“കാണാമറയത്തിരുന്ന് അക്ഷരങ്ങളിലൂടെ പരസ്പരം അറിയുകയും , ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, എന്തിന് വിവാദവിഷയങ്ങളില്‍ വാക് ശരങ്ങള്‍ എയ്യുന്ന ബ്ലോഗേഴ്സ് തമ്മിൽ പോലും പറഞ്ഞറിയിയ്ക്കാനാവത്ത ഒരു സ്നേഹബന്ധം അദൃശ്യമായി ഈ ബൂലോകത്ത് ഉണ്ടാകുന്നുണ്ട്.. ഇതാണ്.. ഇതാണ്.. ഇതാണ്.. ശരിക്കും ഇന്ന് നമ്മള്‍ അറിയുന്ന ബൂലോഗത്തിന്റെ ശക്തിയും സൌന്ദര്യവും”
ബൂലോഗ സഞ്ചാരി നിരക്ഷരൻ ബഹ്‌റൈനിൽ ഔദ്യോഗികാർത്ഥം വരുന്നുണ്ടെന്നു കേട്ടപ്പോൾ മുതൽ, ഉത്സവപ്പറമ്പിൽ നിൽക്കുന്ന ബാല്യമാണെനിക്ക് തിരികെ കിട്ടിയത്. 
തലേ ദിവസം തന്നെ ഒരു മൊബൈൽ മെസ്സേജിലൂടെ സജിച്ചായൻ എന്നെ ഒന്നുകൂടി ഓർമ്മപ്പെടുത്തിയിരുന്നു നിരക്ഷരൻ നാളെ തന്റെ വീട്ടിലുണ്ടാകുമെന്നും നിരുവിന് അടുത്തറിയാവുന്ന ചില കൂട്ടുകാരും അവിടെയുണ്ടാകുമെന്നും ആയതിനാൽ ഞാനും കുടുംബവും ഈ കൂടിച്ചേരലിൽ എത്തിച്ചേരണമെന്നും ഈ സ്നേഹസംഗമം മനോഹരമാക്കണമെന്നും...രാവണ നിഗ്രഹാർത്ഥം ലങ്കയിലേക്ക് ശ്രീരാമ സേന പാലം നിർമ്മിക്കുമ്പോൾ ഒരു അണ്ണാറക്കണ്ണൻ തനിക്കാവും വിധം ആ പാലം പണിയിൽ സഹായിക്കുന്നത് വീക്ഷിച്ച ശ്രീരാമൻ അണ്ണാറക്കണ്ണനെ സ്നേഹപൂർവ്വം തലോടുകയും അനുഗ്രഹിക്കുകയും ചെയ്തു...ഇക്കഥ ഇവിടെ പരാമർശിച്ചത് കുറച്ചുനേരമെങ്കിലും ഈ സ്നേഹ സംഗമത്തിൽ ഞാൻ അണ്ണാറക്കണ്ണനായി മാറിയെന്നതിലാണ്..!
ആകാംഷയോടെ അതിലേറെ സന്തോഷത്തോടെയാണ് സജിച്ചായന്റെ വീട്ടിലേക്ക് ഞാനും എന്റെ കുടുംബവും ഇരിങ്ങലും കുടുംബവും ചെന്നത്. വളരെ ഹൃദ്യമായ രീതിയിലാണ് സജിച്ചായൻ ഞങ്ങളെ സ്വീകരിച്ചത്. സജിച്ചായന്റെ വീടും ഞാൻ ആദ്യമായി കാണുകയായിരുന്നു. സജിച്ചായന്റെ വീടിന്റെ മനോഹാരിത ആരേയും അസൂയവാലുവാക്കും അത്തരത്തിലാണ് തന്റെ വീട് വൃത്തിയും വെടിപ്പുമായി കാത്തുസൂക്ഷിക്കുന്നത്. എന്നാൽ കുട്ടികളുടെ ഭിത്തിയിലെ കുത്തിവരകൾ വീടിന്റെ മനോഹാരിതയെ തെല്ല് കുറക്കുമെങ്കിലും സ്നേഹസ്വരൂപനായ ഒരു പിതാവിനെ എനിക്ക് സജിച്ചായനിൽ കാണുവാൻ സാധിച്ചു.. 
നീരുവിന്റെ പടം നന്ദപർവ്വത്തിൽ വരച്ചതുകണ്ടപ്പോൾ സുന്ദരനാണ് ഞാനെന്ന എന്റെ അഹങ്കാരമാണ് ഇല്ലാതായത് എന്നാലും മനസ്സിലുണ്ടായിരുന്നു നേരിൽ കാണുമ്പോൾ ഇത്രയ്ക്ക് ഭംഗിയൊന്നുമുണ്ടാകില്ലെന്ന് പക്ഷെ, നേരിൽ കണ്ടപ്പോൾ നിരക്ഷരൻ എന്ന മനോജ് ഭംഗി കൊണ്ടുമാത്രമല്ല പെരുമാറ്റം കൊണ്ടും അറിവുകൊണ്ടും മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റുന്നവനാണെന്ന് മനസ്സിലായി..
നീരുവിനെ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു അപരിചിതത്വവും അനുഭവപ്പെട്ടില്ല നിത്യവും കാണുന്ന എന്റെ അടുത്തൊരു കൂട്ടുകാരനെ കണ്ടതുപോലെയായിരുന്നു ഒരു പക്ഷെ ഇതായിരിക്കും ബ്ലോഗേഴ്സ് തമ്മിലുള്ള അദൃശ്യമായ ആ സ്നേഹ ബന്ധം..!
ഞങ്ങൾ ചെന്നപ്പോൾ അവിടെ നീരുവിനോടൊപ്പം നട്ടപ്പിരാന്തനും മോഹനേട്ടനും(പുത്തഞ്ചിറ) രഞ്ജിത്ത് വിശ്വേട്ടനും ഹാജരായിട്ടുണ്ടായിരുന്നു.
പിന്നീടുള്ള നിമിഷങ്ങൾ രസകരവും എന്നെന്നും ഓർമ്മയിൽ തങ്ങുന്നതുമായിരുന്നു. സജിമാഷിന്റെ ഗ്രന്ഥ ശേഖരം കണ്ട് അന്തംവിട്ടിരിക്കന്ന നീരുവിനോട് ഞാനാസത്യം വെളിപ്പെടുത്തി ഇതൊക്കെ സജിച്ചായൻ നീരുവരുന്നുണ്ടെന്നറിഞ്ഞ് രണ്ടുമൂന്ന് ദിവസം മുമ്പ് ഓടിനടന്ന് സംഘടിപ്പിച്ചതാണെന്ന്..! 
