Monday, August 6, 2007

ഞങ്ങളു പിടിച്ച പുലിവാല്‍!!

ന്നൊരു വീക്കെന്റായിരുന്നതിനാല്‍, ബാച്ചിയായ ഞാന്‍ അമ്മയെ ബുദ്ധിമുട്ടിക്കാതെ എന്റെ തുണികളെല്ലാം കഴുകുവാനായി സോപ്പുവെള്ളത്തിലിട്ടപ്പോഴാണ്‌ പുറത്ത്‌ സാബൂന്റെ വിളികേട്ടത്‌.

'അളിയാ' "മ്മടെ പിച്ചന്റെ ഓട്ടൊറിക്ഷ പാലക്കാട്ടുവച്ച്‌ ആക്സിഡന്റായീന്ന്"'

'എന്നിട്ടവനെന്തിങ്കിലും പറ്റിയൊ'??

'അതൊന്നുമെനിയ്ക്കറിയില്ല.. മ്മടെ ജോസൂട്ടി വിളിച്ചു പറഞ്ഞതാണ്‌!!


'പിച്ചന്റെ വീട്ടിലറീച്ചോ'??


'ഇല്ലാന്നാതോന്നണെ'!!


'എന്നാ നമ്മുക്കവിടെവരെയൊന്നു പോയാലൊ'?


'എവിടെ പിച്ചന്റെ വീട്ടിലൊ? അതൊ പാലക്കാട്ടേയ്ക്കോ'?


'ശരി നീയൊരഞ്ചുമിനിറ്റിരിയ്ക്ക്‌ ഞാനീ തുണികള്‍ കഴുകീട്ടട്ടിപ്പവരാം'


ഡ്രസ്സെല്ലാം ഒരുവിധം കഴുകിയിട്ടിട്ട്‌, പിച്ചന്റെ കാര്യത്തിനായി പുറത്തേക്കിറങ്ങാന്‍വേണ്ടി ഡ്രസ്സ്‌ തപ്പിയപ്പോഴാണു അടിയിലിടാനും മുകളിലിടാനും ഒന്നുമില്ലെന്ന്!. എല്ലാം നനച്ചിട്ടിരിയ്ക്കുകയാണ്‌. വേഗം ചേട്ടന്റെ ഒരു ഷര്‍ട്ടും അമ്മയുടെ അലക്കിത്തേച്ചു വച്ച ഒരുസെറ്റുമുണ്ടുമെടുത്തിട്ട്‌ വിത്തവൗട്ടായി, സ്റ്റൈലനായി പുറത്തേക്കിറങ്ങി.


ഇറങ്ങാന്‍നേരമമ്മയെ വിളിച്ചുപറഞ്ഞു "അമ്മേ ഞാനൊന്നുപുറത്തേയ്ക്കു പോകാണ്‌"


'അതിപ്പൊ നിന്റെ വേഷംകണ്ടാലറിയില്ലേ'!!


'ഈയമ്മേടൊരു തമാശ'!!


'ഞാനിത്തിരിവൈകും വരാന്‍... അതുകൊണ്ടു കുറ്റിയിട്ടുകിടന്നോ'


അല്‌പം ഫ്ലാഷ്ബാക്ക്‌,

ഞാന്‍ ജോലികഴിഞ്ഞുവന്നാല്‍, ഒട്ടും സമയംകളയാതെ കലുങ്കിലേയ്ക്കുപോകും അപ്പോഴവിടെ ഒട്ടുമിക്ക്യ തലതെറിച്ചവന്മാരും ഹാജരായിട്ടുണ്ടാവും. പിന്നെ ലോക കാര്യങ്ങളും പര(പാര)ദൂഷണങ്ങളും കഴിഞ്ഞു കുടുമ്മത്തേക്കെഴുന്നള്ളുമ്പോഴേയ്ക്കും അയല്‍വക്കത്തെ മരത്തിലിരിക്കുന്ന പാതിരാക്കോഴി സുമാര്‍ രണ്ടുവട്ടമെങ്കിലും കൂവീട്ടുണ്ടാകും.അമ്മയുടെ ഉറക്കച്ചുവയോടുള്ള ചീത്തയും കേട്ട്‌ വാതില്‍തുറന്നുതരുന്ന അമ്മയെനോക്കി ഒരിളിഭ്യച്ചിരിയും പാസ്സാക്കി, ആക്രാന്തത്തോടെ, അവിടെ മേശയില്‍ അടച്ചുവച്ചിരിയ്ക്കുന്ന ചോറും കറികളും കഴിച്ചു കിടന്നുറങ്ങുകയായിരുന്നു പതിവ്‌.


