ  ശബ്ദം കേൾക്കേണ്ടി വരില്ലെന്നുള്ളതാണ്.

ഇപ്പോൾ എത്ര അതിരാവിലെ വേണമെങ്കിലും ഉണരാം എന്നാൽ പ്രഭാത ഭക്ഷണം കഴിച്ച്(അവധി ദിവസങ്ങളിൽ) കുറച്ച് നേരം ഉറങ്ങാൻ പറ്റിയാൽ ഇതിൽ പരം സന്തോഷം മറ്റൊന്നുമില്ല. എന്നാൽ സ്കൂൾ കാലഘട്ടത്തിനു ശേഷം ദീർഘമായ ഉറക്കം ഉണ്ടായിട്ടില്ല, ഇഷ്ടവുമല്ല. രാവിലെ ഏഴുമണിയിൽ കൂടുതൽ (എത്ര വൈകി കിടന്നാലും) ഉറങ്ങിക്കിടക്കാൻ സാധിക്കുകയില്ല.

കലശലായ ഉറക്കഭ്രാന്തുള്ളതിനാൽ ഇഷ്ടപ്പെട്ട അവസരങ്ങൾ ധാരാളം നഷ്ടപ്പെട്ടിട്ടുണ്ട്. കല്യാണങ്ങൾ, കളികൾ, സൌഹൃദ വേദികൾ, സിനിമകൾ,ടിവി പ്രോഗ്രാമുകൾ അങ്ങിനെയങ്ങിനെ...

ഇന്നും ഉറങ്ങാൻ കിടന്നാൽ രണ്ടൊ മൂന്നൊ മിനിറ്റുനുള്ളിൽ ഞാൻ ഉറങ്ങിയിരിക്കും (അല്പം സ്വകാര്യം പെട്ടന്നുള്ള ഗുഡ് നൈറ്റ് പറയൽ അവൾക്ക് ഇഷ്ടപ്പെടാറില്ല..!)  എന്നാൽ മറ്റൊരു വീട്ടിലൊ പരിസരം മാറിക്കിടന്നാലൊ കിടന്നയുടനെ ഉറക്കം കിട്ടാറില്ല ചിലപ്പോൾ രണ്ടും മൂന്നും മണിക്കൂർ കഴിഞ്ഞേ ഉറക്കം വരുകയൊള്ളൂ..

ഉറക്കത്തെക്കുറിച്ച് എത്രവേണമെങ്കിൽ ഉപന്യാസം എഴുതാം എന്തുകൊണ്ടെന്നാൽ ഉറക്കം ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്നു..


Tuesday, January 31, 2012

മര്യാദ..!

ഇന്നലെ എന്റെയൊരു സുഹൃത്ത് ചേട്ടൻ അദ്ദേഹത്തിന്റെ മോന് സുഖമില്ലാത്തതിനാൽ നാട്ടിലേക്ക് പോയി. ഈ ചേട്ടന് പകരം വേറെ ആളില്ലാത്തതിനാൽ കമ്പനിയിൽ ഇദ്ദേഹം ചെയ്തുകൊണ്ടിരുന്ന വകുപ്പ് അവതാളത്തിലാകും, എന്നിരുന്നാലും അദ്ദേഹത്തിനെ കമ്പനി യാതൊരു വൈമനസ്യവും കൂടാതെ അനുമതി നൽകി പറഞ്ഞയച്ചു. മിനിഞ്ഞാന്നാണ് അദ്ദേഹത്തിന് നാട്ടിൽ നിന്നും കാൾ വന്നത് കുട്ടിക്ക് സുഖമില്ലെന്നും പറഞ്ഞ്, അപ്പോൾത്തന്നെ കമ്പനിയിൽ അറിയിക്കുകയും കമ്പനി പിറ്റെ ദിവസത്തേക്ക് ടിക്കറ്റെടുത്ത് കൊടുക്കയും ചെയ്തു.

ഇനി സംഭവത്തിലേക്ക് വരാം..യാതൊരു ബാഗേജുമില്ലാതെ പോകാൻ നിന്ന ചേട്ടന്റെയടുത്ത് നാലു വർഷം ദുബായിൽ ജോലി ചെയ്തിരുന്ന റൂം മേറ്റ്(മൂന്നുമാസം മുമ്പ് ഇവിടെ ബഹ്‌റൈനിൽ ജോലിക്കെത്തി) ഏതാണ്ട് ഇരുപത്തഞ്ച് കിലോയോളം സാധനങ്ങൾ ടിയാന്റെ വീട്ടിൽ കൊടുക്കാൻ വേണ്ടി കൊടുത്തു വിട്ടു(മറ്റൊരാൾ കൈവശം കൊടുത്തുവിടാൻ വേണ്ടി വാങ്ങിവച്ചിരുന്നത്). കൂടെ ഒരു മെസേജും സാധനങ്ങൾ രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് കൊടുത്താൽ മതിയെന്നും ബുദ്ധിമുട്ടാണെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ അവർ വന്ന് കളക്റ്റ് ചെയ്തു കൊണ്ടുപോകുകയൊ അല്ലെങ്കിൽ തൃശ്ശൂരിലെ ടിയാന്റെ ബന്ധുവിന്റെ കടയിൽ കൊടുത്താലും മതിയെന്ന് പറഞ്ഞു. ചേട്ടന്റെ വീട് തൃശ്ശൂരും ടിയാന്റെ വീട് വാളാഞ്ചേരിയിലുമാണ്. വീമാനത്താവളത്തിൽ നിന്നും നേരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് പോകാനായിരുന്നു ആ ചേട്ടന്റെ പ്ലാൻ.. ഈ സംഭവം ഇവിടെ പറയുവാൻ കാരണം പ്രവാസികളെ, ആരെങ്കിലും നാട്ടിൽ പോകുമ്പോൾ അത് അടിയന്തരമായിട്ടൊ അല്ലെങ്കിൽ സാധാരണ അവധിക്കു പോകുമ്പോഴൊ ദയവുചെയ്ത് സാധനങ്ങൾ തങ്ങളുടെ വീട്ടിൽ കൊടുക്കുവാൻ വേണ്ടി കൊടുത്തുവിടരുത്, കൊടുത്തു വിടുന്നുണ്ടങ്കിൽത്തന്നെ അതിനൊരു മര്യാദ ലെവലെങ്കിലും വേണം..

Wednesday, September 21, 2011

രണ്ടാമന് ഒന്നാം വയസ്സ്..!



ഇന്ന് എന്റെ രണ്ടാമത്തെ മകന് ഒരു വയസ്സ് തികയുന്നു (മലയാള നാൾപ്രകാരം)...



ആകാശ്, ജനനം 01-10-10






സന്തോഷത്തോടെ,ഞാനും കുടുംബവും

Saturday, August 13, 2011

തീരുമാനം ശരിയൊ തെറ്റൊ..?

നാരായണേട്ടന് ഇലക്ട്രിസിറ്റിയാഫീസിൽ പെറ്റി കോണ്ട്രാക്ടറുടെ കീഴിൽ ലൈൻമാനായിട്ടായിരുന്നു ജോലി. ഒരു ദിവസം ഇലക്ട്രിക് പോസ്റ്റിലിരുന്ന് പുതിയ ലൈൻ വലിച്ചുകൊണ്ടിരിക്കുമ്പോൾ ലൈൻ കമ്പി മുകളിലുള്ള ഇലവൻ കേവിയിൽ കൊള്ളുകയും അതിലൂടെ ഷോക്കടിച്ച് പോസ്റ്റിൽ നിന്നും തെറിച്ച് താഴെ വീണ് നട്ടെല്ല് തകരുകയും ക്രിട്ടിക്കൽ സ്റ്റേജിൽ കുറെ മാസം അങ്കമാലി ആശുപത്രിയിൽ കിടക്കുകയും ചെയ്തു. പെറ്റി കോണ്ട്രാക്റ്ററുടെ കീഴിലായതുകൊണ്ട് ഇലക്ട്രിക് അധികാരികാരികൾ സ്നേഹപൂർവ്വം നാരായണേട്ടനെ കയ്യൊഴിഞ്ഞു. പിന്നെ നാട്ടുകാർ പിരിവിട്ടാണ് ആശുപത്രി ചിലവുകളും മറ്റു വഹിച്ചത്. ഇന്നിപ്പോൾ നാരായേട്ടന് സ്വയം സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യം മാത്രമെയുള്ളൂ, ഇതെല്ലാം പറയാൻ കാരണം, നാരായണേട്ടന് മക്കൾ രണ്ടു പെൺകുട്ടികൾ.. സുമയും, സിത്താരയും.

നാരായണേട്ടന്റെ വീട് വളരെ ചെറിയതാണ്, വീട്ടിലേക്കുള്ള വഴി പാടത്തിനു സമീപത്തീലൂടെ ഒരാൾക്ക് നടന്നുപോകാവുന്ന വീതിയിലുള്ളത്. ഇങ്ങനെയുള്ള ചുറ്റുപാടായതിനാൾ, പോസ്റ്റു ഗ്രാജേറ്റുകളായ സുമയുടെയും സിത്തുവിന്റെയും കല്യാണാലോചനകൾ പാറപ്പുറത്ത് തിരയടിക്കുന്നതുപോലെ ചിതറിപ്പോയിക്കൊണ്ടിരുന്നു. മൂത്തവളുടെ പ്രായം 29 കഴിഞ്ഞിരിക്കുന്നു, ആ സമത്ത് ആലുവായിൽ നിന്നും ഒരാലോചന വരുകയും ചെക്കന് മറ്റു കാഴ്ചപ്പാടുകളൊന്നും ഇല്ലാത്തതിനാലും നല്ലവനുമായതിനാൽ സുമയുടെ കല്യാണം ഒരു വിധം ഭംഗിയായി നടത്താൻ സാധിച്ചു. വർഷങ്ങൾ പൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു രണ്ടാമത്തെ കുട്ടിയായ സിത്താരക്ക് വയസ്സ് 28 കഴിഞ്ഞു, ആലോചനകൾ ധാരാളം വരുന്നുണ്ട് പക്ഷെ നിർദ്ധന കുടംബത്തിൽ നിന്നും, വഴിയില്ലാത്ത വീട്ടിൽ നിന്നും കല്യാണം കഴിക്കാൻ ആളുകൾക്ക് മടിയായിരുന്നു. രണ്ടു മാസം മുമ്പ് പറവൂരിൽ നിന്നും ഒരാലോചന സിത്താരയ്ക്ക് വന്നു. ചെക്കന് ഗൾഫിലാണ് ജോലി. ചെക്കനു വേണ്ടി ചെക്കന്റെ പെങ്ങളും ചേട്ടത്തിയും വന്നു കണ്ടു അവർക്കിഷ്ടമായി സിത്തുവിനെ. ഫോൺ വഴി സിത്തു ചെക്കനുമായി സാരിക്കുകയും, വീട്ടിലെ അവസ്ഥകൾ ഒന്നും ഒളിച്ചുവയ്ക്കാതെ ചെക്കനോട് പറയുകയും ചെയ്തു. പിന്നീടുള്ള കാര്യങ്ങൾ അതി വേഗത്തിൽ നീങ്ങി. നാരായണേട്ടനും ബന്ധുക്കളും കൂടി ചെക്കന്റെ വീട്ടിൽ പോകുകയും അവർക്ക് ചെക്കന്റെ വീട്ടുകാരെ ഇഷ്ടപ്പെടുകയും ചെയ്തു. പിറ്റേ ആഴ്ച ചെക്കന്റെ വീട്ടിൽ നിന്നും പത്തു പേർ സിത്തുവിനെ കാണാൻ വരുകയും, അവർ ഈ കല്യാണം ഉറപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു..വരുന്ന ആഗസ്റ്റ് 21 ഞായറാഴ്ച...

എന്നാൽ, സിത്താരയുടെ തീരുമാനം ചെറുക്കൻ വന്ന് നേരിൽ കണ്ടതിനു ശേഷം മാത്രം ഈ വിവാഹം തീരുമാനിച്ചാൽ മതിയെന്നാണ്, ചെക്കൻ ഈ ഡിസംബർ അവസാനമേ നാട്ടിൽ വരികയൊള്ളൂ... വീട്ടുകാരും ബന്ധുജനങ്ങളും സിത്തുവിനെ ശകാരിക്കുന്നു, ശാസിക്കുന്നു, ഭീഷിണിപ്പെടുത്തുന്നു, നിന്നെ കെട്ടാൻ ഇനി രാജകുമാരൻ വരും കാത്തിരുന്നോ...എന്നുവരെയായി കാര്യങ്ങൾ.. ഈ കല്യാണം ഒഴിയുകയാണെന്ന് ഇന്നലെ ചെക്കൻ വീട്ടുകാർ നാരായണേട്ടനെ അറിയിച്ചു... ഇനി പറയൂ

ഇന്നിന്റെ സ്ത്രീയായ സിത്താരയുടെ തീരുമാനമല്ലേ ശരിയായിട്ടുള്ളത്..?
നിർദ്ധരരായ മാതാപിതാക്കളുടെ കണ്ണീരിനു മുമ്പിൽ സിത്താര വഴിപ്പെടണോ..?
തന്റെ വീട്ടിലെ അവസ്ഥയിൽ വീണ്ടും ഇതുപോലെയൊരു ആലോചന വരില്ലെന്നുള്ള കാഴ്ചപ്പാടിൽ ഈ കല്യാണത്തിന് വരുന്നതുവരട്ടെ എന്നരീതിയിൽ വിധിയെന്നു പറഞ്ഞ് സമ്മതിക്കണമായിരുന്നോ...?


** സിത്താരയുടെ നിലപാടിനോട് ഈ ഞാൻ മാത്രമേ അനുകൂലിച്ചിട്ടുള്ളതെന്നു കൂടി പറയട്ടേ...

Thursday, March 31, 2011

സമസ്യ ..!