നീരു പുസ്തകങ്ങളെല്ലാം ആർത്തിയോടെ തപ്പിനോക്കി അതില്‍ ഓരോ ബ്ലോഗ്ഗേഴ്സ് പ്രസിദ്ധികരിച്ച പുസ്തകങ്ങള്‍ പരിശോധിക്കുയയായിരുന്നു., കുറുമാന്‍, വിനോദ്, ബാജി തുടങ്ങിയ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങള്‍ എല്ലാം മറിച്ചു നോക്കി. പക്ഷെ അതില്‍ ദേവദാസിന്റെ “ഡില്‍ഡോ“ കാണാത്തതില്‍ പുള്ളിക്കാരന്‍ അസാരം സങ്കടപ്പെട്ടു കാരണം അത്തരത്തിലായിരുന്നു നട്ടാപ്പി ആ പുസ്തകത്തെപ്പറ്റി നീരുവിനോട് വർണ്ണിച്ചിരുന്നത്. ബ്ലോഗര്‍ അനില്‍ വെങ്കോട് ജയ് ഹിന്ദ് ചാനലില്‍ എല്ലാ ആഴ്ചയും നടത്തുന്ന വായന എന്ന എപ്പിസോഡില്‍ ബ്ലോഗില്‍ നിന്നും പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളെയും പരിചയപ്പെടുത്താറുണ്ടെന്നുള്ള കാര്യം എനിക്ക് പുതിയൊരറിവായിരുന്നു. വാക്കുകളെ അമ്മാനമാടുന്ന വേങ്കോട് മാഷ് ഇക്കാര്യത്തിൽ യോജിച്ചവൻ തന്നെ. അടുത്ത എപ്പിസോഡിൽ അവതരിപ്പിക്കാൻ വേങ്കോട് മാഷ്‍ വിശാലമനസ്കന്റെ “കൊടകരപുരാണം” കുത്തിയിരുന്ന് വായിക്കുകയാണെന്നും ഇങ്ങനെ പണ്ട് ഞാൻ വായിച്ചിരുന്നെങ്കിൽ അറ്റ്ലീസ്റ്റ് തന്റെ മാതാപിതാക്കളെങ്കിലും സന്തോഷിച്ചേനെയെന്നുപറഞ്ഞത് എന്നിൽ ചിരിയുണർത്തി. .jpg)
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കൊച്ചുകുട്ടികൾ ഉത്സാഹത്തിമർപ്പോടെ ഞങ്ങളുടെ ഇടയിലൂടെ ഓടിനടക്കുന്നുണ്ടായിരുന്നു. അവിടെ വന്ന കുട്ടികൾക്കെല്ലാം ഒരു പാർക്കിൽ ചെന്ന സന്തോഷമാണ് പ്രകടിപ്പിച്ചത് കാരണം കോട്ടയം അയ്യപ്പാസ് പോലെ അത്രക്കും വിശാലമായ മുറികളും കളിപ്പാട്ടങ്ങളുമാണ് സജിച്ചായന്റെ വീട്ടിലുള്ളത്. 
കുറച്ചു കഴിഞ്ഞപ്പോൾ അജിത് നായരും കുടുംബവും എത്തിച്ചേർന്നു. നീരുവിന്റെ ഒരു അടുത്ത കുടുംബസുഹൃത്ത് കൂടിയാണ് അജിത്ത്. അജിത്ത് ബഹറൈനില്‍ വച്ച് ചിത്രികരിക്കുന്ന “നിലാവ്” എന്ന സിനിമയുടേ സംവിധായകനാണ്. എല്ലാവരും പിന്നെ നിലാവ് എന്ന സിനിമയെക്കുറിച്ചായി ചോദ്യങ്ങള്‍. ആ ചിത്രത്തിലെ ഗാനത്തിന്റെ മനോഹാരിത എടുത്ത് പറയത്തക്ക ഒന്നാണ്. പിന്നെ ഗായിക ചിത്രയുടെ സഹാനുഭൂതിയും യേശുദാസിന്റെ സഹാനുഭൂതവും അനുഭവത്തിലൂടെ പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്നവരുടെ മനസ്സിൽ ചില വിഗ്രഹങ്ങൾ തേജസ്വാകുകയും ചിലത് പൊട്ടിയുടയുകയും ചെയ്തു.
ഈസമയത്താണ് ബിജു നചികേതസ്സും പിന്നെ ബെന്യാമനും കുട്ടികളും വന്നത്. ഇവർ വന്നപ്പോൾ നട്ടപ്പിരാന്തൻ തന്റെ സീറ്റ് ഒഴിഞ്ഞുകൊടുക്കുയും പകരം മറ്റൊരു സ്ഥലത്ത് ആസനസ്തനാകുകയും ചെയ്തു പക്ഷെ അദ്ദേഹം ഇരുന്നത് ഒരു മൊബൈലിന്റെ പുറത്താണ്. ഇത് കണ്ട ഒരു ബൂലോഗപുലി വിളിച്ചു പറഞ്ഞു നട്ടപ്പിരാന്തൻ തന്റെ ആയുധംകൊണ്ട് മൊബൈലിനെ ധന്യമാക്കിയെന്ന് ഇത് വീണ്ടും കൂട്ടച്ചിരിക്ക് ഇടവരുത്തി.. ഈ സമയത്ത് സ്വാമി സജിയാനന്ദയുടെ കൂടെ ഹിമാലയത്തില്‍ പോയ പാലക്കാരനായ സ്വാമി ജയ്സനാന്ദയും കുടുംബവും എത്തി. അങ്ങിനെ കോറം തികഞ്ഞു.
ഇതിനിടയിൽ അനിൽ വേങ്കോടിനോടുമായി നീരു കുടുംബ കാര്യങ്ങളിലേക്ക് സഞ്ചരിച്ചപ്പോൾ, എത്ര നാളായി കല്യാണം കഴിഞ്ഞിട്ടെന്ന നീരുവിന്റെ ചോദ്യത്തിന് അനിലിന് മറുപടി പറയാൻ കുറച്ച് നിമിഷങ്ങൾ വേണ്ടിവന്നു. എന്തിനാണ് ഇത്ര നേരമെടുത്തത് എന്ന സജിച്ചായന്റെ ചോദ്യത്തിൽ അനിൽ പറഞ്ഞ മറുപടി “ എന്റെ അച്ചായാ ഞാൻ എന്റെ മൂത്ത കുട്ടിയുടെ വയസ്സ് കൂട്ടിനോക്കുകയായിരുന്നു അവന്റെ വയസ്സിനേക്കാൾ കുറഞ്ഞ നാളാണ് ഞാൻ പറയുന്നതെങ്കിൽ ഇവിടെയിരിക്കുന്ന ഈ പുലികൾ എന്നെ കുടഞ്ഞ് കീറും ” .jpg)
നിമിഷങ്ങളിങ്ങനെ രസകരമായി പോകുമ്പോൾ അജിത്ത് ചറപറാന്ന് പടങ്ങൾ എടുക്കുന്നുണ്ടായിരുന്നു കൂടെ ഈ ഞാനും. ഫോട്ടൊഗ്രാഫിയിൽ അജിത്തിന്റെ മിടുക്ക് കണ്ടപ്പോൾ കുഞ്ഞുന്നാളിൽ ആനക്കാരനാകാനുള്ള എന്റെ ആഗ്രഹത്തെയാണ് എനിക്കൊർമ്മവന്നത്. അദ്ദേഹത്തിന്റെ ക്യാമറയായ നിക്കോൺ ഡി 3 യും മൂന്നുതരം ലെൻസുകളും അതിൽ പതിയുന്ന ചിത്രങ്ങളും കണ്ടപ്പോൾ, സജിച്ചായന്റെ നിക്കോൺ ഡി 90, എന്റെ സിഗ്മ, രഞ്ജിത്തേട്ടന്റെ ഡി 60, നീരുവിന്റെ ക്യാനൺ എന്നിവ കെട്ടിപ്പൂട്ടി കട്ടപ്പുറത്ത് കയറ്റിവയ്ക്കേണ്ടിവന്നു..! 