ഈ രാത്രികയറിവരുന്നത്‌ അമ്മയ്ക്കൊരു ശല്യമായിത്തീര്‍ന്നപ്പോള്‍, ഞാനമ്മയോടു പറഞ്ഞു അമ്മയിനി ഞാന്‍ പുറത്തുപോകുമ്പോള്‍ വാതിലിന്റെ കുറ്റിയിടണ്ടാ.. ഹൊ അമ്മയ്ക്കും ആശ്വാസം എനിയ്കുമതിലേറേ ആശ്വാസം കാരണം രാത്രിയില്‍ വാതില്‍ തുറന്നു തരുമ്പോഴുള്ള പ്രാക്ക്‌ കേള്‍ക്കേണ്ടല്ലൊ....


ഒരു ദിവസം പാതിരക്കോഴി മൂന്നുനാലുവട്ടം കൂവിക്കഴിഞ്ഞതിനുശേഷമാണു ലോക'സേവ'യൊക്കെക്കഴിഞ്ഞു ഞാന്‍ വീട്ടിലെത്തിയത്‌. നോക്കിപ്പൊ വാതില്‍ തുറന്നു കിടക്കുന്നു. ശെടാ, ഇതാരപ്പാ വതിലുതുറന്നിട്ടെതെന്നു കലങ്കുഷിതമായും, തലപുകഞ്ഞും ആലോച്ചിട്ടുമകത്തേയ്ക്കു കയറി. എന്നിട്ടാര്‍ത്തിപൂണ്ട്‌ വാരിവലിച്ച്‌ ചോറുണ്ണാന്‍ വേണ്ടി ഊണുമേശയില്‍ച്ചെന്നപ്പോള്‍ അവിടെയൊന്നുമിരിപ്പില്ലാ!!.


എന്താണെനിയ്ക്കു ചോറുവയ്ക്കാത്തതെന്നു ഉറങ്ങുന്ന അമ്മയെവിളിച്ചു ചോദിയ്ക്കണമെന്ന് ദേഷ്യത്തോടും സങ്കടത്തോടും വിശപ്പോടും കൂടി വിചാരിച്ചു പിന്നെ വേണ്ടന്നുവച്ചു കാരണം ഇപ്പോള്‍ അമ്മയെ വിളിച്ചുചോദിച്ചാല്‍,അമ്മയുടെ വായിലിരിയ്ക്കുന്ന സകല......കേള്‍ക്കേണ്ടിവരും അതുകൊണ്ടു രാവിലെ ചോദിയ്ക്കാമെന്നു നിരീച്ചു.


വെളുപ്പിനെ അമ്മയുടെ പരിഭ്രാന്തിനിറഞ്ഞ വിളികേട്ടിട്ടാണു ഞാനെഴുന്നേറ്റത്‌.


ഡാ നമ്മുടെ TV കാണാനില്ലാ!!. കള്ളന്‍ കൊണ്ടുപോയെന്നാണുതോന്നുന്നത്‌??.


അപ്പോഴാണു ഞാന്‍ തലേന്നത്തെ കര്യമോര്‍ത്തത്‌. വാതിലു തുറന്നിട്ടതും, ചോറുവയ്ക്കാതിരുന്നതും!.


ഞാനാക്കാര്യമമ്മയോട്‌ പറഞ്ഞു.


അപ്പോള്‍ അമ്മ ചോദിച്ചു,അപ്പോള്‍ നീയല്ലേടാ ഇന്നലെ ചോറു കഴിച്ചു പാത്രം മോറിവച്ചത്‌?


ഞാനൊ?!!


അപ്പോഴാണെനിയ്ക്കു കര്യങ്ങള്‍ പിടികിട്ടിയത്‌.