പതിവുപോലെ വിക്രമാദിത്യൻ മരത്തിൽ കയറി വേതാളത്തെ താഴെയിറക്കി തോളിലേറ്റി നടന്നു….

കുറെ നേരം നടന്നപ്പോൾ വേതാളം വിക്രമാദിത്യനോട് പറഞ്ഞു ഈ യാത്ര വിരസമാകുന്നു. ഈ വിരസത മാറ്റാൻ ഞാനൊരു കഥ പറയാം. ഈ കഥ നടക്കുന്നത് 900 വർഷം കഴിഞ്ഞിട്ടുള്ളതാണ്..

അളകാപുരിയിലെ ഒരു കോളേജിലെ പ്രൊഫസറായിരുന്നു ജോൺ അലക്സ്. ജോൺ അലക്സിന്റെ ഭാര്യ ഒരു ഗവണ്മേന്റ് ഉദ്യോഗസ്ഥ പേര് മോളി. ഇവരുടെ മൂത്തമകൾ ശാലിനി എഞ്ചിനിയറിങ് രണ്ടാം വർഷം പഠിക്കുന്നു. ഇളയ മകൻ ഒമ്പതാം ക്ലാസ്സിലും.

അളകാപുരിയിൽ ചായക്കട നടത്തുന്ന ഗോപാലൻ, ഗോപാലന്റെ ഭാര്യ പ്രമീള സർക്കാർ ജീവനക്കാരിയും പുരോഗമന ചിന്താഗതിയുള്ള മഹിളാ യൂണിയന്റെ ജില്ലാ സെക്രട്ടറിയുമാണ്. ഇവർക്ക് മൂന്ന് മക്കൾ മൂത്ത മകൻ ഗോവിന്ദ് എട്ടിൽ പഠിക്കുന്നു. രണ്ടാമത്തെ മകൾ ആറിലും മൂന്നാമത്തെ മകൾ അഞ്ചിലും പഠിക്കുന്നു. ഗോപാലന് നാല് പശുക്കളുണ്ട്. ഇവയുടെ പാൽ ചായക്കടയിലും ബാക്കി അടുത്ത വീടുകളിൽ വിൽക്കുന്നു. ഗോവിന്ദാണ് പാൽ മൂന്ന് വീടുകളിൽ കൊണ്ടുപോയി കൊടുക്കുന്നത്.

പ്രൊഫസർ ജോൺ അലക്സിന്റെ വീട്ടിൽ പാൽ കൊടുക്കുന്നത് ഗോവിന്ദാണ്. ഒരു ദിവസം ഗോപാലൻ ഗോവിന്ദനോട് പറഞ്ഞു..

“ഡാ ഗോവേ.. ‘നീയാ മാഷിന്റെ വീട്ടിൽ പോയി കുറച്ച് കാന്താരി മുളക് പറച്ചുകൊണ്ടുവാ“..

ജോണിന്റെ വീട്ടിൽ നിറയെ കാന്താരി മുളകുണ്ട് അവർ അത് കൂടുതൽ ഉപയോഗിക്കാറില്ല. കാന്താരി മുളകിനായി ജോണിന്റെ വീട്ടിൽപ്പോയ ഗോവിന്ദൻ കുറെ കഴിഞ്ഞപ്പോൾ പരിഭ്രമത്തോടെയാണ് വീട്ടിൽ തിരികയെത്തിയത്. വൈകുന്നേരമായപ്പോൾ ഗോവിന്ദന് മൂത്രമൊഴിക്കാൻ പറ്റുന്നില്ല. ചെക്കൻ കരച്ചിലോട് കരച്ചിൽ. ജോലിയും മഹിളായോഗവും കഴിഞ്ഞുവന്ന അമ്മയും, ചായക്കട വേലുവിനെ ഏല്പിച്ച് ഗോപാലനും അവനെയും കൊണ്ട് ആരോഗ്യാലയം ആശുപത്രിയിലേക്ക് ഒരോട്ടൊ പിടിച്ചു പോയി. അവിടെ വച്ച് ഗോവിന്ദനെ പരിശോധിച്ച ഡോക്ടർ മുഹമ്മദ് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് ഗോപാലനും പ്രമീളക്കും ചെക്കന്റെ മൂത്ര തടസ്സത്തിന്റെ കാര്യം മനസ്സിലായത്…

കാന്താരി മുളകിനായി ചെന്ന ഗോവിന്ദനെ ജോൺ അലക്സിന്റെ മകൾ ശാലിനി വീട്ടിനകത്തേയ്ക്ക് വിളിച്ചുവരുത്തുകയും എട്ടും പൊട്ടും തിരിയാത്ത ചെക്കനെക്കൊണ്ട് രാസലീല നടത്തുകയും, അന്തം വിട്ട് കുന്തം വിഴുങ്ങിയ ചെക്കന് ഒരു കാഡ്ബറീസ് മിൽക്കി ബാറും അമ്പത് രൂപയും കെട്ടിപ്പിടിച്ചൊരുമ്മയും പിന്നെ കുറച്ച് കാന്താരി മുളകും നൽകി ആശ്വസിപ്പിച്ചാണ് അവനെ പറഞ്ഞുവിട്ടത്. ആശുപത്രിയിൽ പോകേണ്ടി വന്നതിനാൽ മൂന്നാമതും നാലമതും അഞ്ചാമതും ആറാമതും ആളുകൾക്ക് ഇങ്ങനെയൊരു സംഭവം നടന്നത് അറിയാൻ ഇടവരുത്തി.

ആശുപത്രിയിൽ നിന്നും മരുന്നൊക്കെ വാങ്ങി വരുന്ന വഴി ഗോപാലനും പ്രമീളയും ഗോവിന്ദനെയും കൊണ്ട് ജോൺ അലക്സിന്റെ വീട്ടിൽ കയറി. വീട്ടിൽ ജോണും ഭാര്യയും ജോലി കഴിഞ്ഞെത്തിയിരുന്നു. വളരെ ദേഷ്യത്തോടെ ഗോപാലൻ ജോണിനോട് സംഭവിച്ചതെല്ലാം പറഞ്ഞു, വളർത്തു ദോഷമാണെന്നു പറഞ്ഞ് ജോണിനെ ഗോപലൻ തല്ലുകയും തുടർന്നവിടെ അങ്ങോട്ടുമിങ്ങോട്ടും അടിയും വഴക്കും നടന്നക്കുന്നതിന്റെ ഇടയിൽ വാതിക്കൽ നിന്ന ശാലിനിയെ ഗോപാലൻ കണ്ടതും;

“ഡി പെണ്ണെ... നീയെന്തിനാടി എന്റെ ഒന്നുമറിയാത്ത ചെക്കനെ ആക്രാന്തിച്ചത്..? ‘നിനക്ക് കഴപ്പുണ്ടായിരുന്നെങ്കിൽ എന്നെ വിളിച്ചാൽ മതിയായിരുന്നല്ലൊ..! ഞാൻ യാതൊരു മടിയും കൂടാതെ നിന്റെ കഴപ്പ് മാറ്റി തന്നേനെ‘…!! ഹും…“

ഒരു വിധത്തിൽ പ്രമീളയും ഗോവിന്ദനും കൂടി ഗോപാലനെ പിടിച്ചുവലിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. പിറ്റെ ദിവസം പ്രമീള ഗോപാലനുമായി വഴക്കിട്ട് തന്റെ രണ്ട് പെണ്മക്കളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയി..

ഇത്രയും പറഞ്ഞവസാനിപ്പിച്ചുകൊണ്ട് വേതാളം വിക്രമാദിത്യനോട് ചോദിച്ചു,

ഇതിൽ ആരാണ് തെറ്റുകാർ..? എന്തിനാണ് പ്രമീള ഗോപാലനെയുപേക്ഷിച്ച് തന്റെ പെൺമക്കളെയും കൊണ്ട് തന്റെ വീട്ടിലേക്ക് പോയത്…?

എന്റെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയില്ലെങ്കിൽ അങ്ങയുടെ തല പൊട്ടിത്തെറിച്ചുപോകും..!!!

ഈ ചോദ്യങ്ങൾക്ക് നിങ്ങളും ശരിയായ ഉത്തരങ്ങൾ നൽകിയില്ലെങ്കിൽ, ഇതു വായിച്ചിട്ട് ഒന്നും മിണ്ടാതെ പോകുകയാണെങ്കിൽ നിങ്ങളുടെ തല നൂറുകക്ഷണങ്ങളായി പൊട്ടിത്തെറിച്ചുപോകും..!!!!!

Monday, March 21, 2011

നഷ്ടപ്പെടുന്ന കളികൾ..!

എന്റെ കുട്ടിക്കാലത്ത് ഞാൻ കളിച്ചിരുന്ന ചില നാടൻ കളികൾ

അണ്ടാ ചുണ്ട
സാറ്റ്
കുഴിപ്പന്ത് കളി
കള്ളനും പോലിസും
കുട്ടിയും കോലും
കിളിത്തട്ട്
കബടി
കല്ല് കളി
രാശിക്ക( ഗോലി കളി) സേവി, ആമ, കുഴി
കശുനണ്ടി - വാട, കുഴി
വളയം എറിയൽ
പിന്നെറിയൽ
തൊങ്കിക്കളി
ഉപ്പ് - ആരും കണ്ടുപിടിക്കാതെ ചെറിയ മണൽക്കൂമ്പാരം
മോതിരം കളി
കണ്ണുപൊത്തിക്കളി
മുങ്ങാം കളി, ഡൈവിങ് - വെള്ളത്തിൽ

നൂറാം കോൽ കളി
പുളിങ്കുരു കളി
കളം വെട്ടി കളി
സിനിമാ പേർ പറഞ്ഞ് കളി
അന്താക്ഷരി

ഇനിയുമിനിയും അനേകം കളികൾ..

പന്തുകളി
ബാറ്റ്മിന്റൻ
വോളി ബാൾ
ക്രിക്കറ്റ് ...ഈ കളികൾ മുതിർന്നവരായിരുന്നു കളിച്ചിരുന്നത്.

വാൽക്കഷണം: എന്റെ മോന് ആകെ അറിയാവുന്നത് കമ്പ്യൂട്ടർ ഗെയിംസ്, തോക്കെടുത്ത് വെടിവച്ചുള്ള കളി..ആകെ നാലൊ അഞ്ചൊ കളികൾ മാത്രം :(

Tuesday, March 1, 2011

ദൈവങ്ങളേ...!

എന്റെ ദേവീ, ദേവി മഹാമായെ അമ്മ അവിടെ ഇരിക്കുന്നുണ്ടൊ അതൊ ഇറങ്ങിയോടിപ്പോയൊ..?

പെരുമ്പാവൂരിലെ വീട് വിറ്റതിനു ശേഷം ഞാൻ കുറ്റിപ്പുഴയിൽ അച്ഛന്റെ നാട്ടിലേക്ക് താമസം മാറ്റി. കുറ്റിപ്പുഴയിലെ അതി പ്രശസ്തമായ ഒരു തറവാട്ടിലെ ഒരു കുടുംബ ക്ഷേത്രമാണ് ദേ ഈ കാണുന്നത്.



ഈ അമ്പലത്തിലെ ഉത്സവത്തിന് ഒരിക്കൽ ഞാൻ പോയിരുന്നു. വർഷത്തിലൊരിക്കൽ മാത്രം ഉത്സവവും പൂജയും. ഇവിടത്തെ ആചാര അനുഷ്ഠാനങ്ങൾ കണ്ടപ്പോൾ ഞാൻ ഈ നൂറ്റാണ്ടിലാണൊ ജീവിക്കുന്നതെന്ന് തോന്നിപ്പോയി. ഈ ഫോട്ടൊയിൽ പടം പിടിച്ചയാൾ നിൽക്കുന്ന സ്ഥലത്ത് മാത്രമെ താണ ജാതിക്കാർക്ക്(ക്ഷമിക്കുക) നിൽക്കാൻ പറ്റു, അവിടെ നിന്ന് തൊഴുകണം അവിടെ നിന്ന് വഴിപാടുകൾ സമർപ്പിക്കണം..! ആ പറമ്പിലേക്ക് കയറാൻ അനുവാദമില്ല. എന്നാൽ രസകരമായ മറ്റൊരു വസ്തുത ഉത്സവത്തിനു മുന്ന് ആ അമ്പലം പെയ്ന്റടിക്കാനും, കാടും പടലവും വെട്ടി വൃത്തിയാക്കാനും കീഴ്ജാതിക്കാർക്ക് അനുമതിയുണ്ട് ഈ അനുമതി കൊടുത്തില്ലെങ്കിൽ ദൈവകോപം ഉണ്ടാകും അതു ഭയന്നിട്ടാകും മേളാന്മാർ അനുമതി നൽകിയിരിക്കുന്നതെന്ന് ഞാൻ അനുമാനിക്കുന്നു. പുരോഗമന വാദികൾ നിറയെയുള്ള പ്രദേശമാണ് കുറ്റിപ്പുഴ. ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ജന്മ ദേശവും അതിൽ ഊറ്റം കൊള്ളുന്നവരും തിങ്ങിനിറഞ്ഞ് ജീവിക്കുന്ന നാട്..!