പിന്നീടുള്ള നിമിഷങ്ങൾ ഗൌരവകരമായ വിഷയങ്ങളിലേക്ക് വഴുതിമാറി. പക്ഷെ എവിടെയും കാണുന്നതും സംഭവിക്കുന്നതുമായ ഒരു അപകടകരമായ അവസ്ഥ ഇപ്പോള്‍ ബൂലോഗത്തും സംഭവിക്കുന്നതിന്റെ ആശങ്ക എല്ലാവരും പങ്കുവച്ചു അതായിത് മതപരമായ ചര്‍ച്ചകളും, വഴക്കുകളും, സ്വന്തം മതത്തിന്‍െ ഗരിമ പറച്ചിലും ഇപ്പോള്‍ ബ്ലോഗിനെ വഴിതിരിച്ച് വിടുന്നുണ്ടോ എന്ന് ഒരു സംശയം എല്ലാവരും ഉന്നയിച്ചു. ഇത്തരം മതപരമായ ബ്ലോഗുകള്‍ അഗ്രിഗേറ്ററില്‍ നിന്നും നീക്കം ചെയ്യാന്‍ വല്ല വഴിയും ഉണ്ടോയെന്നും ബ്ലോഗേഴ്സ് ചര്‍ച്ചചെയ്തു.പണ്ട് അത്തരം നീക്കങ്ങള്‍ നടന്നിരുന്നെങ്കിലും എന്തുകൊണ്ടോ അത് വിജയിച്ചില്ല..പക്ഷെ പതുക്കെപതുക്കെ മലയാളം ബൂലോഗം അതിന്റെ തനിമ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും വീണ്ടും കൂടുതൽ കരുത്തറ്റതായിത്തീരുമെന്നുള്ള പ്രത്യാശ എല്ലാവരിലുമുണ്ടായി. എന്നാൽ സെക്സ്പരമായ ബ്ലോഗുകൾ ഉണ്ടാകേണ്ട ആവിശ്യകതെ പറ്റി നട്ടാപ്പി വാചാലനാകുന്നതുകണ്ടപ്പോൾ ഗൌരവമായിരുന്ന ചർച്ചക്ക് ഇത്തിരി ലാഘവം വന്നു. . ..
പിന്നെ നിരു ബൂലോഗ കാരുണ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും മറ്റും വിവരിക്കുകയുണ്ടായി. അജിത്ത് ബൂലോഗ കാരുണ്യത്തിന്റെ അക്കൌണ്ട് കൈകാര്യം ചെയ്യാൻ ഓൺ ലൈൻ ബാങ്കിംങ് സംവിധാനത്തെപ്പറ്റി ഉന്നയിച്ച കാര്യങ്ങൾ ചർച്ചചെയ്യപ്പെട്ടു. ഇതിന്റെ സാധ്യതകളും പോരായ്മകളും ജെയ്സൺ ചൂണ്ടിക്കാട്ടി. ഇതിനിടയിൽ അജിത്തിന്റെ ഒരു സാധു സുഹൃത്തിന് അയാളുടെ നാട്ടിലുള്ള പെങ്ങളുടെ വൃക്ക തകരാറായതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യവും ബഹ്‌റൈൻ ബൂലോഗത്തിന് ഇതിൽ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോയെന്ന് ആരായുകയും അതിനുവേണ്ട നീക്കങ്ങളുണ്ടാകുകയും ചെയ്തു.
അജിത്തിന് ബൂലോഗ സഞ്ചാരിയായ നീരുവായി ഒരു അഭിമുഖ സംഭാഷണം റിക്കോഡ് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വേങ്കോട് മാഷ് ഇന്റർവ്യൂവറാകാമെന്ന് സമ്മതിച്ചു. എന്നാൽ എന്തുകൊണ്ടൊസംഗതി അപ്പോൾ നടന്നില്ല. കാരണം ആളുകളുടെ ചിരി നിന്നിട്ട് വേണ്ടേ എന്തെങ്കിലും ചെയ്യാന്‍. പരസ്പരം കളിയാക്കിയും, എന്നാല്‍ അത്തരം കളിയാക്കലുകള്‍ക്ക് അതിന്റെ നൂറിരട്ടി
ശക്തിയില്‍ തിരിച്ച് കൊടുത്തും ഒരു ചിരിയരങ്ങായിരുന്നു സത്യത്തില്‍ അവിടെ നടന്നത്. .jpg)
എത്ര രാജ്യങ്ങൾ നീരു സന്ദർശിച്ചിട്ടുണ്ടെന്ന ഒരു ചോദ്യത്തിന് ഉത്തരം പറയാൻ നിരുവിന് വിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യേണ്ടിവന്നു. പതിനാറിൽപ്പരം രാജ്യങ്ങളിൽ പോയിട്ടുണ്ടെന്നും (ഇതിൽ രണ്ടുരാജ്യങ്ങൾ വീമനത്തിലിരുന്ന് മുകളിലൂടെ സഞ്ചരിച്ചവയാണ്) ഇനി ആരെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ടെങ്കിൽ ഒരിക്കലും ആദ്യം സ്വിസ്സർലാന്റിൽ പോകരുതെന്നും നിരു പറഞ്ഞപ്പോൾ, കെന്റക്കി ചിക്കൻ കഴിക്കരുതെന്ന് ആദിവാസിരോഗിയോട് ഡോക്ടർ കൊടുക്കുന്ന നിർദ്ദേശത്തേപ്പോലെയാണ് നീരുവിന്റെ ഈ ഓർമ്മപ്പെടുത്തലിനെ എനിക്ക് കാണാൻ കഴിഞ്ഞത്.ഇതിനിടയിൽ സജിച്ചായൻ വിഭവ സമൃദ്ധമായ ഭക്ഷണം ഓർഡർ ചെയ്ത് വരുത്തിയിരുന്നു. ഭക്ഷണത്തിന്റെ ഹൃദ്യമായ മണം മൂക്കിലേക്കാവാഹിച്ചപ്പോൾ ചർച്ചകൾ തുടരാൻ പിന്നീടാർക്കും മനസ്സ് വന്നില്ല.. 


നീരുവിന്റെ വലിയൊരു ആഗ്രഹമായിരുന്നു., പ്രശസ്തനായ നോവലിസ്റ്റ് ബെന്യാമിനെ കാണുകയെന്നത്., കാരണം അദ്ദേഹത്തിന്റെ “ആടുജീവിതം” എന്ന നോവല്‍ വായിക്കുന്ന എതോരു പ്രവാസിയും സ്വന്തം ജീവിതത്തെയായിരിക്കും അതിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കുക.. പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് ആ നോവല്‍ വിശാലമായ ഒരു ക്യാന്‍വാസില്‍ സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിവരം ബെന്യാമിന്‍ നീരുവിനെ അറിയിച്ചു. മാത്രമല്ല “ആടുജീവിതം” യൂണിവേഴ്സിറ്റിയില്‍ പഠിക്കാനുള്ള പാഠപുസ്തകമായും തിരഞ്ഞെടുത്ത് കഴിഞ്ഞു. ആടുജീവിതം സിനിമയാക്കാൻ പോകുന്നുവെന്ന് അറിയുന്ന എന്റെ ചില മിത്രങ്ങൾ തലചൊറിഞ്ഞുകൊണ്ട് ബെന്യമിനെച്ചുറ്റിപ്പറ്റി വലയം വയ്ക്കുന്ന കാഴ്ചയും മഞ്ഞക്കണ്ണടയാൽ ഞാൻ കണ്ടു.