രാത്രിയിലാരൊ വാതില്‍തുറക്കുന്ന ശബ്ദംകേട്ടപ്പോള്‍ അമ്മവിചാരിച്ചു അതു ഞാനായിരിയ്ക്കുമെന്ന്. അതുകൊണ്ടു കിടന്നയിടത്തുനിന്നു അമ്മവിളിച്ചുപറഞ്ഞു " എന്റെ പുന്നാരമോന്‍ പാതിരാവരെ ഊരുതെണ്ടി നടന്ന് വീട്ടിലേക്കു സമ്പാദിയ്ക്കാന്‍ പോയി 'ക്ഷീണിച്ചു' വന്നതല്ലേ.. ന്റെ മോന്‍ വേഗം ആഹാരം കഴിക്കൂ,,,


ഇതുകേട്ട്‌ കള്ളന്‍ ഞെട്ടിയിട്ടുണ്ടാവും ഒപ്പം സന്തോഷിക്കുകയും ചെയ്തിട്ടുണ്ടാകും!!!


ദുഷ്ടന്‍ കള്ളന്‍, അവന്‍ (അവളായിരിയ്ക്കില്ലാ) എനിയ്ക്കുവേണ്ടി രാധച്ചിറ്റകൊടുത്ത പോത്തെറച്ചി വരട്ടിയതും കൂട്ടി സമൃദ്ധിയായി അത്താഴവും കഴിച്ച്‌, സൊസൈറ്റീന്ന് ലോണെടുത്തു വാങ്ങിച്ച TVയും അടിച്ചോണ്ടല്ലേ പോയത്‌!!.


അതീപ്പിന്നെ പാതിരാത്രിയ്ക്കുമുമ്പ്‌ ഞാന്‍ വീട്ടില്‍ ചേക്കേറിയിരുന്നു.


ഇനി സംഭവത്തിലേയ്ക്കു തിരിച്ചുവരാം..


പിച്ചനെന്നു ഞങ്ങള്‍ വിളിക്കുന്ന പൗലോസ്‌, അങ്കമാലീയില്‍ അവന്റെ സ്വന്തം ഓട്ടോ ഓടിയ്ക്കലാണ്‌. പാലക്കാട്ടേയ്ക്കൊരോട്ടം പോയപ്പോള്‍ അവിടെവച്ചവന്റെ ഓട്ടൊ ഒരാക്സിഡന്റില്‍പ്പെട്ടു. അതാണു സാബു വന്ന് പറഞ്ഞത്‌.

അങ്ങിനെ ഞങ്ങളുടെ ഗ്യാംങ്ങിലെയെല്ലാവരെയും വിളിച്ചു കാര്യം പറഞ്ഞു. എല്ലാവരുടേയും തീരുമാനപ്രകാരം പാലക്കാട്ടേയ്ക്കു പോവാന്‍ തീരുമാനിച്ചു.


ഞാന്‍,സാബു,ഹരി,നൗഷാദ്‌,ബാബു എന്നിവരടങ്ങുന്ന വല്യോരു പടയും, പിച്ചന്റെ കൂടെ സ്റ്റാന്റിലോടുന്ന, പിച്ചന്റെയും ഞങ്ങളുറ്റെയും സുഹൃത്തായ ജോസൂട്ടിയുടെ ഓട്ടൊയില്‍ അത്യധികം ഉല്‍ക്കണ്ടരായി വൈകീട്ട്‌ 3 മണിക്ക്‌ പാലക്കാട്ടേയ്ക്ക്‌ തിരിച്ചു.


ഞാനും ജോസൂട്ടീം മുമ്പിലും, ബാക്കി വഹകള്‍ പിന്നിലുമാണിരുന്നത്‌..


"അല്ലെങ്കിലും അവനിത്തിരി ഓവര്‍സ്പ്പീഡാണ്‌, വല്ല പെണ്ണുങ്ങളുടെ വായില്‍നോക്കി വണ്ടിയോടിച്ചിട്ടുണ്ടാവും, ചിലപ്പോള്‍ വല്ലഭ്യാസവും കാണിച്ചിരിയ്ക്കും" എന്നിങ്ങനെയുള്ള കമന്റുകള്‍ നിര്‍ലോഭവും ചിലവില്ലാതെയും ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.


ഓട്ടൊയിലങ്ങനെ തിങ്ങിഞ്ഞെരുങ്ങി, ഇരുട്ടുവീണുതുടങ്ങിയപ്പോഴേയ്ക്കും ഒരുകണക്കിന്‌ പാലക്കാട്ടെത്തിച്ചേര്‍ന്നു.