************************************************************************************

മാളക്കടുത്ത് വടമയിലാണ് പാമ്പുമ്മേയ്ക്കാട്ട് മന, അവിടെ സർപ്പങ്ങളാണ് പ്രതിഷ്ഠ. ഈ അമ്പലത്തിൽ നായന്മാർക്ക് കുളിക്കാതെ ക്ഷേത്രത്തിനകത്ത് കയറാം(വീട്ടിൽ നിന്നും കുളിച്ചുവരുന്നവർ), കയറുന്നതിനുമുമ്പ് അവിടത്തെ വാല്യേക്കാരൻ ചോദിക്കും താങ്കൾ നായരാണൊ.? മേൽ ജാതിക്കാരനാണൊന്ന്.? ആണെന്ന് പറഞ്ഞാൽ കയറാം. ഇനി കീഴ്ജാതിയിൽ‌പ്പെട്ടവർ അകത്തുകയറണമെങ്കിൽ അവിടെയുള്ള അമ്പലക്കുളത്തിൽ കുളിച്ച് ഈറനോടെ വന്നാൽ മാത്രം അകത്ത് കയറ്റും എന്നാൽത്തന്നെയും നാലുകെട്ടിലേക്ക് പ്രവേശനമില്ല..മറ്റൊരു കാര്യം ഈ ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന പ്രസാദം അവിടെ നിന്ന് കഴിക്കാൻ പാടില്ല കാരണം അത് താഴെ വീണാൽ അമ്പലം അശുദ്ധമാകും. ഇതറിയാതെ ഞാനെന്റെ മോന് നേദിച്ച പഴം അവിടെ വച്ചുകൊടുത്തപ്പോൾ തിരുമേനി എന്നോട് പറഞ്ഞു ഡോണ്ടു ഡോണ്ടൂന്ന് ഇത് പറഞ്ഞുകഴിഞ്ഞപ്പേഴേക്കും അദ്ദേഹത്തിന് ചുമവരുകയും ശക്തമായി ചുമക്കുകയും ആ ചുമയുടെ ആഫ്റ്റർ ഇഫക്റ്റായി വന്ന കഫം മുറ്റത്തേക്ക് തൂഫ്ന്ന് പറഞ്ഞ് തുപ്പുകയും ചെയ്തു..! അപ്പോൾ ഞാൻ മനസ്സിലാക്കണമായിരുന്നു പ്രസാദം താഴെവീഴുന്ന അശുദ്ധത്തേക്കാൾ ശുദ്ധതയുണ്ട് കഫത്തിനെന്ന്..!

അകത്ത് കയറാൻ നേരം നായരാണൊന്ന് ചോദിച്ചപ്പോൾ ഞാൻ അതേന്നും പറഞ്ഞ് അകത്ത് കയറി. തിരിച്ചുവന്നപ്പോൾ വാല്യേക്കാരനോട് ചോദിച്ചു മാഷേ എന്തിനാ മാഷേ ഇക്കാലത്ത് ഇങ്ങനെയൊക്കെ നോക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഞാൻ വെറും വാല്യേക്കാരൻ ഞാനെന്റെ ജോലി ചെയ്യുന്നു..

ഈ വിവേചനം അവസാനിപ്പിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും..? ചില ചോദ്യങ്ങൾ
1) കുടുംബ ക്ഷേത്രത്തിൽ അതിന്റെ അധികാരികൾ സാമൂഹ്യ വ്യവസ്ഥിതിക്ക് വിപരീതമായി നിഷ്ക്രഷിക്കുന്നതിനെ ചേദ്യം ചെയ്യപ്പെടുന്നത് നിയമപരമായി തെറ്റാണൊ..?
2) കുടുംബ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളെ നിയമപരമായി ചോദ്യം ചെയ്യാൻ കഴിയുമൊ..?
3) കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഇത്തരം പരിഹാസപരമായ കാര്യങ്ങൾ അവസാനിപ്പിക്കാൻ നമുക്ക് എന്തുചെയ്യാൻ പറ്റും..?

** അമ്പലത്തിനകത്ത് ഷർട്ട് ധരിച്ച് കയറ്റാത്തതിനോടും എനിക്ക് വിയോജിപ്പുണ്ട്, കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചകത്ത് കയറാൻ അനുവദിക്കണം അതിനുള്ള ശബ്ദം ആരവമായി മുഴങ്ങട്ടെ... അടുത്ത തലമുറയ്ക്ക് ഇത്തരം അപഹാസ്യങ്ങൾ കാണാൻ ഇടയാകാതിരിക്കട്ടെ..തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഇല്ലാതാകട്ടെ..!!

അമ്മേ മഹാമായേ, നാഗ ദൈവങ്ങളെ നിങ്ങൾ എന്നോട് വിദ്വേഷം തോന്നരുത്..!!! വേണ്ട വഴിപാടുകൾ കഴിച്ചേക്കാം..!!

*** ചിത്രത്തിന് കടപ്പാട്: പ്രദീപ് ഞാണൂരാൻ

Tuesday, January 18, 2011

ദിവസങ്ങൾ സുന്ദരമാണ്..!

ഇന്ന് ഞങ്ങളുടെ ഏഴാം വിവാഹ വാർഷികം. ഈ വാർഷികത്തിൽ പുതിയൊരു അംഗം കൂടി ഉണ്ടായിട്ടുണ്ട് മകൻ ആകാശ്.


ആദ്യ വർഷത്തിൽ വലിയ പരിക്കില്ലാതെ ഞങ്ങളുടെ തോണി തുഴഞ്ഞുപോകാൻ പറ്റി, എന്നാൽ രണ്ട് മൂന്ന് വർഷങ്ങളിൽ, “എനിക്ക് നല്ല തലവേദനയായതുകൊണ്ടല്ലെ നിങ്ങളുടെ ഫ്രൻഡ്സ് വന്നപ്പോൾ ഒഴിഞ്ഞു മാറിയത്..!“ “എന്താ എന്റെ വീട്ടുകാർ പറഞ്ഞതിനോട് ഹേ മനുഷ്യാ നിങ്ങൾക്കൊരു പുശ്ചം..?“ ഇങ്ങനെ ഈഗൊയും അംഗീകരിക്കാനും ചില വൈമുഖതകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ചിന്തിക്കുന്ന കാര്യം അവൾക്ക് പ്രവർത്തിയിൽ കൊണ്ടുവരാനും അവളുടെ നോട്ടത്തിന്റെ അർത്ഥങ്ങൾ എനിക്ക് മനസ്സിലാക്കാനും സാധിക്കുന്നു. അതായിത് കാശ് ചിലവാക്കുന്നതിലൊഴിച്ച് ഞങ്ങൾ തമ്മിൽ ഒരേ മാനസികാവസ്ഥയിലെത്തിയിരിക്കുന്നു.


ജീവിതത്തിലെ സുന്ദര ദിനങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ബാച്ചി ലൈഫിനേക്കാൾ, കൂട്ടുകാരുമായി ചിലവഴിക്കുന്നതിനേക്കാൾ തികച്ചും ആസ്വാദ്യകരം ഞാനും അവളും മക്കളും അടങ്ങന്ന ഞങ്ങൾ മാത്രമായുള്ള നിമിഷങ്ങളാണ്. ഈ അന്തരീക്ഷത്തിലേക്ക് എന്റെ പ്രിയപ്പെട്ടവർ കയറിവരുന്നതുപോലും ചിലപ്പോൾ എന്നിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് തോന്നാറുണ്ട് കാരണം കുട്ടികളുടെ ഒച്ചയും അവളുടെ പരിഭവങ്ങളും കളിയാക്കലുകളും നിറഞ്ഞ എന്റെ കുടുംബാന്തരീക്ഷം എനിക്ക് അത്രക്ക് പ്രിയപ്പെട്ടതാകുന്നു....


നിങ്ങളുടെ ആശിർവാദവും അനുഗ്രഹവും ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു...!









** പടത്തിൽ ഞാൻ,ആദിത്യ,എന്റെയമ്മ(പത്മാവതി)ശ്രീദേവി,ആകാശ്(ഇന്ന് 108 ദിവസം)

Thursday, September 16, 2010

തേവരുടെ ആന വലിയെടാ വലി..!

കഴിഞ്ഞ ചില സംഭവങ്ങളിലെ എന്റെ ചിന്തകൾ ഇവിടെ പകർത്തുന്നു..

ചിലവു വഹിക്കൽ
“വാർത്ത - കുറ്റാരോപതരായി ജയിലിൽ ജീവപര്യന്തം കഴിയുന്ന കുറ്റവാളികളുടെ മക്കളുടെ പഠനത്തിന് വേണ്ടി സർക്കാർ സഹായം ചെയ്യുന്നു...“

നല്ല കാര്യം, എന്നാൽ എന്റെ കാഴ്ചപ്പാട്, ഒരു കൊല ചെയ്ത് ജയിലിലായാൽ അയാളുടെ/അവളുടെ മക്കൾക്ക് പഠന സൌകര്യം ലഭിക്കുന്നു/ലഭിക്കപ്പെടെന്നു. എന്നാൽ കൊല ചെയ്യപ്പെട്ടവന്റെ കുട്ടികൾക്ക് കുടുംബത്തിന് എന്താണ് സർക്കാർ ചെയ്തുകൊടുക്കുന്നത്..? യഥാർത്ഥത്തിൽ കൊല ചെയ്യപ്പെട്ടവന്റെ കുടുംബത്തിനല്ലെ സഹായ ഹസ്തം നീട്ടേണ്ടത്..? കൊലപാതകിയായി (സാഹചര്യങ്ങൾ മൂലമൊ മനപ്പൂർവ്വമായൊ) ജയലിലടക്കപ്പെടുന്നയാളുടെ കുടംബത്തിനോട് സഹാനുഭൂതിയൊ സഹായ ഹസ്തമൊ എന്തിനാണ് നൽകുന്നത്..? ഈ ജീവപര്യത്തം ശിക്ഷയനുഭവിക്കുന്നയാളിന് ജയിലിൽ വേതനം ലഭിക്കുന്നു,അവന്റെ/അവളുടെ ജയിൽ വാസം കഴിഞ്ഞാൽ വീണ്ടും ടി കഷി അവരുടെ കുടുംബത്തിന്റെ താങ്ങാകുന്നു. എന്നാൽ കൊലപ്പെടുന്നയാളിന്റെ കുടുംബത്തിന്റെ അവസ്ഥ എന്താണ്; എന്തു പ്രതീക്ഷയാണ് അവർക്ക് ജീവിതത്തിലുള്ളത്..? കൊലപ്പെട്ടയാളുടെ ബാദ്ധ്യതകൾ കടമകൾ ആ കുടുംബത്തെ ചുറ്റിവരിയില്ലെ..?

***********************************************************************************

മദ്യദുരന്തത്തിൽ‌പ്പെട്ടവരുടെ കുടുംബത്തിന് ധന സഹായം

“ഈയിടെ സംഭവിച്ച മദ്യദുരന്തത്തിൽ‌പ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ പത്തുലക്ഷം കൊടുക്കണമെന്ന് പ്രതിപക്ഷവും അഞ്ചുലക്ഷം കൊടുക്കാമെന്ന് സർക്കാരും...“

എന്റെ കാഴ്ചപ്പാട്.. യഥാർത്ഥത്തിൽ ഈ മദ്യ ദുരന്തത്തിന് കാരണം നിയമ പാലകരുടെ അനാസ്ഥയാണ്. കണക്കുകൾ പ്രകാരം കേരളത്തിലെ എല്ലാ തെങ്ങുകൾ ചെത്തിയാലും കേരളത്തിലെ പകുതി കള്ളുഷാപ്പുകളിൽ വിൽക്കുവാനുള്ള കള്ള് ലഭിക്കുകയില്ല. ഈ വസ്തുത അറിയുന്ന ഉദ്യോഗസ്ഥർക്ക് സർക്കാരിന്, തീർച്ചയായും ഒരു ഷാപ്പിൽ വിൽക്കപ്പെടുന്ന കള്ള് മായം ചേർക്കാത്തതാണ് എങ്ങിനെ പറയാൻ പറ്റും..? അപ്പോൾ മായം നിറഞ്ഞ കള്ള് വിൽക്കുന്നുണ്ടെന്നറിയുന്ന മേലധികാരികൾ എന്തുകൊണ്ട് നടപടികളെടുക്കുന്നില്ല..? നീതിപൂർവ്വമായി എല്ലാ ആഴ്ചയിലൊ ഇടദിവസങ്ങളിലൊ പരിശോധനകൾ നടത്തിയാൽ ഇത്തരം ദുരന്തം ഉണ്ടാകുമായിരുന്നൊ..? ഇനി സർക്കാർ സഹായ ധനം പ്രഖ്യാപിച്ചതിനെപ്പറ്റി, ഈ സഹായ ധം ഏതു ഫണ്ടിൽ നിന്നാണ് കൊടുക്കുന്നത്; തീർച്ചയായും അത് പൊതുജനങ്ങളിൽ നിന്നും ഈടാക്കുന്ന ആ നികുതി, ഈ നികുതി, കരം തുടങ്ങിയവയാലും പിന്നെ മറ്റു വില്പന വരുമാന നികുതികൾ വഴിയും ലഭിക്കുന്ന ഫണ്ടിൽ നിന്നും..!! ഇത്തരം വഴികളിലൂടെ ലഭിക്കുന്ന വരുമാനം പൊതുജനക്ഷേമ പ്രവർത്തനത്തിനായി വിനിയോഗിക്കണമെന്നാണല്ലൊ വയ്പ്..! പറഞ്ഞുവന്നത് മദ്യദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് ധന സഹായം ചെയ്യണമെന്നുണ്ടങ്കിൽ നിമയം പരിപാലിക്കാൻ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നൊ പിഫ് ഗ്രാറ്റുവിറ്റി അല്ലെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയൊ കിട്ടുന്ന ധനമാണ് നൽകേണ്ടത്. ഇത്തരം കാര്യങ്ങൾക്കുവേണ്ടി പൊതുജനങ്ങളുടെ ഫണ്ട് വിനിയോഗിക്കാൻ യാതൊരു ഉളുപ്പുമില്ലാത്ത രാഷ്ട്രീയ കോമരങ്ങൾക്ക്, എന്തുകൊണ്ട് ഇങ്ങനെ ഉത്തരവാധിത്വമില്ലായ്മകൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾക്ക് ധനസഹായമായി നൽകുന്ന തുക ദുരന്തങ്ങളുടെ ഉത്തരവാദികളിലിൽ നിന്നും ഈടാക്കാൻ ആർജ്ജവം കാണിക്കാത്തത്..?