നല്ലൊരു ശാപ്പാട് കഴിച്ച ആലസ്യത്തിൽ തളർന്നിരിക്കുന്ന കൂട്ടുകാരെ കണ്ടപ്പോൾ, ക്യാമറയാൽ അത്ഭുതങ്ങൾ കാണിച്ച അജിത്, ഹിമാലയ യാത്രയിലെ സാഹസിക കഥകൾ പറഞ്ഞ് അമ്പരപ്പെടുത്തിയ സജിച്ചായൻ, യാത്രവിവരണങ്ങൾകൊണ്ട് ബൂലോഗത്തെ കയ്യിലെടുത്ത് അമ്മാനമാടിയ നിരക്ഷരൻ, മറ്റു ബൂലോഗ പുലികൾ ഇവരെയൊക്കെ ഒന്നു അമ്പരിപ്പിക്കാൻ ഈയുള്ളവനും ഒരു ചെറിയ ശ്രമം നടത്തി നോക്കി, എന്നാൽ.....
എന്നാല്‍ അവസാനം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അനില്‍ വായുവില്‍ നിഷ്പ്രയാസം പൊങ്ങി വെറും നാല് വിരലുകളുടെ ശക്തിയില്‍.....പിന്നെ അതിന്റെ പിന്നിലെ സയന്‍സും , ടെക്നിക്കും, ആ ചര്‍ച്ച പിന്നെ മാപ്പിള ഖലാസികളുടെ കഴിവും, ഈജിപ്തിലെ പിരമിഡും കഴിഞ്ഞു പാലയിലെ കുരിശ് പള്ളിയുടെ രൂപകൂടില്‍ കൊണ്ട് ചെന്ന് കെട്ടിയിട്ടപ്പോഴാണ് ജയ്സണ് സമാധാനമായത്. 
നിമിഷങ്ങൾ അതിക്രമിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ഓരോരുത്തരായി പിരിഞ്ഞുപോകാൻ തുടങ്ങി..മടങ്ങുമ്പോൾ ഇത്രയും നല്ലൊരു അവസരം ഉണ്ടാക്കുവാൻ കാരണഹേതുവായ നീരുവിനോട് സ്നേഹപ്രകടനങ്ങൾ നടത്തുവാനും ആരും മടിച്ചില്ല..ഈ സ്നേഹപ്രകടനങ്ങൾ അനുഭവിച്ച് നിറഞ്ഞമനസ്സുമായും നിറകണ്ണുമായും ഞങ്ങളെ നിരക്ഷരൻ യാത്രയാക്കി, നാട്ടിൽ വരുമ്പോൾ തീർച്ചയായും നീരുവിന്റെ വീട് സന്ദർശിക്കണമെന്നുള്ള സ്നേഹക്ഷണം എന്റെ മനസ്സിൽ അപ്പോഴും തേന്മഴപോലെ പെയ്തിറങ്ങുന്നുണ്ടായിരുന്നു...
*** രുചികരമായ സൂപ്പുണ്ടാക്കിത്തന്ന അച്ചായത്തിയോട് പ്രത്യേകം നന്ദിരേഖപ്പെടുത്തുന്നു
*** ചില ചിത്രങ്ങൾ അജിത്തിന്റെതാണ്
*** കൂട്ടിച്ചേർക്കലും തിരുത്തലും നടത്തിയത് നട്ടാപ്പി സാജു
*** സംഗമം രസകരമാക്കിയ നിരക്ഷരൻ,സജിച്ചായൻ,അജിത് നായർ,മോഹനേട്ടൻ,രഞ്ചിത് വിശ്വേട്ടൻ,ബെന്യാമിൻ,അനിൽ വേങ്കോട്,നട്ടാപ്പി,ജെയ്സൺ,രാജു ഇരിങ്ങൽ പിന്നെ ഈയുള്ളവനും നന്ദിയും സ്നേഹവും പങ്കുവയ്ക്കുന്നു..
Tuesday, February 23, 2010
ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!
രചന :
കുഞ്ഞന്‍
, ദിവസം :
6:13:00 PM
33
പ്രതികരണങ്ങള്‍
കാര്യം : ബഹ്‌റൈനിൽ നിരക്ഷര സംഗമം
Monday, January 18, 2010
സന്തോഷത്തോടെ തുടരുന്നു..!
വിട്ടുവീഴ്ചകൾക്ക് ഞാൻ തയ്യാറായതുകൊണ്ടാണ് ഇത്രയുംവരെ എത്തിയത്,തുണിയലക്കുകയൊ,പാത്രം കഴുകുകയൊ,വീട് അടിച്ചുവാരിവൃത്തിയാക്കുകയൊ ചെയ്യാത്ത ചെയ്യാനറിയാത്ത ഈ ഞാൻ ഇപ്പോൾ അടുക്കളയിലെ സിങ്കിൽ കിടക്കുന്ന എല്ലാ പാത്രങ്ങളും ലക്സ് ഡിഷ് വാഷിട്ട് മോറി വയ്ക്കും, എല്ലാമുറിയും വാക്കം ചെയ്യുകയും തുടക്കുകയും ചെയ്യുന്നു, ചോറും കറികളും ഉണ്ടാക്കുന്നു, തുണികൾ അലക്കി വൃത്തിയാക്കുന്നു, അതിരാവിലെ എഴുന്നേൽക്കുന്നു.... ഇതിന് കാരണം അവൾ തേന്മാവിൽ മുല്ലവള്ളിപോലെ ചുറ്റിപ്പിണഞ്ഞതുകൊണ്ടാണ്, കുഞ്ഞിക്കുഞ്ഞി സന്തോഷങ്ങളും വലിയവലിയ പിണക്കങ്ങളുമായി ഇന്ന് ജനുവരി പതിനെട്ടിന് ഞങ്ങൾ വിജയകരമായി ആറാം വിവാഹവാർഷികത്തിലേക്ക്...
നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്ക് ഉണ്ടാകണമേ..
സ്നേഹപൂർവ്വം ശ്രീദേവി, പ്രവീൺ പിന്നെ ഞങ്ങളുടെ മോൻ ആദിത്യയും
രചന :
കുഞ്ഞന്‍
, ദിവസം :
5:46:00 AM
46
പ്രതികരണങ്ങള്‍
കാര്യം : ആറാം വിവാഹവാർഷികം
Thursday, December 31, 2009
ഓ..സീമെ നീയെന്തായിങ്ങനെ..!
കഴിഞ്ഞ ദിവസം ഒരു ചാനലിൽ നടൻ മൂകേഷ് നടി സീമയുമായുള്ള ഒരു വിനോദ പരിപാടിയ്ക്കിടയിൽ സീമയുടെ ഒരു അബദ്ധകഥ പറയുകയുണ്ടായി. അതിങ്ങനെ;
മുകേഷ് : കുറെ വർഷങ്ങൾക്കുമുമ്പ് ഒരു വേദിയിൽ സീമയും ബഹു: ഈകെ നയനാരും മറ്റുള്ളവരും ഇരിക്കുന്നു. നയനാർ സീമയെ കൈപൊക്കി വിഷ് ചെയ്യുന്നു അപ്പോൾ സീമച്ചേച്ചി അടിത്തിരിക്കുന്നയാളിനോട് ചോദിച്ചു ആരാണ് ഈ വ്യക്തിയെന്ന്.. ഇത് മൂകേഷ് പ്രേക്ഷകരോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ സീമ ചാടിക്കയറി മൂകേഷിനോട് പറഞ്ഞു..