'കൊച്ചീപോവാന്‍ പറഞ്ഞു കൊച്ചീല്‍പ്പോയി' യെന്നുപറയുമ്പോലെയായി ഞങ്ങളുടെ അവസ്ഥ!. കാരണം അപകടം നടന്ന സ്ഥലം കൃത്യമായി ആര്‍ക്കുമറിയില്ലാ!. കഞ്ചിക്കോട്ടുവച്ചാണു സംഭവംനടെന്നെതെന്നുമാത്രമറിയാം.


അങ്ങിനെ കുറെനേരംതപ്പിനടന്ന് അവസാനം പിച്ചനെ കണ്ടുപിടിച്ചു. അവനെകണ്ടപ്പോള്‍ ആദ്യമാശ്വാസവും പിന്നെ കലശലായ ദേഷ്യവും സങ്കടവുമാണെല്ലാവര്‍ക്കുമുണ്ടായത്‌!.ചുള്ളന്‍ യാതൊരു കുഴപ്പവുമില്ലാതെ cool coolആയി പാന്‍ പരാഗും ചവച്ചുകൊണ്ടുനില്‍ക്കുന്നു!!.


ഹൊ ദൈവമെ! ഇതുകാണാന്‍വേണ്ടിയാണൊ ഇത്ര കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ഇവിടെവരെ വന്നത്‌?


പക്ഷെ അവന്റെ ശകുടത്തിന്‌ കാര്യമായ പരിക്ക്‌ പറ്റിയിരുന്നു.


ഏതായലും ഇവിടെവരെവന്നു എന്നാപ്പിന്നെ നമ്മുക്ക്‌ ഒരു "നാരങ്ങ്യ വെള്ളം" കാച്ചിട്ടുപോയാലൊ? സാബുവാണതെടുത്തിട്ടത്‌.


MLAമാരുടെ ശമ്പളവര്‍ദ്ധനയെപ്പറ്റി നിയമസഭയില്‍ പ്രമേയമവതിപ്പിക്കുമ്പോള്‍ ഭരണ പ്രതിപക്ഷ ഭേദമന്യെ പ്രമേയത്തെ ഐക്യകണ്ടേന അനുകൂലിക്കുന്നതുപോലെ, ഞങ്ങളെല്ലാവരും ശക്തിയുക്തം അതിനെ സുസ്വാഗതം ചെയ്തു.

പിച്ചന്‍, അവന്റെ ഓട്ടൊ നന്നാക്കിയിട്ടെ വരുന്നോള്ളൂന്ന് പറഞ്ഞു.

അങ്ങിനെ നാരങ്ങ്യവെള്ളമൊക്കെ 'കാച്ചി' ഒരു പരുവമായെല്ലാവരും!!.

അപ്പോഴേക്കും നേരം നട്ടപ്പാതിരയായിക്കഴിഞ്ഞിരുന്നു.ജോസൂട്ടിയാണെങ്കില്‍ 'ഇര്‍ളപറ്റും കള്ളിമുണ്ടും' പിന്നെ മാര്‍ത്താണ്ടവര്‍മ്മ മഹാരാജാവിന്റെ 'വാളും' കയ്യില്‍പ്പിടിച്ചു നില്‍ക്കുന്നു!!.ഈയവസ്ഥയില്‍ എങ്ങിനെ ഓട്ടൊയോടിച്ചു തിരിച്ചു പോകും??.

അധികം നാരങ്ങ വെള്ളം കുടിക്കാത്ത ഞാന്‍ ഓട്ടൊയോടിക്കാമെന്നു പറഞ്ഞു.ബൈക്കോടിച്ചുമാത്രം പരിചയമുള്ള ഞാന്‍ സധൈര്യം ആ സാഹസത്തിനു തയ്യാറായി.

അപ്പോഴാണ്‌ ബാബുവിനു 'ജറതാ പാന്‍ കഴിക്കണം! അതുകേട്ടപ്പോള്‍ എല്ലാവര്‍ക്കും പാന്‍ കഴിക്കണമെന്നയി..

കുറെ തപ്പിനടന്നട്ടവസാനം, ട്രാന്‍സ്പ്പോര്‍ട്ടു ബസ്റ്റാന്റിന്റെ മുന്‍പില്‍ പാന്‍ വില്‌പന നടത്തുന്ന ഒരിന്ത്യാക്കാരന്റെ കയ്യില്‍നിന്നു ജറതാ, ചാര്‍ സൗ ബീസ്‌ എന്നീ വായികൊള്ളാത്ത പേരുകളുള്ള മുറുക്കാനും മേടിച്ചു വീട്ടിലേക്കു തിരിച്ചുയാത്രയായി.