പ്രിയ സർക്കാരുകളെ, എന്റെ/ജനങ്ങളുടെ വീടുകരത്തിലൊ വിദ്യുത്ഛക്തി അടവുതുകയിലൊ ഒരു പൈസയുടെയെങ്കിലും കുറവുവരുത്താൻ ഇങ്ങനെ മേലധികാരികളുടെ പിടിപ്പുകേടുമൂലമൊ അനാസ്ഥമൂലമൊ ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് നിങ്ങൾ പ്രഖ്യാപിക്കുന്ന തുകകൾക്ക് കഴിയുമെങ്കിൽ എന്റെ സ്വരം ബഹുസ്വരമായി മുഴങ്ങട്ടെ..

Tuesday, May 11, 2010

ചിരിക്കാതെ വയ്യ..!

ഹഹഹ ഞാനൊന്ന് ചിരിക്കട്ടെ...

ഇനി സംഭവത്തിലേക്ക് വരാം. നല്ല രീതിയിൽ മൂന്നുകൂപ്പ് കൃഷി നടത്തിക്കൊണ്ടിരുന്ന സ്ഥലം നെടുംബാശ്ശേരി വിമാനത്താവളത്തിനുവേണ്ടി തീ‍രെ നിവൃത്തിയില്ലാതെ വന്നപ്പോൾ അവിടത്തെ വാസികൾക്ക് വിട്ടൊഴിഞ്ഞുകൊടുക്കേണ്ടി വന്നു. എന്നിരുന്നാൽത്തന്നെയും സ്ഥലം വിട്ടുകൊടുത്തത് രാജ്യപുരോഗതിയിലേക്കു നയിക്കുന്ന ഒരു നല്ല കാര്യത്തിനാണല്ലൊ എന്നൊരു ആത്മഗതം ആ വിട്ടൊഴിഞ്ഞവർക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മുമ്പ് കൃഷിസ്ഥലമായിരുന്ന ഈ സ്ഥലം ഗോൾഫ് കളിക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു. എന്തുചെയ്യാം എന്റെ നാട് ഇങ്ങിനെയൊക്കെയായിപ്പോയി......

മേലധികാരികളെ, നിയമ പാലകരെ എന്ത് ധാർമ്മികതയാണ് കൃഷിസ്ഥലം ഗോൾഫ് കളിസ്ഥലമാക്കി മാറ്റുന്നതിലൂടെ ഉണ്ടാകുന്നത്..?

Tuesday, April 20, 2010

മറുമൊഴി നീയെവിടെ..?

ഒരാഴ്ചയിലേറെയായി ബൂലോഗത്തിന്റെ ഹൃദയ സ്പന്ദനമായി നിലനിന്നിരുന്ന മറുമൊഴി അസുഖമായിട്ട്. മറുമൊഴിയുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെയെന്നും പൂർണ്ണ ആരോഗ്യവതിയായി അവൾ എത്രയും പെട്ടെന്ന് ബൂലോഗത്തിലേക്ക് തിരിച്ചെത്തെട്ടെയെന്നും ആശംസിക്കുന്നു.

എന്റെ ബ്ലോഗിലമ്മേ മറുമൊഴിയെ കാത്തുകൊള്ളണമേ..

ഈയുള്ളവന്റെ വായനാ ശീലം ഇല്ലാതാക്കല്ലെ...

*
**
***
****
*****
******
*******
മറുമൊഴി ടീം, ഈയുള്ളവന് നിങ്ങളുടെ സേവനം ഒഴിവാക്കാൻ പറ്റാത്തതും നന്ദിയോടെ വിധേയത്വം പുലർത്തുന്നവനുമാണ്

Thursday, March 25, 2010

മത്സരം മുറുകിയാൽ..!

കഴിഞ്ഞ ദിവസത്തെ ബസ്സപകടത്തിനെപ്പറ്റിയുള്ള ചാനൽ വാർത്താ ബുള്ളറ്റിലെ ടിവി അവതാരകന്റെ/അവതാരകയുടെ ചില ചോദ്യങ്ങൾ അവരുടെ പ്രതിനിധികളോട്..

1) ബസ്സ് ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിട്ട് രണ്ടുമണിക്കൂറിലധികമായല്ലൊ, ബസ്സിന്റെയുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടൊ? ഉണ്ടെങ്കിൽ അവരെ രക്ഷപ്പെടുത്തുവാൻ കഴിയുമൊ..?

2) ബസ്സിലെ അപകടത്തിൽ നിന്നും ഒരമ്മ അത്ഭുകരമായി രക്ഷപ്പെട്ടു, എന്നാൽ തന്റെ കുഞ്ഞിനെ കാണുന്നില്ലെന്ന് പറയുന്നു, ലല്ലൂ ആ ബസ്സിൽ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നൊ..? ഉണ്ടെങ്കിൽ അവർ രക്ഷപ്പെട്ടിട്ടുണ്ടൊ..?

3) കുഞ്ഞിനെ കാണുന്നില്ലെന്നുപറയുന്ന ആ അമ്മയുടെ ഇപ്പോഴത്തെ വികാരമെന്താണ്..?

4) ബസ്സിപ്പോൾ എൺപതടി താഴ്ചയിലാണല്ലൊ അതിൽ എത്രയടി ചെളിയുണ്ടാകും..?

5) ബിനി.. ബസ്സിൽ നാല്പതിലധികം ആളുകൾ ഉണ്ടായിരുന്നുവെന്നല്ലെ പറഞ്ഞത്. ഇരുപതുപേർ രക്ഷപ്പെട്ടു, പത്തുപേർ മരിച്ചു, ബാക്കിയുള്ളവർ വെള്ളത്തിൻ തന്നെയുണ്ടൊ..? അവരെ കരക്കടിപ്പിക്കുവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടൊ..? ഉണ്ടെങ്കിൽ അതെന്താണ്..?

*
*
*
*
*
മൊബൈലിൽ ചിത്രങ്ങളെടുക്കുന്നവരെ പരിഹസിക്കുന്ന ചാനലുകാർ, ചാനലുകാരുടെ ബാഹുല്യവും പിന്നെ അവരുടെ ചോദ്യങ്ങളും അഭിമുഖങ്ങൾകൊണ്ടും അപകടത്തിന്റെ ഭീതിയിൽ കഴിയുന്ന രക്ഷപ്പെട്ടവരേയും ബന്ധുക്കളെയും വീണ്ടും കൊല്ലാക്കൊലചെയ്യുന്നതുകാണുമ്പോൾ... നമുക്കുവേണ്ടിയാണൊ ഈ ചാനലുകാർ ഈ തറപ്പണിയെടുക്കുന്നത്..? ആണെങ്കിൽ നാമാണ് ഒന്നാം പ്രതികൾ..!!

*
*
*

2013-14 ൽ ചന്ദ്രനിൽ മനുഷ്യനെയിറക്കുമെന്ന് ഐ എസ് ആർ ഒ.., പ്രാഭാകർ..ഞാനിപ്പോൾ നിൽക്കുന്നത് ചന്ദ്രനിലുള്ള ഒരു വലിയ പാറയുടെ മുകളിലാണ്. ഇന്ത്യയിൽ നിന്നും ആദ്യമായി മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചന്ദ്രയാൻ-2 പേടകം താഴ്ന്നിറങ്ങുന്നത് എനിക്കിപ്പോൾ കാണാൻ പറ്റുന്നുണ്ട് പ്രഭാകർ. ഞാൻ നിൽക്കുന്ന പാറയുടെ തൊട്ടടുത്തായിട്ടായിരിക്കും അത് ലാന്റ് ചെയ്യുന്നത്..!!!

Tuesday, February 23, 2010

ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!

കാണാമറയത്തിരുന്ന് അക്ഷരങ്ങളിലൂടെ പരസ്പരം അറിയുകയും , ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, എന്തിന് വിവാദവിഷയങ്ങളില്‍ വാക് ശരങ്ങള്‍ എയ്യുന്ന ബ്ലോഗേഴ്സ് തമ്മിൽ പോലും പറഞ്ഞറിയിയ്ക്കാനാവത്ത ഒരു സ്നേഹബന്ധം അദൃശ്യമായി ഈ ബൂലോകത്ത് ഉണ്ടാകുന്നുണ്ട്.. ഇതാണ്.. ഇതാണ്.. ഇതാണ്.. ശരിക്കും ഇന്ന് നമ്മള്‍ അറിയുന്ന ബൂലോഗത്തിന്റെ ശക്തിയും സൌന്ദര്യവും


ബൂലോഗ സഞ്ചാരി നിരക്ഷരൻ ബഹ്‌‌റൈനിൽ ഔദ്യോഗികാർത്ഥം വരുന്നുണ്ടെന്നു കേട്ടപ്പോൾ മുതൽ, ഉത്സവപ്പറമ്പിൽ നിൽക്കുന്ന ബാല്യമാണെനിക്ക് തിരികെ കിട്ടിയത്.





തലേ ദിവസം തന്നെ ഒരു മൊബൈൽ മെസ്സേജിലൂടെ സജിച്ചായൻ എന്നെ ഒന്നുകൂടി ഓർമ്മപ്പെടുത്തിയിരുന്നു നിരക്ഷരൻ നാളെ തന്റെ വീട്ടിലുണ്ടാകുമെന്നും നിരുവിന് അടുത്തറിയാവുന്ന ചില കൂട്ടുകാരും അവിടെയുണ്ടാകുമെന്നും ആയതിനാൽ ഞാനും കുടുംബവും ഈ കൂടിച്ചേരലിൽ എത്തിച്ചേരണമെന്നും ഈ സ്നേഹസംഗമം മനോഹരമാക്കണമെന്നും...രാവണ നിഗ്രഹാർത്ഥം ലങ്കയിലേക്ക് ശ്രീരാമ സേന പാലം നിർമ്മിക്കുമ്പോൾ ഒരു അണ്ണാറക്കണ്ണൻ തനിക്കാവും വിധം ആ പാലം പണിയിൽ സഹായിക്കുന്നത് വീക്ഷിച്ച ശ്രീരാമൻ അണ്ണാറക്കണ്ണനെ സ്നേഹപൂർവ്വം തലോടുകയും അനുഗ്രഹിക്കുകയും ചെയ്തു...ഇക്കഥ ഇവിടെ പരാമർശിച്ചത് കുറച്ചുനേരമെങ്കിലും ഈ സ്നേഹ സംഗമത്തിൽ ഞാൻ അണ്ണാറക്കണ്ണനായി മാറിയെന്നതിലാണ്..!


ആകാംഷയോടെ അതിലേറെ സന്തോഷത്തോടെയാണ് സജിച്ചായന്റെ വീട്ടിലേക്ക് ഞാനും എന്റെ കുടുംബവും ഇരിങ്ങലും കുടുംബവും ചെന്നത്. വളരെ ഹൃദ്യമായ രീതിയിലാണ് സജിച്ചായൻ ഞങ്ങളെ സ്വീകരിച്ചത്. സജിച്ചായന്റെ വീടും ഞാൻ ആദ്യമായി കാണുകയായിരുന്നു. സജിച്ചായന്റെ വീടിന്റെ മനോഹാരിത ആരേയും അസൂയവാലുവാക്കും അത്തരത്തിലാണ് തന്റെ വീട് വൃത്തിയും വെടിപ്പുമായി കാത്തുസൂക്ഷിക്കുന്നത്. എന്നാൽ കുട്ടികളുടെ ഭിത്തിയിലെ കുത്തിവരകൾ വീടിന്റെ മനോഹാരിതയെ തെല്ല് കുറക്കുമെങ്കിലും സ്നേഹസ്വരൂപനായ ഒരു പിതാവിനെ എനിക്ക് സജിച്ചായനിൽ കാണുവാൻ സാധിച്ചു..





നീരുവിന്റെ പടം നന്ദപർവ്വത്തിൽ വരച്ചതുകണ്ടപ്പോൾ സുന്ദരനാണ് ഞാനെന്ന എന്റെ അഹങ്കാരമാണ് ഇല്ലാതായത് എന്നാലും മനസ്സിലുണ്ടായിരുന്നു നേരിൽ കാണുമ്പോൾ ഇത്രയ്ക്ക് ഭംഗിയൊന്നുമുണ്ടാകില്ലെന്ന് പക്ഷെ, നേരിൽ കണ്ടപ്പോൾ നിരക്ഷരൻ എന്ന മനോജ് ഭംഗി കൊണ്ടുമാത്രമല്ല പെരുമാറ്റം കൊണ്ടും അറിവുകൊണ്ടും മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റുന്നവനാണെന്ന് മനസ്സിലായി..





നീരുവിനെ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു അപരിചിതത്വവും അനുഭവപ്പെട്ടില്ല നിത്യവും കാണുന്ന എന്റെ അടുത്തൊരു കൂട്ടുകാരനെ കണ്ടതുപോലെയായിരുന്നു ഒരു പക്ഷെ ഇതായിരിക്കും ബ്ലോഗേഴ്സ് തമ്മിലുള്ള അദൃശ്യമായ ആ സ്നേഹ ബന്ധം..!

ഞങ്ങൾ ചെന്നപ്പോൾ അവിടെ നീരുവിനോടൊപ്പം നട്ടപ്പിരാന്തനും മോഹനേട്ടനും(പുത്തഞ്ചിറ) രഞ്ജിത്ത് വിശ്വേട്ടനും ഹാജരായിട്ടുണ്ടായിരുന്നു.




പിന്നീടുള്ള നിമിഷങ്ങൾ രസകരവും എന്നെന്നും ഓർമ്മയിൽ തങ്ങുന്നതുമായിരുന്നു. സജിമാഷിന്റെ ഗ്രന്ഥ ശേഖരം കണ്ട് അന്തംവിട്ടിരിക്കന്ന നീരുവിനോട് ഞാനാസത്യം വെളിപ്പെടുത്തി ഇതൊക്കെ സജിച്ചായൻ നീരുവരുന്നുണ്ടെന്നറിഞ്ഞ് രണ്ടുമൂന്ന് ദിവസം മുമ്പ് ഓടിനടന്ന് സംഘടിപ്പിച്ചതാണെന്ന്..!