സീമ : അത് നയനാരായിരുന്നില്ല മുകേഷ്.. അത് അച്ചുതാനന്ദൻ ആയിരുന്നു സീയെമ്മില്ലെ സീയെം. വേദിയിലിരുന്ന ഒരു വയസ്സായ ആൾ എന്നെ കൈപൊക്കി വിഷ് ചെയ്തു. എന്നാൽ എനിക്ക് ആ ആളെ മനസ്സിലായില്ല. ആലുവായിലെ ഷൂട്ടീങ് സ്ഥലത്തുവച്ച് ഞാൻ ശശിച്ചേട്ടനോട് ചോദിച്ചു ആ വേദിയിലുണ്ടായിരുന്ന വയസ്സനാരായിരുന്നുവെന്ന്. ശശിച്ചേട്ടൻ തലയിൽ കൈവച്ചുകൊണ്ടു പറഞ്ഞു അത് സീയെം അച്ചുതാനന്ദൻ ആയിരുന്നുവെന്ന്...
മേൽ പറഞ്ഞ സംഭാഷണങ്ങൾ അതേപടിയല്ലെങ്കിലും ഏകദേശം ഇതുപോലെയായിരുന്നു. ഇനി കാര്യത്തിലേക്ക് വരാം...
കേരളത്തിലെ കൊച്ചുകുട്ടികൾക്കുവരെ സുപരിചതനാണ് സ.വീയെസ് അച്ചുതാനന്ദൻ. ഇതിൻ ഏറ്റവും വലിയ ഘടകം മാധ്യമങ്ങളാണ്. കൊച്ചുകുട്ടികൾക്കുവരെ അറിയാവുന്ന ഒരു വ്യക്തിയെ സീമയെപ്പോലുള്ള ഒരു വ്യക്തിക്ക് മനസ്സിലായില്ലെന്നു പറയുമ്പോൾ..!!
കേരളത്തിലെ ഒരു വേദിയിൽ മുഖ്യമന്ത്രിയുണ്ടെങ്കിൽ അതിൽ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തി മുഖ്യമന്ത്രിത്തന്നെയായിരിക്കും. അപ്പോൾ എന്തായാലും മുഖ്യമന്ത്രി ആസനസ്ഥനായി കഴിഞ്ഞതിനുശേഷം മറ്റു വ്യക്തികൾ വേദിയിലേക്ക് കയറിവന്നിരിക്കില്ല. മിക്കവാറും വേദികളിൽ ആ വേദിയിലെ ഏറ്റവും വിശിഷ്ട വ്യക്തി ആസനസ്തനാകുന്നതിനു മുമ്പ് മറ്റുള്ള പ്രമുഖർ എത്തിയിട്ടുണ്ടാകും. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ സീമയേക്കാൾ ബഹുമാന്യൻ സീയെം തന്നെ. അപ്പോൾ ആദ്യം വേദിയിൽ എത്തിയിട്ടുണ്ടാകുക സീമയായിരിക്കും. ആ സന്ദർഭത്തിൽ, സ്വാഭാവികമായി സീമ അടുത്തിരിക്കുന്ന ആരോടെങ്കിലും ചോദിക്കുന്നു (ഈ വേദി എന്തിനുവേണ്ടിയുള്ളതാണെന്ന് അറിയില്ലെങ്കിൽ) ഇനി ആരാണ് വരാനുള്ളതെന്ന്. അടുത്തിരിക്കുന്നയാളിന്റെ മറുപടിയിലൂടെ സീമ മനസ്സിലാക്കിയിട്ടുണ്ടാകും ആരാണ് ഇനി വരാനുള്ളതെന്നും എന്തുകൊണ്ടാണ് പരിപാടി ആരംഭിക്കാത്തതെന്നും...എന്നിട്ടും മനസ്സിലായില്ലെങ്കിൽ പരിപാടി തുടങ്ങുമ്പോൾ അദ്ധ്യക്ഷൻ വേദിയിലിരിക്കുന്നവരെ അഭിസംബോധന ചെയ്യും അപ്പോഴും സീമക്ക് മനസ്സിലാകും ആരൊക്കെയാണ് വേദിയിലിരിക്കുന്നതെന്ന്...
പറഞ്ഞുവന്നത് കേരളീയനായ ഒരു വ്യക്തിക്ക് അതായിത് വായനാ ശീലവും ടിവികാണുന്ന ഒരാൾക്ക് കേരളത്തിലെ മുഖ്യമന്ത്രിയാരാണെന്ന് അറിയില്ലെങ്കിൽ...!!!
സീമയോട് തമിഴ്നാട് മുഖ്യമന്ത്രിയാരെന്നു ചോദിച്ചാൽ ഉറക്കത്തിലാണെങ്കിൽ പോലും ആ സ്ത്രീ അതിനുത്തരം പറയും പറഞ്ഞിരിക്കും കാരണം ആ സ്ത്രീ മലയാളിയാണ് ഇനിയിപ്പൊ ജന്മം കൊണ്ടല്ലങ്കിലും കർമ്മം കൊണ്ടെങ്കിലും...
എനിക്ക് കലിപ്പ് തീരുന്നില്ല സീമയോട്.. എന്തിനാണു ഞാൻ അവളുടെ രാവുകൾ കുറെ പ്രാവിശ്യം കണ്ടത്..ശ്ശേ....
*
*
*
*
*
ഇന്ന് കരുനാഗപ്പള്ളിക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞുണ്ടായ തീപിടത്തിൽ നിരവധിയാളുകൾക്ക് പൊള്ളലേറ്റൂ. ആ പോള്ളലേറ്റവരുടെ ദയനീയമായ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്ന കേരളീയനായ എന്റെ നാട്ടുകാരെ.. ..ത്ഫൂ...
**
**
**
**
**
**
എല്ലാ ബൂലോഗർക്കും കുടുംബാഗങ്ങൾക്കും എന്റെ പുതുവത്സരാശംസകൾ..!
രചന :
കുഞ്ഞന്‍
, ദിവസം :
8:07:00 AM
34
പ്രതികരണങ്ങള്‍
കാര്യം : സീമയുടെ ജ്ഞാനം
Wednesday, December 23, 2009
സംഘടന ശക്തിയുണ്ടെങ്കിൽ..!

ഓട്ടൊ ടാക്സി പണിമുടക്കിനിടയിൽ പത്തനംതിട്ടയിൽ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടൊ തടഞ്ഞു ചക്രത്തിലെ കാറ്റഴിച്ചുവിടുന്ന സമരക്കാരനും കരഞ്ഞുകൊണ്ടു തടയാൻ ശ്രമിക്കുന്ന യാത്രക്കാരിയും. സമരക്കാരെ തടയാൻ ഡ്രൈവറും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് എത്തിയാണ് ഇവരുടെ യാത്ര തുടരാൻ സഹായിച്ചത്.
മനോരമ പേപ്പറിൽ 23-12-09 വന്ന ഫോട്ടൊയും വിവരണവും
http://www.manoramaonline.com
*
*
*
എന്റെ നാടും നാട്ടാരും എത്ര നല്ലവരാണ് എന്നാൽ യൂണിയൻ അവരെ എങ്ങിനെയാക്കി മാറ്റുന്നു. ഈ കാറ്റൂതിവിടുന്ന മഹാന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ......