സധൈര്യം ഓട്ടൊയോടിച്ച എനിക്കു നഗരം കഴിഞ്ഞ്‌ ഹൈവേലേക്കു കയറിയപ്പോള്‍ കുറേശ്ശെ പേടി വന്നു തുടങ്ങി. കാരണം ഹൈവേ ട്രാഫിക്‍പോലീസ്‌!.

കൂടെവന്ന എല്ലാ ശവികളും( നൗഷാദൊഴിച്ചു) നല്ല നല്ല രാജാക്കന്മാരുടെ 'വാളും' വച്ച്‌ ഓട്ടൊയാകെ നാശകൂശമാക്കിയിരുന്നു.

ആലത്തൂര്‍ കഴിഞ്ഞപ്പോള്‍, ദൂരെ കാണാറായി പോലീസ്‌ ചെക്കിങ്‌!

ദൈവമേ! കുടുങ്ങിയതുതന്നെ!

വേഗം ഓട്ടൊ ഇടതുവശത്തുകണ്ട ഒരുള്‍വഴിയിലേക്കു തിരിച്ചുവിട്ടു. അതില്‍ കൂടി അഞ്ചാറു കിലോമീറ്റര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു തോടിന്റരുകില്‍ റോഡവസാനിച്ചു.ഇനിയിപ്പോയെന്തു ചെയ്യും??.

സംഗതിയാകെ ഗുലുമാലായീന്ന് മനസ്സിലായി. എല്ലാവരും പുറത്തേക്കിറങ്ങി.

നല്ല നിലാവുള്ള രാത്രിയായിരുന്നുവന്ന്.

ഓട്ടൊയിലാണെങ്കില്‍ 'വാളിന്റെ" സുഗന്ധം!. എന്നാപ്പിന്നെ ഓട്ടൊയൊന്നു കഴുകിയേക്കാമെന്നു വിചരിച്ചു. അങ്ങിനെ ഞാന്‍ ഓട്ടൊ കഴുകാനായി തോട്ടിലെറങ്ങിയപ്പോള്‍, എല്ലവര്‍ക്കും തോട്ടില്‍ നീരാടണം!.

എല്ലാവരും കുളിക്കാനായി തുണിയെല്ലാമഴിച്ചു ജട്ടിമാത്രമായി നില്‍ക്കുമ്പോള്‍ (അടിയിലൊന്നുമിടാത്ത കാരണം ഞാന്‍ കുളിക്കണില്ലാന്നു വച്ചു) അക്കരെ എന്തൊക്കെയൊ ഒച്ചപ്പാടും ബഹളവും കേട്ടു.

ഞങ്ങളങ്ങിനെ അന്തിച്ചുനില്‍ക്കുമ്പോള്‍, അക്കരെന്ന് തോടുകടന്ന്, ജട്ടി മാത്രമിട്ട്‌ ശരീരമാസകലം കരിയൊയിലും പൂശി മൂന്നാള്‍ക്കാര്‍ കയറിവന്നു. അവരുടെ കയ്യില്‍ ഒരു സഞ്ചിയുമുണ്ടായിരുന്നു.

ഞങ്ങളെ കണ്ടതും അവര്‍ ചെറുതായി ഒന്നു ഞെട്ടി!! ഞങ്ങള്‍ അതിലുമപ്പുറം ഞെട്ടി!!!.

അപ്പോള്‍ അതിലൊരാളു ചോദിച്ചു, 'നിങ്ങള്‍ ഏതു ഭാഗത്തു കയറനാണു പോകുന്നത്‌'?

'ഇന്നിനി അക്കരെക്കു പോകേണ്ടാ.. അവിടെ ആളുകളേല്ലാം വടിയും പത്തലൊക്കയുമായി ഞങ്ങളെത്തപ്പി നടക്കുകയാണ്‌'. ഇതും പറഞ്ഞവരു പോയി.

ആ നട്ടപ്പാതിരാത്രിയില്‍ ഞങ്ങളുടെ ജട്ടിയിട്ടുട്ടുള്ള നില്‌പും, മുഖലക്ഷണവും കണ്ടപ്പോള്‍ ഞങ്ങളും അവരെപ്പോലെ മോഷ്ടിക്കാന്‍ വേണ്ടി വന്നവരാണെന്നു അവര്‍ ധരിച്ചിരിയ്ക്കും!!. അവരുടെ ആ ധാരണ തിരുത്തുവാനും ഞങ്ങള്‍ മുതിര്‍ന്നില്ല.