നീരു പുസ്തകങ്ങളെല്ലാം ആർത്തിയോടെ തപ്പിനോക്കി അതില്‍ ഓരോ ബ്ലോഗ്ഗേഴ്സ് പ്രസിദ്ധികരിച്ച പുസ്തകങ്ങള്‍ പരിശോധിക്കുയയായിരുന്നു., കുറുമാന്‍, വിനോദ്, ബാജി തുടങ്ങിയ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങള്‍ എല്ലാം മറിച്ചു നോക്കി. പക്ഷെ അതില്‍ ദേവദാസിന്റെ “ഡില്‍ഡോ“ കാണാത്തതില്‍ പുള്ളിക്കാരന്‍ അസാരം സങ്കടപ്പെട്ടു കാരണം അത്തരത്തിലായിരുന്നു നട്ടാപ്പി ആ പുസ്തകത്തെപ്പറ്റി നീരുവിനോട് വർണ്ണിച്ചിരുന്നത്. ബ്ലോഗര്‍ അനില്‍ വെങ്കോട് ജയ് ഹിന്ദ് ചാ‍നലില്‍ എല്ലാ ആഴ്ചയും നടത്തുന്ന വായന എന്ന എപ്പിസോഡില്‍ ബ്ലോഗില്‍ നിന്നും പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളെയും പരിചയപ്പെടുത്താറുണ്ടെന്നുള്ള കാര്യം എനിക്ക് പുതിയൊരറിവായിരുന്നു. വാക്കുകളെ അമ്മാനമാടുന്ന വേങ്കോട് മാഷ് ഇക്കാര്യത്തിൽ യോജിച്ചവൻ തന്നെ. അടുത്ത എപ്പിസോഡിൽ അവതരിപ്പിക്കാൻ വേങ്കോട് മാഷ്‍ വിശാലമനസ്കന്റെ “കൊടകരപുരാണം” കുത്തിയിരുന്ന് വായിക്കുകയാണെന്നും ഇങ്ങനെ പണ്ട് ഞാൻ വായിച്ചിരുന്നെങ്കിൽ അറ്റ്ലീസ്റ്റ് തന്റെ മാതാപിതാക്കളെങ്കിലും സന്തോഷിച്ചേനെയെന്നുപറഞ്ഞത് എന്നിൽ ചിരിയുണർത്തി.





ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കൊച്ചുകുട്ടികൾ ഉത്സാഹത്തിമർപ്പോടെ ഞങ്ങളുടെ ഇടയിലൂടെ ഓടിനടക്കുന്നുണ്ടായിരുന്നു. അവിടെ വന്ന കുട്ടികൾക്കെല്ലാം ഒരു പാർക്കിൽ ചെന്ന സന്തോഷമാണ് പ്രകടിപ്പിച്ചത് കാരണം കോട്ടയം അയ്യപ്പാസ് പോലെ അത്രക്കും വിശാ‍ലമായ മുറികളും കളിപ്പാട്ടങ്ങളുമാണ് സജിച്ചായന്റെ വീട്ടിലുള്ളത്.





കുറച്ചു കഴിഞ്ഞപ്പോൾ അജിത് നായരും കുടുംബവും എത്തിച്ചേർന്നു. നീരുവിന്റെ ഒരു അടുത്ത കുടുംബസുഹൃത്ത് കൂടിയാണ് അജിത്ത്. അജിത്ത് ബഹറൈനില്‍ വച്ച് ചിത്രികരിക്കുന്ന “നിലാവ്” എന്ന സിനിമയുടേ സംവിധായകനാണ്. എല്ലാവരും പിന്നെ നിലാവ് എന്ന സിനിമയെക്കുറിച്ചായി ചോദ്യങ്ങള്‍. ആ ചിത്രത്തിലെ ഗാനത്തിന്റെ മനോഹാരിത എടുത്ത് പറയത്തക്ക ഒന്നാണ്. പിന്നെ ഗായിക ചിത്രയുടെ സഹാനുഭൂതിയും യേശുദാസിന്റെ സഹാനുഭൂതവും അനുഭവത്തിലൂടെ പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്നവരുടെ മനസ്സിൽ ചില വിഗ്രഹങ്ങൾ തേജസ്വാകുകയും ചിലത് പൊട്ടിയുടയുകയും ചെയ്തു.

ഈസമയത്താണ് ബിജു നചികേതസ്സും പിന്നെ ബെന്യാമനും കുട്ടികളും വന്നത്. ഇവർ വന്നപ്പോൾ നട്ടപ്പിരാന്തൻ തന്റെ സീറ്റ് ഒഴിഞ്ഞുകൊടുക്കുയും പകരം മറ്റൊരു സ്ഥലത്ത് ആസനസ്തനാകുകയും ചെയ്തു പക്ഷെ അദ്ദേഹം ഇരുന്നത് ഒരു മൊബൈലിന്റെ പുറത്താണ്. ഇത് കണ്ട ഒരു ബൂലോഗപുലി വിളിച്ചു പറഞ്ഞു നട്ടപ്പിരാന്തൻ തന്റെ ആയുധംകൊണ്ട് മൊബൈലിനെ ധന്യമാക്കിയെന്ന് ഇത് വീണ്ടും കൂട്ടച്ചിരിക്ക് ഇടവരുത്തി.. ഈ സമയത്ത് സ്വാമി സജിയാനന്ദയുടെ കൂടെ ഹിമാലയത്തില്‍ പോയ പാലക്കാരനായ സ്വാമി ജയ്സനാന്ദയും കുടുംബവും എത്തി. അങ്ങിനെ കോറം തികഞ്ഞു.

ഇതിനിടയിൽ അനിൽ വേങ്കോടിനോടുമായി നീരു കുടുംബ കാര്യങ്ങളിലേക്ക് സഞ്ചരിച്ചപ്പോൾ, എത്ര നാളായി കല്യാണം കഴിഞ്ഞിട്ടെന്ന നീരുവിന്റെ ചോദ്യത്തിന് അനിലിന് മറുപടി പറയാൻ കുറച്ച് നിമിഷങ്ങൾ വേണ്ടിവന്നു. എന്തിനാണ് ഇത്ര നേരമെടുത്തത് എന്ന സജിച്ചായന്റെ ചോദ്യത്തിൽ അനിൽ പറഞ്ഞ മറുപടി എന്റെ അച്ചായാ ഞാൻ എന്റെ മൂത്ത കുട്ടിയുടെ വയസ്സ് കൂട്ടിനോക്കുകയായിരുന്നു അവന്റെ വയസ്സിനേക്കാൾ കുറഞ്ഞ നാളാണ് ഞാൻ പറയുന്നതെങ്കിൽ ഇവിടെയിരിക്കുന്ന ഈ പുലികൾ എന്നെ കുടഞ്ഞ് കീറും





നിമിഷങ്ങളിങ്ങനെ രസകരമായി പോകുമ്പോൾ അജിത്ത് ചറപറാന്ന് പടങ്ങൾ എടുക്കുന്നുണ്ടായിരുന്നു കൂടെ ഈ ഞാനും. ഫോട്ടൊഗ്രാഫിയിൽ അജിത്തിന്റെ മിടുക്ക് കണ്ടപ്പോൾ കുഞ്ഞുന്നാളിൽ ആനക്കാരനാകാനുള്ള എന്റെ ആഗ്രഹത്തെയാണ് എനിക്കൊർമ്മവന്നത്. അദ്ദേഹത്തിന്റെ ക്യാമറയായ നിക്കോൺ ഡി 3 യും മൂന്നുതരം ലെൻസുകളും അതിൽ പതിയുന്ന ചിത്രങ്ങളും കണ്ടപ്പോൾ, സജിച്ചായന്റെ നിക്കോൺ ഡി 90, എന്റെ സിഗ്മ, രഞ്ജിത്തേട്ടന്റെ ഡി 60, നീരുവിന്റെ ക്യാനൺ എന്നിവ കെട്ടിപ്പൂട്ടി കട്ടപ്പുറത്ത് കയറ്റിവയ്ക്കേണ്ടിവന്നു..!





പിന്നീടുള്ള നിമിഷങ്ങൾ ഗൌരവകരമായ വിഷയങ്ങളിലേക്ക് വഴുതിമാറി. പക്ഷെ എവിടെയും കാണുന്നതും സംഭവിക്കുന്നതുമായ ഒരു അപകടകരമായ അവസ്ഥ ഇപ്പോള്‍ ബൂലോഗത്തും സംഭവിക്കുന്നതിന്റെ ആശങ്ക എല്ലാവരും പങ്കുവച്ചു അതായിത് മതപരമായ ചര്‍ച്ചകളും, വഴക്കുകളും, സ്വന്തം മതത്തിന്‍െ ഗരിമ പറച്ചിലും ഇപ്പോള്‍ ബ്ലോഗിനെ വഴിതിരിച്ച് വിടുന്നുണ്ടോ എന്ന് ഒരു സംശയം എല്ലാവരും ഉന്നയിച്ചു. ഇത്തരം മതപരമായ ബ്ലോഗുകള്‍ അഗ്രിഗേറ്ററില്‍ നിന്നും നീക്കം ചെയ്യാന്‍ വല്ല വഴിയും ഉണ്ടോയെന്നും ബ്ലോഗേഴ്സ് ചര്‍ച്ചചെയ്തു.പണ്ട് അത്തരം നീക്കങ്ങള്‍ നടന്നിരുന്നെങ്കിലും എന്തുകൊണ്ടോ അത് വിജയിച്ചില്ല..പക്ഷെ പതുക്കെപതുക്കെ മലയാളം ബൂലോഗം അതിന്റെ തനിമ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും വീണ്ടും കൂടുതൽ കരുത്തറ്റതായിത്തീരുമെന്നുള്ള പ്രത്യാശ എല്ലാവരിലുമുണ്ടായി. എന്നാൽ സെക്സ്പരമായ ബ്ലോഗുകൾ ഉണ്ടാകേണ്ട ആവിശ്യകതെ പറ്റി നട്ടാപ്പി വാചാലനാകുന്നതുകണ്ടപ്പോൾ ഗൌരവമായിരുന്ന ചർച്ചക്ക് ഇത്തിരി ലാഘവം വന്നു. . ..

പിന്നെ നിരു ബൂലോഗ കാരുണ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും മറ്റും വിവരിക്കുകയുണ്ടായി. അജിത്ത് ബൂലോഗ കാരുണ്യത്തിന്റെ അക്കൌണ്ട് കൈകാര്യം ചെയ്യാൻ ഓൺ ലൈൻ ബാങ്കിംങ് സംവിധാനത്തെപ്പറ്റി ഉന്നയിച്ച കാര്യങ്ങൾ ചർച്ചചെയ്യപ്പെട്ടു. ഇതിന്റെ സാധ്യതകളും പോരായ്മകളും ജെയ്സൺ ചൂണ്ടിക്കാട്ടി. ഇതിനിടയിൽ അജിത്തിന്റെ ഒരു സാധു സുഹൃത്തിന് അയാളുടെ നാട്ടിലുള്ള പെങ്ങളുടെ വൃക്ക തകരാറായതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യവും ബഹ്‌റൈൻ ബൂലോഗത്തിന് ഇതിൽ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോയെന്ന് ആരായുകയും അതിനുവേണ്ട നീക്കങ്ങളുണ്ടാകുകയും ചെയ്തു.

അജിത്തിന് ബൂലോഗ സഞ്ചാരിയായ നീരുവായി ഒരു അഭിമുഖ സംഭാഷണം റിക്കോഡ് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വേങ്കോട് മാഷ് ഇന്റർവ്യൂവറാകാമെന്ന് സമ്മതിച്ചു. എന്നാൽ എന്തുകൊണ്ടൊസംഗതി അപ്പോൾ നടന്നില്ല. കാരണം ആളുകളുടെ ചിരി നിന്നിട്ട് വേണ്ടേ എന്തെങ്കിലും ചെയ്യാന്‍. പരസ്പരം കളിയാക്കിയും, എന്നാല്‍ അത്തരം കളിയാക്കലുകള്‍ക്ക് അതിന്റെ നൂറിരട്ടി
ശക്തിയില്‍ തിരിച്ച് കൊടുത്തും ഒരു ചിരിയരങ്ങായിരുന്നു സത്യത്തില്‍ അവിടെ നടന്നത്.





എത്ര രാജ്യങ്ങൾ നീരു സന്ദർശിച്ചിട്ടുണ്ടെന്ന ഒരു ചോദ്യത്തിന് ഉത്തരം പറയാൻ നിരുവിന് വിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യേണ്ടിവന്നു. പതിനാറിൽ‌പ്പരം രാജ്യങ്ങളിൽ പോയിട്ടുണ്ടെന്നും (ഇതിൽ രണ്ടുരാജ്യങ്ങൾ വീമനത്തിലിരുന്ന് മുകളിലൂടെ സഞ്ചരിച്ചവയാണ്) ഇനി ആരെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ടെങ്കിൽ ഒരിക്കലും ആദ്യം സ്വിസ്സർലാന്റിൽ പോകരുതെന്നും നിരു പറഞ്ഞപ്പോൾ, കെന്റക്കി ചിക്കൻ കഴിക്കരുതെന്ന് ആദിവാസിരോഗിയോട് ഡോക്ടർ കൊടുക്കുന്ന നിർദ്ദേശത്തേപ്പോലെയാണ് നീരുവിന്റെ ഈ ഓർമ്മപ്പെടുത്തലിനെ എനിക്ക് കാണാൻ കഴിഞ്ഞത്.ഇതിനിടയിൽ സജിച്ചായൻ വിഭവ സ‌മൃദ്ധമായ ഭക്ഷണം ഓർഡർ ചെയ്ത് വരുത്തിയിരുന്നു. ഭക്ഷണത്തിന്റെ ഹൃദ്യമായ മണം മൂക്കിലേക്കാവാഹിച്ചപ്പോൾ ചർച്ചകൾ തുടരാൻ പിന്നീടാർക്കും മനസ്സ് വന്നില്ല..