കടപ്പാട്: മലയാള മനോരമ പേപ്പർ
രചന :
കുഞ്ഞന്‍
, ദിവസം :
4:20:00 PM
21
പ്രതികരണങ്ങള്‍
കാര്യം : പണിമുടക്ക്
Thursday, November 12, 2009
കുഷ്ഠരോഗികൾ ഉണ്ടാകുന്നത്..!
ആദ്യമെ പറയട്ടെ ഈ പോസ്റ്റ് ഇന്റെ സോദരന്മാരെ കളിയാക്കാൻ വേണ്ടിയുള്ളതല്ല, ഇത് നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്നാലും ഇതൊരു പോസ്റ്റാക്കാതിരിക്കാൻ വയ്യ.
കഴിഞ്ഞ ദിവസം ഒരു മാസിക ഞാൻ വായിക്കാനിടയായി, അതിൽ ഒരു ചോദ്യോത്തരപംക്തിയിൽ ഇങ്ങനെയൊരു ചോദ്യം;
ഉസ്താദേ..ഞാൻ എന്റെ ഭാര്യയുമായി ആർത്തവ ദിവസത്തിൽ ഒന്നിച്ചുകഴിഞ്ഞു ഇപ്പോഴവൾ ഗർഭിണിയാണ് ഞാനെന്തുചെയ്യണം? ഇങ്ങനെയുണ്ടാകുന്ന കുഞ്ഞിന് വൈകല്യമുണ്ടാകുമെന്ന് കേൾക്കുന്നു ശരിയാണൊ...?....
ഉത്തരമായി ലേഖകൻ ഒരുപാട് വചനങ്ങളും വാക്യങ്ങളും നിരത്തുകയും അത് ഇപ്രകാരം സംഗ്രഹിക്കുകയും ചെയ്തു...ചുരുക്കത്തിൽ താങ്കൾ ചെയ്തതിനോട് അല്ലാഹുവിനോട് തൌബ ചെയ്യുക. മേൽ പറഞ്ഞതപോലെ സ്വദഖ ചെയ്യുക. കുഞ്ഞിന് രോഗമൊന്നുമില്ലാതിരിക്കാൻ പ്രാർത്ഥിക്കുക. അവളെ ആർത്തവത്തിൽ പാടെ വെടിയാതിരിക്കുക മുതലായ കാര്യങ്ങൾ മേൽപ്പറഞ്ഞതിൽ നിന്നും വ്യക്തമായില്ലേ..? കുട്ടികൾക്ക് കുഷ്ഠരോഗവും മറ്റും ബാധിക്കാമെന്നുള്ളത് സാധ്യതയാണെന്നോർക്കുക..!
ഞാനിവിടെ ഈക്കാര്യം പറയാൻ കാരണം ആർത്തവ ദിവസത്തിൽ ഒരാൾ ഇണയുമായി ബന്ധപ്പെട്ടാൽ കുട്ടികളുണ്ടാകുമെന്നുള്ള ധ്വനിയും ഇങ്ങനെയുണ്ടാകുന്ന കുട്ടിക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നുള്ള പണ്ഡിതന്റെ കണ്ടത്തെലിനെയുമാണ്. ഇക്കാര്യം ഞാനൊരു ഗൈനക്കോളജിസ്റ്റിനോട് ചോദിക്കുകയും അവർ ഇതിന് മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു. ആർത്തവം തുടങ്ങി പതിനാലാം ദിവസമാണ് സ്ത്രീകളിൽ അണ്ഡം വിസർജ്ജിക്കുന്നത് ആ സമയം ആരോഗ്യമുള്ള ബീജം യോനിയിൽ ഉണ്ടെങ്കിൽ മാത്രമെ ഗർഭധാരണം നടക്കുകയൊള്ളൂ. അതായിത് ഒരു പുരുഷന്റെ ബീജത്തിന്റെ ആയുസ്സ് 72 മണിക്കൂറാണ്. ഒരിക്കൽ ബീജം പുറത്തുപോയാൽ പിന്നീട് ആരോഗ്യമുള്ള ബീജമുണ്ടാകണമെങ്കിൽ മൂന്നുദിവസമെങ്കിലും കഴിയണം. അതായിത് ആർത്തവ ദിവസം കഴിഞ്ഞ് ദിവസവും ബന്ധപ്പെട്ടാലും ഗർഭധാരണം നടക്കുവാൻ സാധ്യത വിരളമാണ്. അതിനാൾ ഗർഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങൾ ആർത്തവം തുടങ്ങി പന്ത്രണ്ടാം ദിവസം പതിമൂന്ന്, പതിനാല് ദിവസങ്ങളാണ്. ഡോക്ടറുടെ വിശദീകരണത്തിൽ ആർത്തവ ദിവസങ്ങളിൽ ബന്ധപ്പെട്ടാൽ ഗർഭധാരണം ഉണ്ടാകാൻ സാധ്യതയില്ലെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ ആർത്തവ സമയത്ത് ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന കുഞ്ഞിന് കുഷ്ഠരോഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കല്പിക്കുന്ന ഈ പണ്ഡിതന്റെ പാണ്ഡ്യത്ത്യത്തിനുമുന്നിൽ ആ ലേഡി ഡോക്ടർക്ക് ഒരു ചെറുപുഞ്ചിരി പൊഴിക്കാനെ കഴിഞ്ഞൊള്ളൂ...
ഇവിടെ ഈ മാസികയിലെ ഈ പംക്തിയുടെ ഉദ്ദേശ ശുദ്ധി ചിലപ്പോൾ ആർത്തവ സമയത്ത് ലൈംഗീകവേഴ്ച നടത്തുന്നത് ശരിയാണൊ തെറ്റാണൊ എന്നുള്ള കാര്യം സമർത്ഥിക്കുക മാത്രമായിരിക്കും. പക്ഷെ അതിന് ഇങ്ങനെയൊരു ചോദ്യം പ്രസദ്ധീകരിക്കണമായിരുന്നൊ..??
a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8U_-XMjiYT6e0WKS0jRbABYAWJdRK0X-YmdjKvwRV5huLRk5zUPx2wAGsf0p0a2ynNA97w9zhDEY4446uIhdxsXJ5Ka1UR1c6MBahVXPe16qgW0kC4NKQ9Kq-teb6XEgNo8gC5U2d2H8/s1600-h/SDIM0001.jpg">

രചന :
കുഞ്ഞന്‍
, ദിവസം :
12:59:00 PM
24
പ്രതികരണങ്ങള്‍
കാര്യം : ആർത്തവ സമയത്തെ ബന്ധപ്പെടൽ
Wednesday, October 28, 2009
ഫോട്ടൊ..!
ഐഷുമ്മോ...ന്താ പുള്ളേ...
ഹജ്ജിനു പോകേണ്ടേ..?
പിന്നേ...
എന്നാ പാസ്പ്പോർട്ട് എടുക്കണം..
അതിന് ഫോട്ടൊ വേണം..
എടുത്തോ എടുത്തൊ എത്ര വേണമെങ്കിലും ജ്ജ് എടുത്തോ..
****************************************
സൂറാബി...എന്തെഡാ..
തിരിച്ചറിയൽ കാർഡിന് ഫോട്ടൊ എടുക്കണം..