വര്‍ഗ്ഗബോധമുള്ള കള്ളന്മാര്‍! നല്ലവര്‍!!

അപ്പോള്‍, അക്കരെ പാടത്തുകൂടി ആളുകള്‍ ടോര്‍ച്ചുമടിച്ചുകൊണ്ടുവരുന്നതു കണ്ടു.

അവരുടെ കയ്യിലെങ്ങാനും പെട്ടുപോയാല്‍? പിന്നെ പെട്ടിക്കടയില്‍ പഴക്കുല തൂക്കിയിട്ടതുപോലെയാകും!!.

ഇനിയവിടെ നിന്നാല്‍ സംഗതി പന്തികേടാവുമെന്നു തോന്നിയപ്പോള്‍ " തോമസുകുട്ടീ വിട്ടോടാ" യെന്നു ഇന്‍ ഹരിഹര്‍നഗറില്‍ പറയുന്നതു പോലെ ഞങ്ങള്‍ അവിടെ നിന്നും സ്കൂട്ടായി.

അപ്പോഴേക്കും എല്ലാവരുടെയും കെട്ടെറെങ്ങിയിരുന്നു. അതിനാല്‍ ജോസൂട്ടിയാണു ഓട്ടൊയോടിച്ചത്‌.

ഏതൊക്കെയൊ വഴിയിലൂടെ സഞ്ചരിച്ചു ഞങ്ങള്‍ തിരിച്ചു ഹൈവയില്‍ കയറി. ചെന്നു കയറിയതൊ ഹൈവേ പോലീസിന്റെ മുന്‍പില്‍!!!.

എവിടെ പോയതാടാ ??

സാര്‍, ഞങ്ങള്‍ പാലക്കാട്ടുപോയിവരികയാണ്‌!

ഈ വഴിയാണോടാ പാലക്കാട്ടുനിന്നും വരുന്നത്‌? മര്യാദക്കു സത്യം പറഞ്ഞൊ, ഇല്ലെങ്കില്‍....

സര്‍, നിങ്ങളെ കണ്ടു പേടിച്ചിട്ടാണ്‌!!!

അതെന്തെടാ ഞങ്ങള്‍ ഭൂതങ്ങളാണൊ?

അതേന്നു പറയണമെന്നുണ്ടായിരുന്നു പക്ഷെ നാവു പൊന്തിയില്ല.

ഞങ്ങള്‍ നടന്ന സംഭവം മുഴുവന്‍ പറഞ്ഞു. പക്ഷെ ഞാന്‍ ഓട്ടൊയോടിച്ച കാര്യം മാത്രം പറഞ്ഞില്ല!.

അവരതൊന്നും വിശ്വസിച്ചില്ല. ഞങ്ങള്‍ മോഷ്ടിക്കാന്‍ വന്നവരാണെന്നു പറഞ്ഞു ജീപ്പില്‍ കയറ്റി.

സ്റ്റേഷനില്‍ ചെന്നാല്‍ ഇടിയുടെ പൂരമാവും, പിന്നെ തെളിയാതെ കിടക്കുന്ന സകല കേസുകളെല്ലാം ഞങ്ങളാണ്‌ ചെയ്തതെന്നു വരുത്തിത്തീര്‍ക്കും!!. (അങ്ങിനെയാണല്ലൊ അതിന്റെയൊരു രീതി)

അതിനേക്കാളുമപ്പുറം, സ്റ്റേഷനില്‍ എത്തിയാല്‍ എല്ലാവരുടെയും ഷര്‍ട്ടും മുണ്ടും ഊരിയെടുത്ത്‌ വെറും അണ്ടെര്‍വെയര്‍ മാത്രമിടീച്ചു നിര്‍ത്തുന്നത്‌ സിനിമയിലും മറ്റും കണ്ടിട്ടുണ്ട്‌. അങ്ങിനെയൊരവസ്ഥ വന്നാല്‍ ഈയുള്ളവന്റെ സ്ഥിതി വളരെ പരിതാപകരമാകും ക്യോംകി, ഞാന്‍ വിത്തൗട്ടാനാകുന്നു!!!!.