നീരുവിന്റെ വലിയൊരു ആഗ്രഹമായിരുന്നു., പ്രശസ്തനായ നോവലിസ്റ്റ് ബെന്യാമിനെ കാണുകയെന്നത്., കാരണം അദ്ദേഹത്തിന്റെ “ആടുജീവിതം” എന്ന നോവല്‍ വായിക്കുന്ന എതോരു പ്രവാസിയും സ്വന്തം ജീവിതത്തെയായിരിക്കും അതിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കുക.. പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് ആ നോവല്‍ വിശാലമായ ഒരു ക്യാന്‍വാസില്‍ സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിവരം ബെന്യാമിന്‍ നീരുവിനെ അറിയിച്ചു. മാത്രമല്ല “ആടുജീവിതം” യൂണിവേഴ്സിറ്റിയില്‍ പഠിക്കാനുള്ള പാഠപുസ്തകമായും തിരഞ്ഞെടുത്ത് കഴിഞ്ഞു. ആടുജീവിതം സിനിമയാക്കാൻ പോകുന്നുവെന്ന് അറിയുന്ന എന്റെ ചില മിത്രങ്ങൾ തലചൊറിഞ്ഞുകൊണ്ട് ബെന്യമിനെച്ചുറ്റിപ്പറ്റി വലയം വയ്ക്കുന്ന കാഴ്ചയും മഞ്ഞക്കണ്ണടയാൽ ഞാൻ കണ്ടു.





നല്ലൊരു ശാപ്പാട് കഴിച്ച ആലസ്യത്തിൽ തളർന്നിരിക്കുന്ന കൂട്ടുകാരെ കണ്ടപ്പോൾ, ക്യാമറയാൽ അത്ഭുതങ്ങൾ കാണിച്ച അജിത്, ഹിമാലയ യാത്രയിലെ സാഹസിക കഥകൾ പറഞ്ഞ് അമ്പരപ്പെടുത്തിയ സജിച്ചായൻ, യാത്രവിവരണങ്ങൾകൊണ്ട് ബൂലോഗത്തെ കയ്യിലെടുത്ത് അമ്മാനമാടിയ നിരക്ഷരൻ, മറ്റു ബൂലോഗ പുലികൾ ഇവരെയൊക്കെ ഒന്നു അമ്പരിപ്പിക്കാൻ ഈയുള്ളവനും ഒരു ചെറിയ ശ്രമം നടത്തി നോക്കി, എന്നാൽ.....





എന്നാല്‍ അവസാനം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അനില്‍ വായുവില്‍ നിഷ്പ്രയാസം പൊങ്ങി വെറും നാല് വിരലുകളുടെ ശക്തിയില്‍.....പിന്നെ അതിന്റെ പിന്നിലെ സയന്‍സും , ടെക്നിക്കും, ആ ചര്‍ച്ച പിന്നെ മാപ്പിള ഖലാസികളുടെ കഴിവും, ഈജിപ്തിലെ പിരമിഡും കഴിഞ്ഞു പാലയിലെ കുരിശ് പള്ളിയുടെ രൂപകൂടില്‍ കൊണ്ട് ചെന്ന് കെട്ടിയിട്ടപ്പോഴാണ് ജയ്സണ് സമാധാനമായത്.





നിമിഷങ്ങൾ അതിക്രമിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ഓരോരുത്തരായി പിരിഞ്ഞുപോകാൻ തുടങ്ങി..മടങ്ങുമ്പോൾ ഇത്രയും നല്ലൊരു അവസരം ഉണ്ടാക്കുവാൻ കാരണഹേതുവായ നീരുവിനോട് സ്നേഹപ്രകടനങ്ങൾ നടത്തുവാനും ആരും മടിച്ചില്ല..ഈ സ്നേഹപ്രകടനങ്ങൾ അനുഭവിച്ച് നിറഞ്ഞമനസ്സുമായും നിറകണ്ണുമായും ഞങ്ങളെ നിരക്ഷരൻ യാത്രയാക്കി, നാട്ടിൽ വരുമ്പോൾ തീർച്ചയായും നീരുവിന്റെ വീട് സന്ദർശിക്കണമെന്നുള്ള സ്നേഹക്ഷണം എന്റെ മനസ്സിൽ അപ്പോഴും തേന്മഴപോലെ പെയ്തിറങ്ങുന്നുണ്ടായിരുന്നു...







*** രുചികരമായ സൂപ്പുണ്ടാക്കിത്തന്ന അച്ചായത്തിയോട് പ്രത്യേകം നന്ദിരേഖപ്പെടുത്തുന്നു
*** ചില ചിത്രങ്ങൾ അജിത്തിന്റെതാണ്
*** കൂട്ടിച്ചേർക്കലും തിരുത്തലും നടത്തിയത് നട്ടാപ്പി സാജു
*** സംഗമം രസകരമാക്കിയ നിരക്ഷരൻ,സജിച്ചായൻ,അജിത് നായർ,മോഹനേട്ടൻ,രഞ്ചിത് വിശ്വേട്ടൻ,ബെന്യാമിൻ,അനിൽ വേങ്കോട്,നട്ടാപ്പി,ജെയ്സൺ,രാജു ഇരിങ്ങൽ പിന്നെ ഈയുള്ളവനും നന്ദിയും സ്നേഹവും പങ്കുവയ്ക്കുന്നു..

Monday, January 18, 2010

സന്തോഷത്തോടെ തുടരുന്നു..!

വിട്ടുവീഴ്ചകൾക്ക് ഞാൻ തയ്യാറായതുകൊണ്ടാണ് ഇത്രയുംവരെ എത്തിയത്,തുണിയലക്കുകയൊ,പാത്രം കഴുകുകയൊ,വീട് അടിച്ചുവാരിവൃത്തിയാക്കുകയൊ ചെയ്യാത്ത ചെയ്യാനറിയാത്ത ഈ ഞാൻ ഇപ്പോൾ അടുക്കളയിലെ സിങ്കിൽ കിടക്കുന്ന എല്ലാ പാത്രങ്ങളും ലക്സ് ഡിഷ് വാഷിട്ട് മോറി വയ്ക്കും, എല്ലാമുറിയും വാക്കം ചെയ്യുകയും തുടക്കുകയും ചെയ്യുന്നു, ചോറും കറികളും ഉണ്ടാക്കുന്നു, തുണികൾ അലക്കി വൃത്തിയാക്കുന്നു, അതിരാവിലെ എഴുന്നേൽക്കുന്നു.... ഇതിന് കാരണം അവൾ തേന്മാവിൽ മുല്ലവള്ളിപോലെ ചുറ്റിപ്പിണഞ്ഞതുകൊണ്ടാണ്, കുഞ്ഞിക്കുഞ്ഞി സന്തോഷങ്ങളും വലിയവലിയ പിണക്കങ്ങളുമായി ഇന്ന് ജനുവരി പതിനെട്ടിന് ഞങ്ങൾ വിജയകരമായി ആറാം വിവാഹവാർഷികത്തിലേക്ക്...






നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്ക് ഉണ്ടാകണമേ..

സ്നേഹപൂർവ്വം ശ്രീദേവി, പ്രവീൺ പിന്നെ ഞങ്ങളുടെ മോൻ ആദിത്യയും

Thursday, December 31, 2009

ഓ..സീമെ നീയെന്തായിങ്ങനെ..!

കഴിഞ്ഞ ദിവസം ഒരു ചാനലിൽ നടൻ മൂകേഷ് നടി സീമയുമായുള്ള ഒരു വിനോദ പരിപാടിയ്ക്കിടയിൽ സീമയുടെ ഒരു അബദ്ധകഥ പറയുകയുണ്ടായി. അതിങ്ങനെ;

മുകേഷ് : കുറെ വർഷങ്ങൾക്കുമുമ്പ് ഒരു വേദിയിൽ സീമയും ബഹു: ഈകെ നയനാരും മറ്റുള്ളവരും ഇരിക്കുന്നു. നയനാർ സീമയെ കൈപൊക്കി വിഷ് ചെയ്യുന്നു അപ്പോൾ സീമച്ചേച്ചി അടിത്തിരിക്കുന്നയാളിനോട് ചോദിച്ചു ആരാണ് ഈ വ്യക്തിയെന്ന്.. ഇത് മൂകേഷ് പ്രേക്ഷകരോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ സീമ ചാടിക്കയറി മൂകേഷിനോട് പറഞ്ഞു..

സീമ : അത് നയനാരായിരുന്നില്ല മുകേഷ്.. അത് അച്ചുതാനന്ദൻ ആയിരുന്നു സീയെമ്മില്ലെ സീയെം. വേദിയിലിരുന്ന ഒരു വയസ്സായ ആൾ എന്നെ കൈപൊക്കി വിഷ് ചെയ്തു. എന്നാൽ എനിക്ക് ആ ആളെ മനസ്സിലായില്ല. ആലുവായിലെ ഷൂട്ടീങ് സ്ഥലത്തുവച്ച് ഞാൻ ശശിച്ചേട്ടനോട് ചോദിച്ചു ആ വേദിയിലുണ്ടായിരുന്ന വയസ്സനാരായിരുന്നുവെന്ന്. ശശിച്ചേട്ടൻ തലയിൽ കൈവച്ചുകൊണ്ടു പറഞ്ഞു അത് സീയെം അച്ചുതാനന്ദൻ ആയിരുന്നുവെന്ന്...

മേൽ പറഞ്ഞ സംഭാഷണങ്ങൾ അതേപടിയല്ലെങ്കിലും ഏകദേശം ഇതുപോലെയായിരുന്നു. ഇനി കാര്യത്തിലേക്ക് വരാം...

കേരളത്തിലെ കൊച്ചുകുട്ടികൾക്കുവരെ സുപരിചതനാണ് സ.വീയെസ് അച്ചുതാനന്ദൻ. ഇതിൻ ഏറ്റവും വലിയ ഘടകം മാധ്യമങ്ങളാണ്. കൊച്ചുകുട്ടികൾക്കുവരെ അറിയാവുന്ന ഒരു വ്യക്തിയെ സീമയെപ്പോലുള്ള ഒരു വ്യക്തിക്ക് മനസ്സിലായില്ലെന്നു പറയുമ്പോൾ..!!

കേരളത്തിലെ ഒരു വേദിയിൽ മുഖ്യമന്ത്രിയുണ്ടെങ്കിൽ അതിൽ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തി മുഖ്യമന്ത്രിത്തന്നെയായിരിക്കും. അപ്പോൾ എന്തായാലും മുഖ്യമന്ത്രി ആസനസ്ഥനായി കഴിഞ്ഞതിനുശേഷം മറ്റു വ്യക്തികൾ വേദിയിലേക്ക് കയറിവന്നിരിക്കില്ല. മിക്കവാറും വേദികളിൽ ആ വേദിയിലെ ഏറ്റവും വിശിഷ്ട വ്യക്തി ആസനസ്തനാകുന്നതിനു മുമ്പ് മറ്റുള്ള പ്രമുഖർ എത്തിയിട്ടുണ്ടാകും. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ സീമയേക്കാൾ ബഹുമാന്യൻ സീയെം തന്നെ. അപ്പോൾ ആദ്യം വേദിയിൽ എത്തിയിട്ടുണ്ടാകുക സീമയായിരിക്കും. ആ സന്ദർഭത്തിൽ, സ്വാഭാവികമായി സീമ അടുത്തിരിക്കുന്ന ആരോടെങ്കിലും ചോദിക്കുന്നു (ഈ വേദി എന്തിനുവേണ്ടിയുള്ളതാണെന്ന് അറിയില്ലെങ്കിൽ) ഇനി ആരാണ് വരാനുള്ളതെന്ന്. അടുത്തിരിക്കുന്നയാളിന്റെ മറുപടിയിലൂടെ സീമ മനസ്സിലാക്കിയിട്ടുണ്ടാകും ആരാണ് ഇനി വരാനുള്ളതെന്നും എന്തുകൊണ്ടാണ് പരിപാടി ആരംഭിക്കാത്തതെന്നും...എന്നിട്ടും മനസ്സിലായില്ലെങ്കിൽ പരിപാടി തുടങ്ങുമ്പോൾ അദ്ധ്യക്ഷൻ വേദിയിലിരിക്കുന്നവരെ അഭിസംബോധന ചെയ്യും അപ്പോഴും സീമക്ക് മനസ്സിലാകും ആരൊക്കെയാണ് വേദിയിലിരിക്കുന്നതെന്ന്...

പറഞ്ഞുവന്നത് കേരളീയനായ ഒരു വ്യക്തിക്ക് അതായിത് വായനാ ശീലവും ടിവികാണുന്ന ഒരാൾക്ക് കേരളത്തിലെ മുഖ്യമന്ത്രിയാരാണെന്ന് അറിയില്ലെങ്കിൽ...!!!

സീമയോട് തമിഴ്നാട് മുഖ്യമന്ത്രിയാരെന്നു ചോദിച്ചാൽ ഉറക്കത്തിലാണെങ്കിൽ പോലും ആ സ്ത്രീ അതിനുത്തരം പറയും പറഞ്ഞിരിക്കും കാരണം ആ സ്ത്രീ മലയാളിയാണ് ഇനിയിപ്പൊ ജന്മം കൊണ്ടല്ലങ്കിലും കർമ്മം കൊണ്ടെങ്കിലും...

എനിക്ക് കലിപ്പ് തീരുന്നില്ല സീമയോട്.. എന്തിനാണു ഞാൻ അവളുടെ രാവുകൾ കുറെ പ്രാവിശ്യം കണ്ടത്..ശ്ശേ....