അതിനെന്താ.. ഞാനീവേഷം മാറി ടപ്പേന്ന് വരാം..
****************************************
ഹസ്സനാരിക്കാ.. മോളേ എഞ്ചിനീയറിങ്ങിന് ചേർക്കേണ്ടെ..?
പിന്നെ വേണ്ടെ, അടുത്തമാസം കോഴിക്കോട് കോളേജിൽ ചേർക്കണം..
ചേർക്കുമ്പോൾ ഫോട്ടോ വേണ്ടേ..?
അതൊക്കെ ഞമ്മള് എപ്പഴേ എടുത്തുവച്ചുകഴിഞ്ഞു പഹയാ..
*****************************************
നോക്കൂ..മുകളിൽ പറഞ്ഞ സംഭവങ്ങൾ നിത്യജീവിതത്തിൽ ഉണ്ടാകുന്ന ഉണ്ടായിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു പൊതുവകുപ്പ് ഫോട്ടൊ എടുക്കണമെന്ന് പറഞ്ഞാൽ എന്തുകൊണ്ട് ഫോട്ടൊ എടുത്തുകൂടാ.. ഇന്നലെ കണ്ണൂരിൽ വോട്ടുചെയ്യുന്നവരുടെ പടമെടുക്കുമെന്ന് പറഞ്ഞപ്പോൾ..ഫോട്ടൊ എടുക്കേണ്ടാന്ന്.. എത്ര ബാലിശമായ കാരണമാണ് ഒരു രാഷ്ട്രീയ പാർട്ടി ചൂണ്ടിക്കാണിക്കുന്നത്..ഒരു ജനവിഭാഗം മൊത്തം തെറ്റിദ്ധരിക്കപ്പെടുകയാണ്.
രചന :
കുഞ്ഞന്‍
, ദിവസം :
7:35:00 AM
7
പ്രതികരണങ്ങള്‍
കാര്യം : ഫോട്ടൊയുടെ രാഷ്ട്രീയം
Monday, October 12, 2009
വീണ്ടുമൊരു സ്വർണ്ണച്ചതിക്കുഴി..!
ഇത്തവണയും നാട്ടിൽ പോയപ്പോൾ, എന്റെ വാമഭാഗത്തിന് വീണ്ടുമൊരു അതിമോഹം കഴിഞ്ഞതവണ വാങ്ങിയ കമ്മൽ മാറ്റി പകരം ഒരു പുതിയ കമ്മൽ വാങ്ങുകയെന്നത്. ഈ കമ്മൽ വാങ്ങിയപ്പോളുണ്ടായ സംഭവബഹുലമായ കഥ മുമ്പ് പോസ്റ്റിയിട്ടുണ്ട്. ദേ ഇതാണ് ആ പോസ്റ്റ്
ശരി പകരത്തിന് പകരമല്ലെ കൂടാതെ അധികം സാമ്പത്തിക നഷ്ടം വരുകയുമില്ലല്ലൊ എന്ന ചിന്തയാൽ എറണാകുളം മഹാനഗരത്തിലെ എംജി റോഡ് തുടങ്ങന്ന സ്ഥലത്തുള്ള ഒരു ബഹുനില സ്വർണ്ണവ്യാപാര പീടികയിലേക്ക് വണ്ടി ഒതുക്കി. ആ സമയം ഒരു സെക്യൂരിറ്റി ചേട്ടൻ വണ്ടിയുടെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു താക്കോൽ വണ്ടിയിൽത്തന്നെ ഇട്ടോളു എന്നിട്ട് പീഡികയിലേക്ക് പൊക്കോളൂയെന്നും പറഞ്ഞതിനാൽ പാർക്കിങ്ങിന്റെ തലവേദനയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ ഞങ്ങൾ പീഡികയിലേക്ക് കയറി...
സർ..എന്താണ് വേണ്ടത്?
ഞാൻ..ഒരു കാപ്പി..
അത് സാർ ഞാൻ ചോദിച്ചത് എന്താണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ്...ഡിം..!
ആ ചുറുചുറുക്കുള്ള സുന്ദരൻ ഞങ്ങളെ കമ്മൽ വിഭാഗത്തിലേക്ക് ആനയിച്ചു. അങ്ങിനെ ഒരുപാട് തിരച്ചിലിനൊടുവിൽ ഒരു കമ്മൽ എനിക്കും നല്ലപാതിക്കും ഇഷ്ടമായി.
സർ ക്യാഷാണൊ അതൊ കാർഡൊ? എന്റെ പൊന്നു മച്ചാ..ന്റെ കയ്യിൽ കാശില്ല കുറച്ച് പഴയ സ്വർണ്ണം ഉണ്ട് സൊ അത് വാങ്ങിയിട്ട് ഈ കമ്മൽ ഞങ്ങൾക്ക് തരൂ.. ശരി ശരി..ഞാനീ സ്വർണ്ണം എത്ര ശുദ്ധിയുണ്ടെന്ന് നോക്കട്ടെ എന്നു പറഞ്ഞ് ടി സുമുഖനായ സെയിത്സുമാൻ എങ്ങോട്ടൊ പോയി..
ആ സമയം ഞാൻ ചുറ്റുപാടും ഒന്നു നോക്കി..നാലഞ്ചു പവൻ എടുക്കാൻ വന്ന മറ്റു കസ്റ്റമേഴ്സിന് കൂൾഡ്രിങ്സ്,ചായ എന്നിവ കൊടുക്കുന്നു എന്നാൽ അരപ്പവന്റെ കമ്മലെടുക്കാൻ വന്ന ഞങ്ങൾക്ക്....
സാർ..ഈ പഴയ സ്വർണ്ണം 8.5 ഗ്രാമുണ്ട്, പുതിയ കമ്മൽ ഏഴുഗ്രാമും ആയതിനാൽ എല്ലാം തട്ടിക്കിഴിച്ചു നോക്കുമ്പോൾ സർ ഒരു 700 രൂപ ഇങ്ങോട്ട് തരണം..!!!
ഹെയ് എന്താ ഭായി നിങ്ങളീ പറയുന്നത് 700 രൂപ അങ്ങോട്ട് തരാനൊ..ശരി ശരി ആ കണക്കൊന്ന് പറയാമൊ..ടിയാൻ പിന്നെ കാൽക്കുലേറ്ററെടുത്ത് കുത്തിക്കുത്തി ഒരു തുണ്ടു പേപ്പറിൽ കാര്യങ്ങൾ എഴുതിത്തന്നു..സംഗതി ഇങ്ങനെ..
പുതിയ കമ്മൽ 7 ഗ്രാം ഒരു മില്ലി
1415.00 ഒരു ഗ്രാമിന്
വാറ്റ് 4%
പണിക്കൂലി 21%
പഴയ ഉരുപ്പടി 8.5 ഗ്രാം
ഉരുപ്പടിയിലുള്ള അഴുക്കിന് കുറവ് 2%
ആകെ മൊത്തത്തിൽ നിന്നും പഴയ ഉരുപ്പടി കുറക്കുമ്പോൾ 700 രൂപ അങ്ങോട്ട് കൊടുക്കണം...