ഹൊ ദൈവമേ ! അങ്ങിനെയെങ്ങാന്‍ എന്നെ നിര്‍ത്തിയാല്‍, നാട്ടിലെങ്ങിനെ തലയുയര്‍ത്തി നടക്കും? ലലനാമണികള്‍ എന്തു വിചാരിക്കും??.

ഇത്യാദി ചിന്തകള്‍കൊണ്ടെന്റെ നെറ്റി വിയര്‍ത്തു തല വിയര്‍ത്തു പിന്നെ കണ്ണും നിറഞ്ഞു.

സാബും ജോസൂട്ടിയും കരച്ചിലോടു കരച്ചില്‍!!.

സര്‍, ഞാന്‍ .....സ്റ്റേഷനിലെ ...ഇന്ന പോലീസുകാരന്റെ അടുത്ത ബന്ധുവാണ്‌. സഖാവ്‌ ശര്‍മ്മയുടെ വേണ്ടപ്പെട്ടവനാണ്‌.. എന്നൊക്കെ പറഞ്ഞുനോക്കി. നൊ രക്ഷ...

അവസാനം A.S.I യ്ക്ക്‌ എന്തോ ദയതോന്നി, എല്ലാവരുടെയും വീട്ടഡ്രസ്സും ജോസൂട്ടിയുടെ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ വാങ്ങിവച്ചിട്ടുപറഞ്ഞു, നാളെ അങ്കമാലി പോലീസ്‌ സ്റ്റേഷനില്‍ നിന്നും ഒരു കത്തും വാങ്ങി വായോ അപ്പോള്‍ ഈ ലൈസന്‍സ്‌ തിരിച്ചുതരാം എന്നും പറഞ്ഞു ഞങ്ങളെ ജീപ്പിന്ന് ഇറക്കിവിട്ടു. അതോടൊപ്പം ഒരു രസീതു തന്നിട്ടു പറഞ്ഞു ഇനിയും വഴിയില്‍ പൊലീസ്‌ ചെക്കിംഗ്‌ ഉണ്ടാകും അപ്പോള്‍ ഈ രസീത്‌ കാണിച്ചാല്‍ മതി. (നൂറുരൂപ കൊടുത്തിട്ടു അമ്പതു രൂപയുടെ രസീത്‌!! ബാക്കി...?)

അങ്ങിനെ ജീവനും മാനവും തിരിച്ചു കിട്ടിയ സന്തോഷത്തോടെ ഞങ്ങള്‍ അവിടെനിന്നും രക്ഷപ്പെട്ടു. പിന്നീട്‌ വഴിക്കൊന്നും ചെക്കിംഗ്‌ ഉണ്ടായിരുന്നില്ലാ.

വാല്‍ കക്ഷണം:

പിറ്റേദിവസം അങ്കമാലി പോലീസ്‌സ്റ്റേഷനില്‍ നിന്നും ആളു കുഴപ്പക്കാരനല്ലന്നുള്ള കത്തും വാങ്ങി പാലക്കാട്ടു പോലീസ്‌ സ്റ്റേഷനിലെത്തിയ ജോസൂട്ടിയുടെ പേരില്‍ മദ്യപിച്ചു വണ്ടിയോടിച്ചതിനും ഓവര്‍ലോഡ്‌ പാസഞ്ചറന്മാരെ കയറ്റിയതിനും പെറ്റിക്കേസു ചാര്‍ജ്ജുചെയ്യുകയും അവന്റെ ലൈസന്‍സ്‌ തിരിച്ചു നല്‍കുകയും ചെയ്തു.

അതിനു ശേഷം ഒരു നാലഞ്ചുവട്ടമെങ്കിലും ജോസൂട്ടി പാലക്കാട്‌ കോടതി കയറിയിറങ്ങിട്ടുണ്ടെന്നാണു ഈയുള്ളവന്റോര്‍മ്മ...

11 പ്രതികരണങ്ങള്‍:

  1. G.MANU said...

    :)

  2. Anonymous said...

    ഹഹഹഹ,,,,


    (ആ നട്ടപ്പാതിരാത്രിയില്‍ ഞങ്ങളുടെ ജട്ടിയിട്ടുട്ടുള്ള നില്‌പും, മുഖലക്ഷണവും കണ്ടപ്പോള്‍ ഞങ്ങളും അവരെപ്പോലെ മോഷ്ടിക്കാന്‍ വേണ്ടി വന്നവരാണെന്നു അവര്‍ ധരിച്ചിരിയ്ക്കും!!.)