*
*
*
*
*
ഇന്ന് കരുനാഗപ്പള്ളിക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞുണ്ടായ തീപിടത്തിൽ നിരവധിയാളുകൾക്ക് പൊള്ളലേറ്റൂ. ആ പോള്ളലേറ്റവരുടെ ദയനീയമായ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്ന കേരളീയനായ എന്റെ നാട്ടുകാരെ.. ..ത്ഫൂ...
**
**
**
**
**
**
എല്ലാ ബൂലോഗർക്കും കുടുംബാഗങ്ങൾക്കും എന്റെ പുതുവത്സരാശംസകൾ..!

Wednesday, December 23, 2009

സംഘടന ശക്തിയുണ്ടെങ്കിൽ..!



ഓട്ടൊ ടാക്സി പണിമുടക്കിനിടയിൽ പത്തനംതിട്ടയിൽ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടൊ തടഞ്ഞു ചക്രത്തിലെ കാറ്റഴിച്ചുവിടുന്ന സമരക്കാരനും കരഞ്ഞുകൊണ്ടു തടയാൻ ശ്രമിക്കുന്ന യാത്രക്കാരിയും. സമരക്കാരെ തടയാൻ ഡ്രൈവറും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് എത്തിയാണ് ഇവരുടെ യാത്ര തുടരാ‍ൻ സഹായിച്ചത്.

മനോരമ പേപ്പറിൽ 23-12-09 വന്ന ഫോട്ടൊയും വിവരണവും
http://www.manoramaonline.com
*
*
*
എന്റെ നാടും നാട്ടാരും എത്ര നല്ലവരാണ് എന്നാൽ യൂണിയൻ അവരെ എങ്ങിനെയാക്കി മാറ്റുന്നു. ഈ കാറ്റൂതിവിടുന്ന മഹാന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ......

കടപ്പാട്: മലയാള മനോരമ പേപ്പർ

Thursday, November 12, 2009

കുഷ്ഠരോഗികൾ ഉണ്ടാകുന്നത്..!

ആദ്യമെ പറയട്ടെ ഈ പോസ്റ്റ് ഇന്റെ സോദരന്മാരെ കളിയാക്കാൻ വേണ്ടിയുള്ളതല്ല, ഇത് നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്നാലും ഇതൊരു പോസ്റ്റാക്കാതിരിക്കാൻ വയ്യ.

കഴിഞ്ഞ ദിവസം ഒരു മാസിക ഞാൻ വായിക്കാനിടയായി, അതിൽ ഒരു ചോദ്യോത്തരപംക്തിയിൽ ഇങ്ങനെയൊരു ചോദ്യം;

ഉസ്താദേ..ഞാൻ എന്റെ ഭാര്യയുമായി ആർത്തവ ദിവസത്തിൽ ഒന്നിച്ചുകഴിഞ്ഞു ഇപ്പോഴവൾ ഗർഭിണിയാണ് ഞാനെന്തുചെയ്യണം? ഇങ്ങനെയുണ്ടാകുന്ന കുഞ്ഞിന് വൈകല്യമുണ്ടാകുമെന്ന് കേൾക്കുന്നു ശരിയാണൊ...?....

ഉത്തരമായി ലേഖകൻ ഒരുപാട് വചനങ്ങളും വാക്യങ്ങളും നിരത്തുകയും അത് ഇപ്രകാരം സംഗ്രഹിക്കുകയും ചെയ്തു...ചുരുക്കത്തിൽ താങ്കൾ ചെയ്തതിനോട് അല്ലാഹുവിനോട് തൌബ ചെയ്യുക. മേൽ പറഞ്ഞതപോലെ സ്വദഖ ചെയ്യുക. കുഞ്ഞിന് രോഗമൊന്നുമില്ലാതിരിക്കാൻ പ്രാർത്ഥിക്കുക. അവളെ ആർത്തവത്തിൽ പാടെ വെടിയാതിരിക്കുക മുതലായ കാര്യങ്ങൾ മേൽ‌പ്പറഞ്ഞതിൽ നിന്നും വ്യക്തമായില്ലേ..? കുട്ടികൾക്ക് കുഷ്ഠരോഗവും മറ്റും ബാധിക്കാമെന്നുള്ളത് സാധ്യതയാണെന്നോർക്കുക..!

ഞാനിവിടെ ഈക്കാര്യം പറയാൻ കാരണം ആർത്തവ ദിവസത്തിൽ ഒരാൾ ഇണയുമായി ബന്ധപ്പെട്ടാൽ കുട്ടികളുണ്ടാകുമെന്നുള്ള ധ്വനിയും ഇങ്ങനെയുണ്ടാകുന്ന കുട്ടിക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നുള്ള പണ്ഡിതന്റെ കണ്ടത്തെലിനെയുമാണ്. ഇക്കാര്യം ഞാനൊരു ഗൈനക്കോളജിസ്റ്റിനോട് ചോദിക്കുകയും അവർ ഇതിന് മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു. ആർത്തവം തുടങ്ങി പതിനാലാം ദിവസമാണ് സ്ത്രീകളിൽ അണ്ഡം വിസർജ്ജിക്കുന്നത് ആ സമയം ആരോഗ്യമുള്ള ബീജം യോനിയിൽ ഉണ്ടെങ്കിൽ മാത്രമെ ഗർഭധാ‍രണം നടക്കുകയൊള്ളൂ. അതായിത് ഒരു പുരുഷന്റെ ബീജത്തിന്റെ ആയുസ്സ് 72 മണിക്കൂറാ‍ണ്. ഒരിക്കൽ ബീജം പുറത്തുപോയാൽ പിന്നീട് ആരോഗ്യമുള്ള ബീജമുണ്ടാകണമെങ്കിൽ മൂന്നുദിവസമെങ്കിലും കഴിയണം. അതായിത് ആർത്തവ ദിവസം കഴിഞ്ഞ് ദിവസവും ബന്ധപ്പെട്ടാലും ഗർഭധാരണം നടക്കുവാൻ സാധ്യത വിരളമാണ്. അതിനാൾ ഗർഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങൾ ആർത്തവം തുടങ്ങി പന്ത്രണ്ടാം ദിവസം പതിമൂന്ന്, പതിനാ‍ല് ദിവസങ്ങളാണ്. ഡോക്ടറുടെ വിശദീകരണത്തിൽ ആർത്തവ ദിവസങ്ങളിൽ ബന്ധപ്പെട്ടാൽ ഗർഭധാരണം ഉണ്ടാകാൻ സാധ്യതയില്ലെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ ആർത്തവ സമയത്ത് ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന കുഞ്ഞിന് കുഷ്ഠരോഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കല്പിക്കുന്ന ഈ പണ്ഡിതന്റെ പാണ്ഡ്യത്ത്യത്തിനുമുന്നിൽ ആ ലേഡി ഡോക്ടർക്ക് ഒരു ചെറുപുഞ്ചിരി പൊഴിക്കാനെ കഴിഞ്ഞൊള്ളൂ...

ഇവിടെ ഈ മാസികയിലെ ഈ പംക്തിയുടെ ഉദ്ദേശ ശുദ്ധി ചിലപ്പോൾ ആർത്തവ സമയത്ത് ലൈംഗീകവേഴ്ച നടത്തുന്നത് ശരിയാണൊ തെറ്റാണൊ എന്നുള്ള കാര്യം സമർത്ഥിക്കുക മാത്രമായിരിക്കും. പക്ഷെ അതിന് ഇങ്ങനെയൊരു ചോദ്യം പ്രസദ്ധീകരിക്കണമായിരുന്നൊ..??

a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8U_-XMjiYT6e0WKS0jRbABYAWJdRK0X-YmdjKvwRV5huLRk5zUPx2wAGsf0p0a2ynNA97w9zhDEY4446uIhdxsXJ5Ka1UR1c6MBahVXPe16qgW0kC4NKQ9Kq-teb6XEgNo8gC5U2d2H8/s1600-h/SDIM0001.jpg">

Wednesday, October 28, 2009

ഫോട്ടൊ..!

ഐഷുമ്മോ...ന്താ പുള്ളേ...
ഹജ്ജിനു പോകേണ്ടേ..?
പിന്നേ...
എന്നാ പാസ്പ്പോർട്ട് എടുക്കണം..
അതിന് ഫോട്ടൊ വേണം..
എടുത്തോ എടുത്തൊ എത്ര വേണമെങ്കിലും ജ്ജ് എടുത്തോ..

****************************************

സൂറാബി...എന്തെഡാ..
തിരിച്ചറിയൽ കാർഡിന് ഫോട്ടൊ എടുക്കണം..
അതിനെന്താ.. ഞാനീവേഷം മാറി ടപ്പേന്ന് വരാം..

****************************************

ഹസ്സനാരിക്കാ.. മോളേ എഞ്ചിനീയറിങ്ങിന് ചേർക്കേണ്ടെ..?
പിന്നെ വേണ്ടെ, അടുത്തമാസം കോഴിക്കോട് കോളേജിൽ ചേർക്കണം..
ചേർക്കുമ്പോൾ ഫോട്ടോ വേണ്ടേ..?
അതൊക്കെ ഞമ്മള് എപ്പഴേ എടുത്തുവച്ചുകഴിഞ്ഞു പഹയാ..

*****************************************

നോക്കൂ..മുകളിൽ പറഞ്ഞ സംഭവങ്ങൾ നിത്യജീവിതത്തിൽ ഉണ്ടാകുന്ന ഉണ്ടായിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു പൊതുവകുപ്പ് ഫോട്ടൊ എടുക്കണമെന്ന് പറഞ്ഞാൽ എന്തുകൊണ്ട് ഫോട്ടൊ എടുത്തുകൂടാ.. ഇന്നലെ കണ്ണൂരിൽ വോട്ടുചെയ്യുന്നവരുടെ പടമെടുക്കുമെന്ന് പറഞ്ഞപ്പോൾ..ഫോട്ടൊ എടുക്കേണ്ടാന്ന്.. എത്ര ബാലിശമായ കാരണമാണ് ഒരു രാഷ്ട്രീയ പാർട്ടി ചൂണ്ടിക്കാണിക്കുന്നത്..ഒരു ജനവിഭാഗം മൊത്തം തെറ്റിദ്ധരിക്കപ്പെടുകയാണ്.

Monday, October 12, 2009

വീണ്ടുമൊരു സ്വർണ്ണച്ചതിക്കുഴി..!

ദൈവമേ എന്തൊരു കളിപ്പീര്..!!

ഇത്തവണയും നാട്ടിൽ പോയപ്പോൾ, എന്റെ വാമഭാഗത്തിന് വീണ്ടുമൊരു അതിമോഹം കഴിഞ്ഞതവണ വാങ്ങിയ കമ്മൽ മാറ്റി പകരം ഒരു പുതിയ കമ്മൽ വാങ്ങുകയെന്നത്. ഈ കമ്മൽ വാങ്ങിയപ്പോളുണ്ടായ സംഭവബഹുലമായ കഥ മുമ്പ് പോസ്റ്റിയിട്ടുണ്ട്. ദേ ഇതാണ് ആ പോസ്റ്റ്

ശരി പകരത്തിന് പകരമല്ലെ കൂടാതെ അധികം സാമ്പത്തിക നഷ്ടം വരുകയുമില്ലല്ലൊ എന്ന ചിന്തയാൽ എറണാകുളം മഹാനഗരത്തിലെ എംജി റോഡ് തുടങ്ങന്ന സ്ഥലത്തുള്ള ഒരു ബഹുനില സ്വർണ്ണവ്യാപാര പീടികയിലേക്ക് വണ്ടി ഒതുക്കി. ആ സമയം ഒരു സെക്യൂരിറ്റി ചേട്ടൻ വണ്ടിയുടെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു താക്കോൽ വണ്ടിയിൽത്തന്നെ ഇട്ടോളു എന്നിട്ട് പീഡികയിലേക്ക് പൊക്കോളൂയെന്നും പറഞ്ഞതിനാൽ പാർക്കിങ്ങിന്റെ തലവേദനയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ ഞങ്ങൾ പീഡികയിലേക്ക് കയറി...

സർ..എന്താണ് വേണ്ടത്?
ഞാൻ..ഒരു കാപ്പി..
അത് സാർ ഞാൻ ചോദിച്ചത് എന്താണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ്...ഡിം..!

ആ ചുറുചുറുക്കുള്ള സുന്ദരൻ ഞങ്ങളെ കമ്മൽ വിഭാഗത്തിലേക്ക് ആനയിച്ചു. അങ്ങിനെ ഒരുപാട് തിരച്ചിലിനൊടുവിൽ ഒരു കമ്മൽ എനിക്കും നല്ലപാതിക്കും ഇഷ്ടമായി.

സർ ക്യാഷാണൊ അതൊ കാർഡൊ? എന്റെ പൊന്നു മച്ചാ..ന്റെ കയ്യിൽ കാശില്ല കുറച്ച് പഴയ സ്വർണ്ണം ഉണ്ട് സൊ അത് വാങ്ങിയിട്ട് ഈ കമ്മൽ ഞങ്ങൾക്ക് തരൂ.. ശരി ശരി..ഞാനീ സ്വർണ്ണം എത്ര ശുദ്ധിയുണ്ടെന്ന് നോക്കട്ടെ എന്നു പറഞ്ഞ് ടി സുമുഖനായ സെയിത്സുമാൻ എങ്ങോട്ടൊ പോയി..

ആ സമയം ഞാൻ ചുറ്റുപാടും ഒന്നു നോക്കി..നാലഞ്ചു പവൻ എടുക്കാൻ വന്ന മറ്റു കസ്റ്റമേഴ്സിന് കൂൾഡ്രിങ്സ്,ചായ എന്നിവ കൊടുക്കുന്നു എന്നാൽ അരപ്പവന്റെ കമ്മലെടുക്കാൻ വന്ന ഞങ്ങൾക്ക്....

സാർ..ഈ പഴയ സ്വർണ്ണം 8.5 ഗ്രാമുണ്ട്, പുതിയ കമ്മൽ ഏഴുഗ്രാമും ആയതിനാൽ എല്ലാം തട്ടിക്കിഴിച്ചു നോക്കുമ്പോൾ സർ ഒരു 700 രൂപ ഇങ്ങോട്ട് തരണം..!!!