ഛായ്...അതെങ്ങിനെ മാഷെ..ഒന്നാമത് പഴയ ഉരുപ്പടി ഒന്നര ഗ്രാം കൂടുതലുണ്ട് പിന്നെ വിലയിൽ ഒരു കുറവും വരുത്തുകയില്ലെന്നുള്ള പ്രസ്താവനകൾ വാഗ്ദാനങ്ങൾ.. രണ്ടാമത് നിങ്ങൾ പണിക്കൂലിയൊന്നും ഈടാക്കുന്നതല്ലെന്ന് പറഞ്ഞിട്ട്.. 21% പണിക്കൂലിയൊ..?? ശിവ ശിവ..! മറ്റുള്ള പീഡികയിലൊക്കെ മാക്സിമം 14% ആണല്ലൊ പണിക്കൂലിയെടുക്കുന്നത്... അമ്മേ രക്ഷതു...
സർ..ഇത് പ്രത്യേകതരം മെഷിയൻ കട്ടിങാണ്,,ഞാൻ മാനേജറുമായി ഒന്നു സംസാരിക്കട്ടെ എന്നിട്ട് സാറിന് കിഴിവ് നേടിത്തരാൻ ശ്രമിക്കാം... ന്നാ ശീഘ്രം ചെയ്യടാ സുന്ദരക്കുട്ടപ്പാന്ന് ഞാൻ ഉള്ളിൽ പറഞ്ഞു..
ടിയാൻ മേലധികാരിയുടെ അടുത്തേക്ക് പോയപ്പോൾ, ഞാൻ ശുമ്മാ ആ കണക്കൊക്കെ ഒന്നു കൂട്ടി നോക്കി..അമ്പടാ പണിക്കൂലി 21% ഏതാണ്ട് രണ്ടായിരം രൂഫ ഒരു കുഞ്ഞ് കമ്മലിന്..ഞാൻ നല്ലപാതിയെ നോക്കി..സത്യം പറയാമല്ലൊ ഈ സമയങ്ങളിൽ പൊണ്ടാട്ടി കണ്ണുമിഴിച്ചുകാട്ടുന്നുണ്ടായിരുന്നു(ആ പയ്യനെയല്ലാ എന്നെ എന്നെയാണ്,തെറ്റിദ്ധരിക്കല്ലേ..)കൈയ്യിൽ നുള്ളുന്നു(ബാച്ചികൾക്ക് ഇത് മനസ്സിലാകില്ല)...
സർ..ഞാനെല്ലാം മാനേജറപ്പനോട് പറഞ്ഞ് ഒരുവിധം ശരിയാക്കിട്ടുണ്ട് ആനാ സാറിന് കണ്ടിപ്പാ കിഴിവ് കെടച്ചിടും..!
അങ്ങിനെ ഞാൻ ക്യാഷ് കൌണ്ടറിന്റെ മുന്നിൽ ക്യൂ നിന്നു...ടി കൌണ്ടറിലെ സുമുഖൻ ശശാങ്കൾ ഒരു ബില്ല് തരികയും അത് മാനേജറപ്പനെ കാണിക്കാനും പറഞ്ഞു..മാനേജറപ്പന്റെ മുന്നിൽ റാൻ പറഞ്ഞ് നിന്നു. ഭവാൻ ആ ബില്ലിലെ മൊത്തം തുക നോക്കീട്ട് ഒറ്റ വെട്ട് എന്നിട്ടവിടെ എഴുതി രൂഫ മുന്നൂറ്...! ആ ബില്ലുമായി ഞാൻ വീണ്ടും ആ ശശാങ്കന്റെയടുത്ത് ചെന്ന് കാശ് ഒടുക്കി എന്നിട്ട് ആ ബില്ലുമായി സാധനം ഡെലിവെറി ചെയ്യുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെ നിന്ന് സാധനം അതുതന്നെയാണെന്നും ബില്ലിലെ തൂക്കത്തിനനുസരിച്ചുള്ള സാധനമാണൊയെന്നും നോക്കി തിട്ടപ്പെടുത്തി അതിനുശേഷം ബില്ല് ശുമ്മാ പരിശോധിച്ചപ്പോൾ..ദേ കിടക്കണൂ പണിക്കൂലി 17% എന്ന് നല്ലക്ഷരത്തിൽ..അമ്പടാ മാനേജറപ്പാ ഇതാണല്ലെ അപ്പൊ എനിക്കു തന്ന കിഴിവ്... 21% പണിക്കൂലി ഈടാക്കിയിട്ട് അതിൽ 4% ഡിസ്കൌണ്ടാക്കി 17% പണിക്കൂലി ഈടാക്കിയതിൽ ഉണ്ടായ വ്യത്യാസമാണ് മാനേജറപ്പന്റെ ദാക്ഷണ്യമായ 400 രൂപ...
എന്റെ മനേജറുമാഷെ നിങ്ങളുടെ സെയിത്സുമാൻ ചുള്ളപ്പൻ പറഞ്ഞത് 14% പണിക്കൂലിയാണ് ഞങ്ങളും ഈടാക്കുകയൊള്ളൂന്നാണല്ലൊ....ഞാൻ ശുമ്മാ കാച്ചി... ഉവ്വൊ ആ ശപ്പാണ്ടി അങ്ങിനെ പറഞ്ഞോ എന്നാ ആ ബില്ലിങ് താ മാഷെ...ഡിം ഡിം ഡിം ചില കണക്കുകൂട്ടലൊക്കെ നടത്തിയിട്ട് അതിൽ ടിയാൻ 100 എന്ന് വരച്ചു എന്നിട്ട് പറഞ്ഞു ഇതുമായി കൌണ്ടറിൽ ചെന്നാൽ താങ്കൾക്ക് ബാക്കി തുക തിരികെ തരും. വീണ്ടും ഞാനാ സുന്ദരകുസുമ വദനന്റെ മുമ്പിൽ ചെന്നപ്പോൾ.. പഴയ മുന്നൂറ് ഈടാക്കിയതും പിന്നെ ഇപ്പോഴത്തെ 100 ചേർത്ത് നാനൂറ് രൂപ എനിക്ക് തിരികെ തന്നു... അതായിത് ഈ ഇടപാടിൽ നൂറ് രൂപ എനിക്ക് ഇങ്ങോട്ട് കിട്ടി..മിണ്ടാതെ മണങ്ങസ്യാ മിഴങ്ങസ്യാ സാധനം വാങ്ങിപ്പോന്നിരുന്നെങ്കിൽ 700+100 ഗോവിന്ദാ......!!
ഒരുകാര്യം കൂടി കാർഡിലൂടെയാണ് പണം നൽകുന്നതെങ്കിൽ, കൊടുക്കുന്നതിന്റെ മുൻപ് ചോദിച്ച് മനസ്സിലാക്കുക അധിക തുക ഈടാക്കുമൊയെന്ന് അതായിത് ചില കടകളിൽ കാർഡ് വഴി പണം സ്വീകരിക്കുമ്പോൾ ബാങ്ക് ചാർജ്ജും ഈടാക്കും. അങ്ങിനെ ഈടാക്കുമെന്ന് പറയുകയാണെങ്കിൽ അതിവേഗം അടുത്തുള്ള എ ടി എമ്മിൽ പോയി കാശെടുത്ത് വരിക.
അപ്പോൾ ഇനി സ്വർണ്ണം വാങ്ങുമ്പോൾ മേപ്പടി കാര്യങ്ങൾ ഓർത്താൽ,പ്രാവർത്തികമാക്കിയാൽ..
രചന :
കുഞ്ഞന്‍
, ദിവസം :
7:19:00 AM
25
പ്രതികരണങ്ങള്‍