    മുഖലക്ഷണം ഇപ്പോഴും അങ്ങിനെതന്നെയാണൊ?

  3. Mr. K# said...

    വര്‍ഗ്ഗബോധമുള്ള കള്ളന്മാര്‍ :-)

    " എന്റെ പുന്നാരമോന്‍ പാതിരാവരെ ഊരുതെണ്ടി നടന്ന് വീട്ടിലേക്കു സമ്പാദിയ്ക്കാന്‍ പോയി 'ക്ഷീണിച്ചു' വന്നതല്ലേ.. ന്റെ മോന്‍ വേഗം ആഹാരം കഴിക്കൂ,,,“

    ഈ ഡയലോഗ് കുറേ കേട്ടിട്ടുണ്ട്. :-)

  4. മുക്കുവന്‍ said...

    അല്ലെങ്കിലും അവനിത്തിരി ഓവര്‍സ്പ്പീഡാണ്‌, വല്ല പെണ്ണുങ്ങളുടെ വായില്‍നോക്കി വണ്ടിയോടിച്ചിട്ടുണ്ടാവും, ചിലപ്പോള്‍ വല്ലഭ്യാസവും കാണിച്ചിരിയ്ക്കും

    ഇഷ്ടായി... ആര്‍ക്കേലും ഒരു അപകടം പറ്റിയാല്‍ ഉടനെ വരുന്ന കുറെ കമെന്റുകള്‍....

  5. Areekkodan | അരീക്കോടന്‍ said...

    ഇഷ്ടായി...

  6. യാത്രിക / യാത്രികന്‍ said...

    കൊള്ളാം
    പക്ഷേ ഒരല്‍‌പം നീണ്ടു പോയി
    5 പോസ്‌റ്റിനുള്ള വകയുണ്ടായിരുന്നു

  7. സജീവ് കടവനാട് said...

    നന്നായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ നാരങ്ങാവെള്ളം (പത്മരാജന്റെ സിനിമയിലേത്)സ്റ്റോക്കു ചെയ്യാറുണ്ടോ?
    കാണണം.

  8. SHAN ALPY said...

    നന്നായിട്ടുണ്ട്
    പ്രവാസികളെ പരിഗണിക്കുക
    നന്മകള്‍ നെരുന്നു

  9. ശ്രീ said...

    കുഞ്ഞന്‍‌ ചേട്ടാ...
    സംഭവം കലക്കീട്ടോ!

    കള്ളന്മാരായാലും എന്തൊരു വര്‍‌ഗ ബൊധം! എന്തു സ്നേഹം...
    നാരങ്ങാ വെള്ളം കുടിച്ചു വണ്ട് ഓടിക്കരുതെന്നാ പറഞ്ഞു വന്നതല്ലേ ഹിഹി ;)

  10. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: “നീയൊരഞ്ചുമിനിറ്റിരിയ്ക്ക്‌ ഞാനീ തുണികള്‍ കഴുകീട്ടട്ടിപ്പവരാം“ -- ആ അഞ്ച് മിനിറ്റോണ്ട് തുണികഴുകുന്ന വിദ്യയൊന്ന് പറഞ്ഞ് തരാവോ.

    കള്ളന്മാരുടെ വര്‍ഗ്ഗസ്നേഹം കേമായി..

  11. കുഞ്ഞന്‍ said...

    ചാത്തോ...

    വെള്ളാനകളുടെ നാട്ടില്‍, പപ്പു പറയുന്നതു കേട്ടിട്ടില്ലേ,, “ഇപ്പൊ ശരിയാക്കാം” എന്നു പറയുമ്പോലെ അവനെ പറഞ്ഞു പറ്റിച്ച് മുക്കാല്‍ മണിക്കൂറോളം വീട്ടിലിരുത്തി അതു കഴിഞ്ഞു സൊസൈറ്റില് പാലും കൊണ്ടു കൊടുത്തതിനു ശേഷമാണ് ഞങ്ങള്‍ പുറപ്പെട്ടത്.അവന്റെ വായേന്ന് കുറച്ചു ചീത്ത കേട്ടാലെന്താ.. തുണീം കഴുകി പാലും കൊടുത്തു...:)