ഹെയ് എന്താ ഭായി നിങ്ങളീ പറയുന്നത് 700 രൂപ അങ്ങോട്ട് തരാനൊ..ശരി ശരി ആ കണക്കൊന്ന് പറയാമൊ..ടിയാൻ പിന്നെ കാൽക്കുലേറ്ററെടുത്ത് കുത്തിക്കുത്തി ഒരു തുണ്ടു പേപ്പറിൽ കാര്യങ്ങൾ എഴുതിത്തന്നു..സംഗതി ഇങ്ങനെ..

പുതിയ കമ്മൽ 7 ഗ്രാം ഒരു മില്ലി
1415.00 ഒരു ഗ്രാമിന്
വാറ്റ് 4%
പണിക്കൂലി 21%

പഴയ ഉരുപ്പടി 8.5 ഗ്രാം
ഉരുപ്പടിയിലുള്ള അഴുക്കിന് കുറവ് 2%

ആകെ മൊത്തത്തിൽ നിന്നും പഴയ ഉരുപ്പടി കുറക്കുമ്പോൾ 700 രൂപ അങ്ങോട്ട് കൊടുക്കണം...

ഛായ്...അതെങ്ങിനെ മാഷെ..ഒന്നാമത് പഴയ ഉരുപ്പടി ഒന്നര ഗ്രാം കൂടുതലുണ്ട് പിന്നെ വിലയിൽ ഒരു കുറവും വരുത്തുകയില്ലെന്നുള്ള പ്രസ്താവനകൾ വാഗ്ദാനങ്ങൾ.. രണ്ടാമത് നിങ്ങൾ പണിക്കൂലിയൊന്നും ഈടാക്കുന്നതല്ലെന്ന് പറഞ്ഞിട്ട്.. 21% പണിക്കൂലിയൊ..?? ശിവ ശിവ..! മറ്റുള്ള പീഡികയിലൊക്കെ മാക്സിമം 14% ആണല്ലൊ പണിക്കൂലിയെടുക്കുന്നത്... അമ്മേ രക്ഷതു...

സർ..ഇത് പ്രത്യേകതരം മെഷിയൻ കട്ടിങാണ്,,ഞാൻ മാനേജറുമായി ഒന്നു സംസാരിക്കട്ടെ എന്നിട്ട് സാറിന് കിഴിവ് നേടിത്തരാൻ ശ്രമിക്കാം... ന്നാ ശീഘ്രം ചെയ്യടാ സുന്ദരക്കുട്ടപ്പാന്ന് ഞാൻ ഉള്ളിൽ പറഞ്ഞു..

ടിയാൻ മേലധികാരിയുടെ അടുത്തേക്ക് പോയപ്പോൾ, ഞാൻ ശുമ്മാ ആ കണക്കൊക്കെ ഒന്നു കൂട്ടി നോക്കി..അമ്പടാ പണിക്കൂലി 21% ഏതാണ്ട് രണ്ടായിരം രൂഫ ഒരു കുഞ്ഞ് കമ്മലിന്..ഞാൻ നല്ലപാതിയെ നോക്കി..സത്യം പറയാമല്ലൊ ഈ സമയങ്ങളിൽ പൊണ്ടാട്ടി കണ്ണുമിഴിച്ചുകാട്ടുന്നുണ്ടായിരുന്നു(ആ പയ്യനെയല്ലാ എന്നെ എന്നെയാണ്,തെറ്റിദ്ധരിക്കല്ലേ..)കൈയ്യിൽ നുള്ളുന്നു(ബാച്ചികൾക്ക് ഇത് മനസ്സിലാകില്ല)...

സർ..ഞാനെല്ലാം മാനേജറപ്പനോട് പറഞ്ഞ് ഒരുവിധം ശരിയാക്കിട്ടുണ്ട് ആനാ സാറിന് കണ്ടിപ്പാ കിഴിവ് കെടച്ചിടും..!

അങ്ങിനെ ഞാൻ ക്യാഷ് കൌണ്ടറിന്റെ മുന്നിൽ ക്യൂ നിന്നു...ടി കൌണ്ടറിലെ സുമുഖൻ ശശാങ്കൾ ഒരു ബില്ല് തരികയും അത് മാനേജറപ്പനെ കാണിക്കാനും പറഞ്ഞു..മാനേജറപ്പന്റെ മുന്നിൽ റാൻ പറഞ്ഞ് നിന്നു. ഭവാൻ ആ ബില്ലിലെ മൊത്തം തുക നോക്കീട്ട് ഒറ്റ വെട്ട് എന്നിട്ടവിടെ എഴുതി രൂഫ മുന്നൂറ്...! ആ ബില്ലുമായി ഞാൻ വീണ്ടും ആ ശശാങ്കന്റെയടുത്ത് ചെന്ന് കാശ് ഒടുക്കി എന്നിട്ട് ആ ബില്ലുമായി സാധനം ഡെലിവെറി ചെയ്യുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെ നിന്ന് സാധനം അതുതന്നെയാണെന്നും ബില്ലിലെ തൂക്കത്തിനനുസരിച്ചുള്ള സാധനമാണൊയെന്നും നോക്കി തിട്ടപ്പെടുത്തി അതിനുശേഷം ബില്ല് ശുമ്മാ പരിശോധിച്ചപ്പോൾ..ദേ കിടക്കണൂ പണിക്കൂലി 17% എന്ന് നല്ലക്ഷരത്തിൽ..അമ്പടാ മാനേജറപ്പാ ഇതാണല്ലെ അപ്പൊ എനിക്കു തന്ന കിഴിവ്... 21% പണിക്കൂലി ഈടാക്കിയിട്ട് അതിൽ 4% ഡിസ്കൌണ്ടാക്കി 17% പണിക്കൂലി ഈടാക്കിയതിൽ ഉണ്ടായ വ്യത്യാസമാണ് മാനേജറപ്പന്റെ ദാക്ഷണ്യമായ 400 രൂപ...


ഇതിപ്പൊ എന്റെ കൈയ്യിൽ നിന്നും ആയിരം രൂപ കടം വാങ്ങിയിട്ട് 500 രൂപ എനിക്കുതന്നെ കടമായി തന്നതുപോലെയായി,ഇതങ്ങിനെ വിട്ടാൽ പറ്റില്ലല്ലൊ.. അമ്പടാ സ്വർണ്ണക്കച്ചവടക്കാരാ...

എന്റെ മനേജറുമാഷെ നിങ്ങളുടെ സെയിത്സുമാൻ ചുള്ളപ്പൻ പറഞ്ഞത് 14% പണിക്കൂലിയാണ് ഞങ്ങളും ഈടാക്കുകയൊള്ളൂന്നാണല്ലൊ....ഞാൻ ശുമ്മാ കാച്ചി... ഉവ്വൊ ആ ശപ്പാണ്ടി അങ്ങിനെ പറഞ്ഞോ എന്നാ ആ ബില്ലിങ് താ മാഷെ...ഡിം ഡിം ഡിം ചില കണക്കുകൂട്ടലൊക്കെ നടത്തിയിട്ട് അതിൽ ടിയാൻ 100 എന്ന് വരച്ചു എന്നിട്ട് പറഞ്ഞു ഇതുമായി കൌണ്ടറിൽ ചെന്നാൽ താങ്കൾക്ക് ബാക്കി തുക തിരികെ തരും. വീണ്ടും ഞാനാ സുന്ദരകുസുമ വദനന്റെ മുമ്പിൽ ചെന്നപ്പോൾ.. പഴയ മുന്നൂറ് ഈടാക്കിയതും പിന്നെ ഇപ്പോഴത്തെ 100 ചേർത്ത് നാനൂറ് രൂപ എനിക്ക് തിരികെ തന്നു... അതായിത് ഈ ഇടപാടിൽ നൂറ് രൂപ എനിക്ക് ഇങ്ങോട്ട് കിട്ടി..മിണ്ടാതെ മണങ്ങസ്യാ മിഴങ്ങസ്യാ സാധനം വാങ്ങിപ്പോന്നിരുന്നെങ്കിൽ 700+100 ഗോവിന്ദാ......!!


സ്വർണ്ണം വാങ്ങാൻ പോകുമ്പോഴും വാങ്ങിക്കഴിയുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..


  • 91.6 ശുദ്ധിയും ഹോൾമാർക്കും ഉണ്ടൊന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിലും അവരോട് ചോദിക്കുക ഇപ്പോൾ മേടിക്കുന്ന ഈസ്വർണ്ണം എത്ര നാൾ കഴിഞ്ഞാലും ഒരു തട്ടിക്കിഴിക്കലും കൂടാതെ അന്നത്തെ വില ലഭിക്കുമൊയെന്ന്, മാത്രമല്ല ഈ കാര്യം മറ്റു പീഡികയിൽ ചെന്നാലും ലഭിക്കുമൊയെന്ന് ചോദിച്ച് മനസ്സിലാക്കുക

  • പണിക്കൂലി എത്രെയെന്ന് പ്രത്യേകം ചോദിച്ച് മനസ്സിലാക്കുക

  • ഹാൻഡ് മെയ്ഡാണൊ മെഷിയൻ മെയിഡാണൊ എന്നും മനസ്സിലാക്കുക

  • പഴയ സ്വർണ്ണം മാറ്റിയെടുക്കുവാനാണെങ്കിൽ ആ സ്വർണ്ണ ഉരുപ്പടി ഇത്തിരി പഞ്ചസാര ലായനിയിലിട്ടു വച്ചിട്ട് നന്നായി ബ്രഷ് ചെയ്ത് വൃത്തിയാക്കിയിട്ടു വേണം കൊണ്ടുപോകാൻ

  • ഒരു ഗ്രാമിന്റെ സ്വർണ്ണമൊ പത്തു പവന്റെ സ്വർണ്ണം വാങ്ങുകയൊ രണ്ടിലേതായാലും വളരെ ശ്രദ്ധയോടെ തൂക്കവും പണിക്കൂലിയും അന്നത്തെ റേറ്റും മനസ്സിലാക്കിയിരിക്കണം

  • ഞാൻ ഒരു ഗ്രാമല്ലെ മേടിക്കുന്നത് അതുകൊണ്ട് എനിക്ക് ഇത്ര പരിഗണന മതി എന്ന തോന്നലോടെ സെയിത്സുമാനുമായി ഇടപെഴുകരുത്.

  • സെയിത്സുമാൻ എഴുതിത്തരുന്ന തുണ്ട് കടലാസിലെ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കിത്തരുവാനും അത് മറ്റൊരു പേപ്പറിൽ നമ്മൾ തന്നെ എഴുതിയെടുക്കുകയും ചെയ്യണം.

  • ഒരു ഗ്രാം മേടിച്ചാലും അഞ്ചു പവൻ മേടിച്ചാലും ഗിഫ്റ്റുകളും ആനുകൂല്യങ്ങളും ചോദിച്ച് വാങ്ങുക.

  • കുറെയധികം നോക്കിയിട്ടും നമുക്ക് മനസ്സിനിണങ്ങിയത് കണ്ടുകിട്ടിയില്ലെങ്കിൽ, ആ സെയിത്സുമാനെന്തു കരുതും എന്നു ചിന്തിക്കാതെ നല്ലൊരു ചിരി അദ്ദേഹത്തിന് സമ്മാനിച്ചിട്ട് മറ്റൊരു കടയിലേക്ക് ശീഘ്രം വച്ചുപിടിപ്പിക്കുക.

    ഒരുകാര്യം കൂടി കാർഡിലൂടെയാണ് പണം നൽകുന്നതെങ്കിൽ, കൊടുക്കുന്നതിന്റെ മുൻപ് ചോദിച്ച് മനസ്സിലാക്കുക അധിക തുക ഈടാക്കുമൊയെന്ന് അതായിത് ചില കടകളിൽ കാർഡ് വഴി പണം സ്വീകരിക്കുമ്പോൾ ബാങ്ക് ചാർജ്ജും ഈടാക്കും. അങ്ങിനെ ഈടാക്കുമെന്ന് പറയുകയാണെങ്കിൽ അതിവേഗം അടുത്തുള്ള എ ടി എമ്മിൽ പോയി കാശെടുത്ത് വരിക.

    അപ്പോൾ ഇനി സ്വർണ്ണം വാങ്ങുമ്പോൾ മേപ്പടി കാര്യങ്ങൾ ഓർത്താൽ,പ്രാവർത്തികമാക്കിയാൽ..

  • Thursday, September 24, 2009

    ചന്ദ്രയാൻ കീ ജയ്..!

    ചന്ദ്രയാൻ പേടകം ഇന്ത്യ വിക്ഷേപിച്ചപ്പോൾ ഇന്ത്യാക്കാരെല്ലാം ഈ നേട്ടം കൈവരിച്ചതിൽ അതിയായി അഭിമാനിച്ചുവെങ്കിലും,ബൂലോഗത്ത് ചില നീരസപ്രകടനങ്ങൾ നടത്തുകയും നടക്കുകയും ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ നാസയിൽ നിന്നുള്ള അനൌദ്യോഗിക വർത്തമാനപ്രകാരം, ചന്ദ്രയാൻ വഴി ചന്ദ്രനിൽ ജലാംശം ഉണ്ടെന്ന്കണ്ടെത്തിയിരിക്കുന്നു. തീർച്ചയായും നാസയുടെ ഈ കണ്ടെത്തെലിൻ‌ വഴിയൊരുക്കിയത് ചന്ദ്രയാനെന്ന മാതൃപേടകമാൺ‌‌. ഒരിക്കൽക്കൂടി ചന്ദ്രയാൻ ദൌത്യത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നതിനോടൊപ്പൊം ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് ഇന്ത്യയ്ക്ക് അസൂയവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ട്...

    .....................................................................................

    അമ്മയെ തല്ലിയാലും രണ്ടു വാദമുഖം ഉണ്ടാകും..!